അംബാനിയും അദാനിയും ഒക്കെ മാറിനിൽക്കും; ഈ ശതകോടീശ്വരൻ ചില്ലറക്കാരനല്ല, ആസ്‌തി അറിഞ്ഞാൽ ഞെട്ടും
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആരാണെന്ന കാര്യത്തിൽ ഇന്നൊരു തർക്കത്തിനുള്ള വഴിയില്ലാത്ത വിധം മുകേഷ് അംബാനി പടർന്നു പന്തലിച്ചു കഴിഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ റേസിൽ ഗൗതം അദാനിയും കാര്യമായി തന്നെ പങ്കുകൊള്ളുന്നുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളുടെ വലിയൊരു ഭാഗം മാറ്റി നിർത്തി കണക്ക് കൂട്ടുമ്പോൾ പോലും ടാറ്റ ഗ്രൂപ്പ് ഒട്ടും പിന്നിലല്ല താനും.
എന്നാൽ ഇന്ത്യയിലെ ആദ്യത്തെ ശത കോടീശ്വരൻ ഇവരിൽ ആരെങ്കിലുമാണോ? അല്ലെങ്കിൽ ഇവരുടെ പിന്മുറക്കാർ ആരെങ്കിലുമാണോ? ഒരിക്കലും അല്ല. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ശതകോടീശ്വരൻ നിങ്ങൾ കരുതുന്നത് പോലെ ഒരു സാധാരണക്കാരൻ ആയിരുന്നില്ല. ഹൈദരാബാദിലെ അവസാനത്തെ നിസാം ആയിരുന്ന മിർ ഉസ്‌മാൻ അലി ഖാൻ ആയിരുന്നു ആ അതിസമ്പന്നനായ വ്യക്തി.

ആരായിരുന്നു ഉസ്‌മാൻ അലി ഖാൻ
1,910,987 കോടി രൂപ അഥവാ (230 ബില്യൺ ഡോളർ) ആസ്‌തിയുള്ളതായി പറയപ്പെടുന്ന, ഈസ്‌റ്റ് ഇന്ത്യാ കമ്പനി അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും ധനികനായ ശതകോടീശ്വരൻ എന്ന പദവി ലഭിച്ച വ്യക്തിയാണ് അദ്ദേഹം.
ലോക പ്രശസ്‌തമായ ടൈംസ് മാഗസിൻ അദ്ദേഹത്തിന്റെ സമ്പത്തിനെ യുഎസ് ജിഡിപിയുടെ 2 ശതമാനം ആയാണ് ഉപമിച്ചത്. ഒരിക്കൽ ഈ ലോകത്തിലെ തന്നെ ഏറ്റവും ധനികനായ വ്യക്തി എന്ന ബഹുമതിയും അദ്ദേഹം നേടിയിരുന്നു. വജ്രങ്ങളുടെ വിതരണക്കാരായ ഗോൽക്കൊണ്ട ഖനികളിൽ നിന്നാണ് അദ്ദേഹത്തിന്റെ വരുമാനം പ്രധാനമായും ലഭിച്ചിരുന്നത്.
കോഹിനൂര്‍, ഹോപ്പ്, ദര്യ-ഇ നൂര്‍, നൂര്‍-ഉല്‍-ഐന്‍, പ്രിന്‍സി, റീജന്റ്, വജ്രങ്ങള്‍ എന്നിവയുള്‍പ്പെടെ വിലപിടിപ്പുള്ള നിരവധി വജ്രങ്ങള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു എന്നാണ് പല രേഖകളും വ്യക്തമാക്കുന്നത്. അളവിൽ കവിഞ്ഞ സമ്പത്ത് ഉണ്ടായിരുന്നിട്ടും, ആഡംബര വസ്‌തുക്കള്‍ കൈവശം ഉണ്ടായിട്ടും ലളിത ജീവിതം നയിച്ച വ്യക്തിയായതിനാൽ പിശുക്കൻ എന്ന പേരും ഒരു കാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു.
എന്നാൽ ഇതിനും അപ്പുറം മറ്റൊരു മുഖം കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. ആഡംബരത്തിന്റെ ആൾരൂപമായിരുന്നു ഉസ്‌മാൻ അലി ഖാൻ. 50 റോള്‍സ് റോയ്‌സ് കാറുകള്‍, 1000 കോടി രൂപയുടെ വജ്രത്തിന്റെ പേപ്പര്‍ വെയ്റ്റ്, സ്വന്തമായി ഒരു സ്വകാര്യ എയര്‍ലൈന്‍, 400 ദശലക്ഷം പൗണ്ടിന്റെ ആഭരണങ്ങള്‍, 100 ദശലക്ഷം പൗണ്ട് സ്വര്‍ണം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ശേഖരങ്ങൾ.
ഇന്ത്യയുടെ അതിസമ്പന്നമായ ഒരു പോയ കാലത്തിന്റെ ഓർമ്മ കൂടിയായിരുന്നു മിർ ഉസ്‌മാൻ അലി ഖാന്റേത്. നിസാമുകൾ ഭരിച്ചിരുന്ന രണ്ട് നൂറ്റാണ്ടിലേറെ വർഷം ഹൈദരാബാദ് എന്തായിരുന്നു എന്നറിയാൻ അവസാനത്തെ കണ്ണിയായി അവശേഷിച്ചത് ഉസ്‌മാൻ അലി ഖാൻ ആയിരുന്നു.












Click it and Unblock the Notifications