കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലേഡീസ് ഹോസ്റ്റലില്‍ സുരക്ഷയും കാമറയും ഉണ്ടാക്കുന്നത് സമൂഹത്തിന്റെ പരാജയമാണ്, പുരോഗമനമല്ല'

Google Oneindia Malayalam News

കൊച്ചി: സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ആണധികാര വ്യവസ്ഥയുടെ ഭാഗമാണിതെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് വിദ്യാര്‍ത്ഥിനികള്‍ രാത്രി 9.30ന് ശേഷം ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങിയതിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇങ്ങനെ വിലയിരുത്തിയത്.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യു എന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളിതുമ്മാരുകുടി. ഈ വിഷയത്തില്‍ വിദ്യാര്‍ഥിനികളോടുള്ള വിവേചനം അവസാനിപ്പിക്കണം എന്നും പൊതുവില്‍ പകലും രാത്രിയും വിദ്യാര്‍ഥിനികള്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷ ഉണ്ടാക്കുകയാണ് ഒരു പരിഷ്‌കൃത സമൂഹവും അധികാരികളും ചെയ്യേണ്ടത് എന്നും സുരക്ഷെയെ പേടിച്ച് പെണ്‍കുട്ടികളെ പൂട്ടിയിടുന്നത് പ്രകൃതമാണെന്നും ഉള്ള സത്യങ്ങള്‍ വനിതാ കമ്മീഷനും കോടതിയും ഇന്നിപ്പോള്‍ മനോരമയും പറഞ്ഞിരിക്കുന്നു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് മുരളിതുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് ഇങ്ങനെ

1

രാത്രി, ഹോസ്റ്റല്‍, സുരക്ഷ, കര്‍ഫ്യൂ
കേരളത്തിലെ ലേഡീസ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ വൈകീട്ട് ഏഴോ എട്ടോ ഒമ്പതോ മണിയാകുമ്പോഴേക്കും തിരിച്ചെത്തണമെന്നുള്ള നിബന്ധനയെപ്പറ്റി ചര്‍ച്ച നടക്കുകയാണല്ലോ. ഈ വിഷയത്തില്‍ വിദ്യാര്ഥിനികളോടുള്ള വിവേചനം അവസാനിപ്പിക്കണം എന്നും പൊതുവില്‍ പകലും രാത്രിയും വിദ്യാര്‍ഥിനികള്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷ ഉണ്ടാക്കുകയാണ് ഒരു പരിഷ്‌കൃത സമൂഹവും അധികാരികളും ചെയ്യേണ്ടത് എന്നും സുരക്ഷെയെ പേടിച്ച് പെണ്‍കുട്ടികളെ പൂട്ടിയിടുന്നത് പ്രകൃതമാണെന്നും ഉള്ള സത്യങ്ങള്‍ വനിതാ കമ്മീഷനും കോടതിയും ഇന്നിപ്പോള്‍ മനോരമയും പറഞ്ഞിരിക്കുന്നു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്.

2

അതേ സമയം ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇതൊന്നും ഇനിയും ഉള്‍ക്കൊള്ളാത്ത ആളുകള്‍ ഉണ്ടെന്നത് എന്നെ അല്പം ഒന്നുമല്ല അമ്പരപ്പിക്കുന്നത്. കേരളത്തില്‍ വനിതകള്‍ക്ക് രാത്രി മാത്രമല്ല പകല്‍ പോലും സുരക്ഷ ഇല്ല എന്നത് ഒരു വാസ്തവമാണ്. ശാരീരികമായ കടന്നു കയറ്റം മാത്രമല്ല നഗ്‌നതാ പ്രദര്‍ശനം മുതല്‍ തുറിച്ചു നോട്ടം വരെ കേരളത്തില്‍ എവിടേയും പകലും രാത്രിയും ഒരു യാഥാര്‍ഥ്യമാണ്. അത് നിയന്ത്രിക്കാന്‍ ഒരാള്‍ക്കും സാധിക്കുന്നുമില്ല. സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് സിവില്‍ സര്‍വീസ് കോച്ചിങ് നടത്തി നടന്നു പോയ പെണ്‍കുട്ടികളെ ആക്രമിച്ചത് പട്ടാപ്പകല്‍ ആണ്. ഇതൊക്കെ നിയന്ത്രിക്കേണ്ടതിനും പൊതു രംഗത്ത് സംസ്‌കാരത്തോടും മാന്യതയോടും പെരുമാറാന്‍ നമ്മുടെ ആണുങ്ങളെ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും അത് ചെയ്യാത്തവര്‍ക്ക് തക്ക ശിക്ഷ ലഭിക്കുകയും ചെയ്യുന്ന സംവിധാനം ആണ് ഉണ്ടാക്കേണ്ടത്. ലേഡീസ് ഹോസ്റ്റലില്‍ കൂടുതല്‍ സുരക്ഷയും സുരക്ഷാ കാമറയും ഉണ്ടാക്കുന്നത് സമൂഹത്തിന്റെ പരാജയമാണ്, പുരോഗമനമല്ല.

