Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജോമോനെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ജീവനും പിടിച്ച് ഉറക്കമില്ലാത്ത യാത്രയായിരുന്നു'; വൈറല്‍ കുറിപ്പ്

വടക്കഞ്ചേരി വാഹനാപകടം കേരളത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ ജോമോന്റെ അശ്രദ്ധയെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അറസ്റ്റ് ചെയ്ത ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുകയാണ്. ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ടൂറിസ്റ്റ് ബസ്സുകളും പരിശോധിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.

1

എന്നാല്‍ ഇപ്പോഴിത ഒരു ബസ് യാത്രയുടെ അനുഭവം പങ്കുവച്ച യുവതിയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കല്ലട ബസില്‍ ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അനുഭവമാണ് യുവതി കുറിച്ചത്. ഡ്രൈവര്‍ ജോമോനെ കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് ജീവനും കൈയ്യില്‍ പിടിച്ച് ഉറക്കമില്ലാതെയിരുന്ന ഒരു ബാംഗ്ളുര്‍ യാത്രയാണെന്ന് ഗീതു എന്ന യുവതി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

2

ഡ്രൈവര്‍ ജോമോന്‍! ഇയാളെ കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് ജീവനും കൈയ്യില്‍ പിടിച്ച് ഉറക്കമില്ലാതെയിരുന്ന ഒരു ബാംഗ്ളുര്‍ യാത്രയാണ്...കുറെ വര്‍ഷം മുന്‍പാണ്... കല്ലട ബസിലാണ്.. സാധാരണ മുന്‍വശത്തെ സീറ്റ് ഞാന്‍ തിരിഞ്ഞെടുക്കാറില്ല... പക്ഷെ സീറ്റ്ക്ഷാമം കൊണ്ട് എനിക്കന്ന് കിട്ടിയത് ഡ്രൈവര്‍ക്ക് പിന്നിലുള്ള സീറ്റാണ്.. അതും ജനല്‍വശത്തെതല്ല.. നല്ലത് പോലെ ഒന്ന് പിടിച്ചിരിക്കാന്‍ പോലും പറ്റുന്നില്ല... ഒട്ടും സ്വസ്ഥമായ ഇരിപ്പായിരുന്നില്ല അത്...

3

ഡ്രൈവറും ക്‌ളീനറും ഇരിക്കുന്ന ഭാഗം കര്‍ട്ടന്‍ ഇട്ട് മറയ്ക്കാത്ത ബസ് ആയിരുന്നു അത്.. അതുകൊണ്ട് ബസ് പോകുന്ന മുന്നിലത്തെ റോഡ് ബസിന്റെ മുന്‍വശത്തെ ചില്ലിലൂടെ മുഴുവനായി കണ്ട് കിട്ടിയ സീറ്റില്‍ സംതൃപ്തയാവന്‍ ശ്രമിച്ച്, ഞാന്‍ മെല്ലെ ഹെഡ്‌ഫോണില്‍ പാട്ട് ഓണ്‍ ആക്കി...യാത്രകള്‍ അന്നും ഇന്നത്തെ പോലെ ഹരമായത് കൊണ്ടു മാത്രം...

4

ഒരുപാട് ഇരുട്ടിയപ്പോള്‍ എല്ലാവരും ഉറക്കമായി... പാട്ടിന്റെ ഓളത്തിലും മുന്നിലെ കാഴ്ചയിലും എനിക്കുറക്കം വന്നില്ല.. അറിയാതെയാണ്, വെറുതെയാണ് ഡ്രൈവറെ ഒന്ന് നോക്കിയത്... ഇനിയൊരിക്കലും എന്റെ യാത്ര ബസിലില്ല എന്ന് ഞാന്‍ തീരുമാനിക്കുന്ന നിമിഷമായിരുന്നു അതെന്ന് ഞാന്‍ അറിഞ്ഞില്ല...അയാളുടെ കണ്ണ് അടഞ്ഞിരിക്കുകയാണ്...ഞാന്‍ നോക്കിയ നേരത്ത് അയാള്‍ കണ്ണ് തുറക്കുകയും വീണ്ടും അത് അടഞ്ഞു പോവുകയും ചെയ്യുന്നു...ബസ് അതിവേഗത്തില്‍ എന്ന് മാത്രമല്ല, വല്ലാതെ ചാഞ്ഞും ചരിഞ്ഞും പോകുന്നത് പോലെ എനിക്ക് തോന്നി...

5

എന്റെ പാട്ട് നിന്നു.. ഒന്ന് പിടിച്ചു എണീറ്റ് നില്‍ക്കാന്‍ പോലും എന്റെ സീറ്റിന് സൗകര്യമില്ല എന്ന് മാത്രമല്ല, എഴുന്നേറ്റ് നിന്നാല്‍ മുന്നോട്ട് തെറിച്ചു വീഴത്തക്ക സ്പീഡിലാണ് ആ വണ്ടി പോകുന്നത്... ക്ലീനറോടോ ഡ്രൈവറോടോ സംസാരിക്കണമെങ്കില്‍ എഴുന്നേല്‍ക്കണം...മുന്നിലെ വലിയ ചില്ലിലൂടെ കാണുന്ന റോഡും, അതിവേഗം പായുന്ന ബസും, ഇരുട്ടും... ആ കാഴ്ച ഞാന്‍ മറക്കില്ല...