3

സുരക്ഷ കാര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത ചില പുരോഗമനക്കാര്‍ രാത്രി കുട്ടികള്‍ ഉറങ്ങിയില്ലെങ്കില്‍ പഠനം ശരിയാവില്ല എന്നൊക്കെ പറയുന്ന കേള്‍ക്കുമ്പോള്‍ ചിരി വരുന്നു. ഓരോരുത്തരും പഠിക്കുന്നത് ഓരോ സമയത്താണ്. ഐ ഐ ടിയില്‍ ഞങ്ങള്‍ ലാബില്‍ നിന്നും വന്നിരുന്നത് രാത്രി പന്ത്രണ്ട് മണിക്കാണ്, പിന്നെ ഹോസ്റ്റലിലെ പുല്‍ത്തകിടിയില്‍ ഇരുന്നു രാവിലെ രണ്ടു മണി വരെ ചര്‍ച്ച. ഇത്തവണ ഐ ഐ ടി ഡല്‍ഹിയില്‍ പോയപ്പോള്‍ അവിടെ ഇരുപത്തി നാലു മണിക്കൂറും തുറന്നിട്ടിരിക്കുന്ന കഫേകളും വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ചിരുന്നു സംസാരിച്ചിരിക്കാനുള്ള സംവിധാനവും കണ്ടു. ഇവിടെ നിന്നും പഠിച്ചിറങ്ങുന്നവര്‍ ഒക്കെയാണ് നമ്മുടെ രാജ്യത്തെ മുന്‍കിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്, അവിടെ നിന്നും പഠിച്ചിറങ്ങുന്നവരെ ഒക്കെയാണ് ലോകത്തെവിടെയും ഉള്ള സ്ഥാപങ്ങള്‍ റിക്രൂട്ട് ചെയ്യുന്നത്. വൈകീട്ട് ഏഴുമണിക്ക് ഗേറ്റും അടച്ച് പത്തു മണിക്ക് ലൈറ്റും ഓഫ് ചെയ്ത് ഒരു ചിക്കന്‍ ഫാമില്‍ എന്ന പോലെ കുട്ടികളെ അടവെച്ചു വിരിയിക്കുന്ന സ്ഥാപങ്ങള്‍ എവിടെ നില്‍ക്കുന്നു?, അവിടെ നിന്ന് പോകുന്ന കുട്ടികള്‍ എവിടെ പോകുന്നു. ഇന്ത്യയിലെ ടോപ് റാങ്കുള്ള എത്ര സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ വിലക്കുണ്ട് എന്നൊക്കെ ഒന്നന്വേഷിച്ചു നോക്കുന്നത് നല്ലതാണ്.

4

ലോകത്ത് അക്കാദമിക് മികവിന് പേര് കേട്ട സ്ഥാപങ്ങളില്‍ ഒന്നും ഇത്തരത്തിലുള്ള കര്‍ഫ്യൂ ഇല്ല എന്ന് മാത്രമല്ല ഹോസ്റ്റലുകള്‍, വാര്‍ഡന്‍ എന്നൊക്കെയുള്ള സംവിധാനം തന്നെ ഇല്ലാതായി വരികയാണ്. പതിനേഴു വയസ്സാകുമ്പോള്‍ കുട്ടികള്‍ വീട്ടില്‍ നിന്നും മാറി ഒറ്റക്ക് ജീവിക്കുന്ന, സാധിക്കുമ്പോള്‍ ഒക്കെ സ്വന്തമായി എന്തെങ്കിലും പണിയെടുത്ത് കുറച്ചു കാശൊക്കെ ഉണ്ടാക്കുന്ന, ആത്മ വിശ്വാസമുള്ള, സ്വന്തം പങ്കാളികളെ സ്വന്തം കണ്ടുപിടിക്കുന്ന ഒരു ലോകത്ത് പതിനെട്ട് വയസ്സുള്ള കുട്ടികളെ ഹോസ്റ്റലില്‍ കര്‍ശന നിയന്ത്രണങ്ങളോടെ താമസിപ്പിക്കാം എന്നൊക്കെ ആരും സ്വപ്നം കാണുക പോലുമില്ല. അവിടെ ഒന്നും പഠിക്കുന്ന കുട്ടികള്‍ രാത്രി പത്തുമണിക്ക് ഉറങ്ങാത്തത് കൊണ്ട് പഠനത്തില്‍ പിന്നോക്കം പോകുന്നുമില്ല.

5

ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് നിയന്ത്രണം വേണം എന്നാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ഇപ്പോഴത്തെ ഹോസ്റ്റല്‍ സമയം കേസില്‍ മാതാപിതാക്കളെ കക്ഷി ആക്കണം അത്രേ. ഇതില്‍ ഏറെ ശരിയുണ്ടെന്ന് തോന്നാം. നമ്മുടെ നാട്ടില്‍ കുട്ടികള്‍ എന്ത് പഠിക്കണം എന്ന് മാത്രമല്ല ഏറെ കല്യാണം കഴിക്കണം എന്നൊക്കെ വരെ മാതാപിതാക്കള്‍ ആണല്ലോ തീരുമാനിക്കുന്നത്. ഇതൊന്നും ഈ നൂറ്റാണ്ടിലെ കാര്യമല്ല എന്നൊന്നും ഈ മാതാപിതാക്കളും അവരെ പിന്തുണക്കുന്നവരും അറിയുന്നില്ല, പക്ഷെ കുട്ടികള്‍ അത് മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ സാധിക്കുമ്പോള്‍ ഒക്കെ നാട് വിടുന്നത്.

6

അതേ കാരണം കൊണ്ടാണ് അവര്‍ നാട്ടിലേക്ക് ഇനി തിരിച്ചു വരാതിരിക്കുന്നത്. പുറത്തു പോയി സ്വതന്ത്രമായി ചിന്തിച്ചും പ്രവര്‍ത്തിച്ചും ജീവിക്കുന്നവര്‍ എന്നും നാട്ടില്‍ വീട്ടുകാരും, നാട്ടുകാരും സദാചാരക്കാരും പറയുന്നതൊക്കെ കേട്ട് അടങ്ങി ഒതുങ്ങി ജീവിക്കുന്നവര്‍ എന്നും രണ്ടു തരം ആളുകള്‍ ആണ് ഇനി ബാക്കി നാട്ടില്‍ ഉണ്ടാകാന്‍ പോകുന്നത്. ഇതാണോ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്, അതോ സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു തലമുറയാണോ?

7

നമ്മുടെ നാട്ടില്‍ സുരക്ഷ ഉണ്ടാക്കുകയാണ് അധികാരികള്‍ ചെയ്യേണ്ടത്. പിന്നെ കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ മാതാപിതാക്കള്‍ ഒക്കെ അവരുടെ കാര്യത്തില്‍ അധികം ഇടപെടാതെ ഇരിക്കുന്നതാണ് നല്ലത്. പതിനെട്ട് വയസ്സ് വരെ കുട്ടികളെ ആത്മവിശ്വാസത്തോടെ വളര്‍ത്തിയിട്ടുണ്ടെങ്കില്‍ സദാചാരം പറഞ്ഞുവരുന്ന ആങ്ങളമാരെയും അമ്മാവന്മാരേയും ഒക്കെ അവര്‍ കൈകാര്യം ചെയ്തുകൊള്ളും. അവരെ ആക്രമിക്കാന്‍ വരുന്ന ക്രിമിനലുകളെ ജയിലില്‍ അടച്ചു സമയബന്ധിതമായി മാതൃകാപരമായി ശിക്ഷിക്കുകയാണ് പോലീസ് സംവിധാനം ചെയ്യേണ്ടത്. ഒരു അക്രമ സംഭവം ഉണ്ടായാല്‍ രാത്രി പുറത്തിറങ്ങിയാല്‍ ഇങ്ങനെയോക്കെ സംഭവിക്കും എന്ന് പറയുന്നവര്‍ കാലത്തിനൊപ്പം വളരാത്തവര്‍ ആണ്. ഇതൊക്കെ ഇങ്ങനെ ഇടക്കിടക്ക് പറയേണ്ടി വരുന്നത് തന്നെ കഷ്ടമാണ്. നമ്മുടെ പുതിയ തലമുറയെ സ്വതന്ത്രമായി വളരാന്‍ കോടതി അനുവദിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം

English summary
Ladies Hostel issue kerala: Muralee Thummarukudy Facebook post goes viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X