6

ഒടുവില്‍ ഞാനെന്റെ അടുത്തിരിക്കുന്നയാളെ വിളിച്ചെഴുന്നേല്‍പ്പിച്ചു...' ഡ്രൈവര്‍ ഉറങ്ങുന്നുണ്ട്' എന്ന് മെല്ലെ പറഞ്ഞു... ആ ചേട്ടന്‍ എഴുന്നേല്‍ക്കുമ്പോഴേക്കും ദൈവം സഹായിച്ചു ബസ് ഒരു പമ്പില്‍ നിര്‍ത്തി...ടോയ്ലെറ്റില്‍ പോകാന്‍ ഞാനും ഇറങ്ങി... തിരികെ ബസില്‍ കയറുന്നതിന് മുന്‍പ് സിഗററ്റ് പുകച്ചു വെളിയില്‍ നില്‍ക്കുന്ന ഡ്രൈവറോട് ' ഇത്രയും പേരുടെ ജീവനാണ്, ഉറങ്ങല്ലേ ചേട്ടാ' എന്ന് മാത്രം പറഞ്ഞു... അയാളുടെ മുഖം മാറുന്നത് ഞാന്‍ കണ്ടു... പിന്നീട് ഉറങ്ങുന്നുണ്ടോ എന്ന് നോക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല എന്നതാണ് സത്യം...

7

പിന്നീട് കേട്ടു കല്ലട ബസുകള്‍ അപകടത്തില്‍ പെടുന്ന നിരവധി വാര്‍ത്തകള്‍.. ഒരു സ്ത്രീയുടെ മരണം... അന്നൊക്കെ ഞാനോര്‍ത്തു ഒരുപക്ഷെ ഞാനും അന്ന്....ടൂര്‍ ഓപ്പറേറ്റര്‍സ് അസോസിയേഷനോടും ബസ് മുതലാളിമാരോടും , മത്സരയോട്ടവുമായി റോഡില്‍ ട്രാപ്പീസ് കളിക്കുന്ന ഡ്രൈവര്‍മാരോടുമാണ്..ദയവ് ചെയ്ത് ഒരു കാര്യമോര്‍ക്കണം... ഒരാളുടെ ശമ്പളം കുറയ്ക്കാന്‍ വേണ്ടിയാവും ഉറക്കം പോലും കൊടുക്കാതെ നിങ്ങള്‍ ഡ്രൈവര്‍മാരെ നിരത്തിലിറക്കുന്നത്... അതില്‍ പൊലിയുന്ന ജീവനുകള്‍ ആരുടെയൊക്കെയോ പ്രതീക്ഷകളാണ്... ആരുടെയൊക്കെയോ സ്വപ്നങ്ങളാണ്... ആരുടെയൊക്കെയോ ജീവന്റെ അംശംങ്ങളാണ്...

8

ഈ അപകടത്തില്‍ കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട മാതാപിതാക്കളെയോര്‍ത്താണ് ഏറെ വേദന...!??തെറ്റ് ആരുടേതാണ്? ഡ്രൈവറുടെയോ ബസിന്റെയോ ട്രാക്ക് റെക്കോര്‍ഡും അവസ്ഥയും നോക്കാതെ വിനോദയാത്രയ്ക്ക് ഈ ബസ് തിരഞ്ഞെടുത്ത സ്‌കൂള്‍ അധികൃതര്‍ സമാധാനം പറഞ്ഞെ തീരൂ..

9

ഇത്രയും കേസുകള്‍ ഉള്ള ഈ ബസ് ഇപ്പോഴും നിരത്തിലിങ്ങാന്‍ ധൈര്യം കാണിച്ചിട്ടുണ്ടെങ്കില്‍, ഉത്തരം പറയേണ്ടത് മോട്ടോര്‍ വാഹനവകുപ്പാണ്..കേസുള്ള ബസ് നിരത്തില്‍ ഇറക്കിയതിനും, വേളാങ്കണ്ണി യാത്ര കഴിഞ്ഞു വന്ന ഡ്രൈവറെ വണ്ടിയില്‍ അയച്ചതിനും ലുമിനസ് എന്ന ടൂര്‍ കമ്പനിയുടെ പേരില്‍ കേസ് എടുക്കണം...9 ജീവനുകള്‍ നഷ്ടമാക്കിയ ശേഷം കൊല്ലത്ത് പോയി ഒളിച്ചിരിക്കുകയായിരുന്നു ...ഡ്രൈവര്‍ ജോമോന്‍... പിടികൂടിയിട്ടുണ്ട്... റോഡിലെ സ്പീഡ് നിയന്ത്രണസംവിധാനങ്ങള്‍ ഒന്നും രാത്രി പ്രവര്‍ത്തികമാവുന്നില്ലെങ്കില്‍ സര്‍ക്കാരും സമാധാനം പറയണം...പോയ ജീവനുകള്‍ തിരികെ ലഭിക്കില്ല... പക്ഷെ ഇനിയൊന്ന് നഷ്ടപ്പെടാതെ നോക്കണം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+