വന്ദേഭാരതിന് പുതിയ സ്റ്റോപ്പ്; നെടുമ്പാശേരി റെയിൽവേ സ്റ്റേഷനിൽ കോളടിച്ച് മലബാറുകാരും
അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളത്തോടു ചേർന്നുള്ള റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡ് അനുമതി നൽകിയിരിക്കുകയാണ്. വിമാനത്താവളത്തിന്റെ പടിഞ്ഞാറത്ത് ഭാഗത്തെ റെയിൽവേ ലൈനിനോട് ചേർന്നായിരിക്കും പുതിയ സ്റ്റേഷൻ വരുന്നത്. പ്രവാസികൾ അടക്കമുള്ളവരുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ സാധ്യമായിരിക്കുന്നത്. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ് അനുവദിക്കുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മലബാർ മേഖലയിൽ നിന്ന് അടക്കമുള്ള യാത്രക്കാർ വളരെ ആകാംക്ഷയോടെയാണ് റെയിൽവെയുടെ പുതിയ പ്രഖ്യാപനം ഉറ്റുനോക്കുന്നത്
ഗെയിം ചേഞ്ചറാകുമോ റെയിൽവേ സ്റ്റേഷൻ
നെടുമ്പാശേരി റെയിൽവേ സ്റ്റേഷന്റെ 19 കോടിയാണ് ആദ്യഘട്ട നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് പ്ലാറ്റ്ഫോമുകളാണ് സ്റ്റേഷനിൽ ഉണ്ടാകുക. 24 കോച്ചുകളുള്ള ട്രെയിനുകൾക്ക് ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും ഈ പ്ലാറ്റ്‌ഫോമുകൾ. നിർദ്ദിഷ്ട റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടം വിമാനത്താവളത്തിന് തൊട്ടടുത്തായിരിക്കും. റെയിൽവേ സ്റ്റേഷന്റ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ തടസം സൃഷ്ടിച്ചേക്കില്ല. റെയിൽവേയുടെയും സിയാലിന്റെയും ഭൂമി ഇവിടെ തന്നെയുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള റോഡരികിലായിരിക്കും സ്റ്റേഷന്റെ പ്രധാന പ്രവേശന കവാടം. ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർക്ക് റോഡ് മുറിച്ചുകടന്ന് വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിൽ എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് സഹായിക്കും.

ഉയർന്ന നിലവാരമുള്ള പ്ലാറ്റ്‌ഫോമുകൾ, കാൽനട മേൽപ്പാലം, പ്ലാറ്റ്‌ഫോമുകളിലേക്ക് ലിഫ്റ്റ് സൗകര്യം എന്നിവയും ആദ്യഘട്ടത്തിൽ ഒരുക്കും. ഈ വർഷം ഡിസംബറോടെ തന്നെ പണി തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
മറ്റ് ജില്ലകളിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തുന്നവർ നിലവിൽ അങ്കമാലി, ആലുവ, എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ വിമാനത്താവളത്തിലേക്ക് എത്തുന്നത് മറ്റൊരു കടമ്പയാണ്. പുതിയ സ്റ്റേഷൻ വരുന്നതോട് കൂടി യാത്രക്കാർക്ക് ഏറെ ആശ്വാസമാകും.
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കും
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് ഈ സ്റ്റേഷനിൽ സ്റ്റോപ് ഉണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു സ്റ്റോപ്പ് ഉണ്ടായാൽ മലബാറിൽ നിന്നുള്ള യാത്രക്കാരെ സംബന്ധിച്ച് ഇത് വലിയ അനുഗ്രഹമായിരിക്കും. നിലവിലുള്ള മംഗലാപുരം സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് (20631 / 20632) കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ പ്രധാന വടക്കൻ സ്റ്റേഷനുകളെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്നുണ്ട്.
ഈ പുതിയ സ്റ്റോപ്പ് വഴി, എറണാകുളം ജങ്ഷനിലേക്ക് (25 കി.മീ. അകലെ) യാത്ര ചെയ്ത് ട്രാഫിക് ബ്ലോക്കുകൾ നിറഞ്ഞ റോഡ് മാർഗ്ഗമുള്ള യാത്ര ഒഴിവാക്കാം. സാധാരണയായി ടാക്സികളിലും ബസുകളിലും 45 മുതൽ 90 മിനിറ്റ് വരെ എടുക്കുന്ന ഈ യാത്ര ഒഴിവാകുന്നതോടെ, കോഴിക്കോടുനിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം 4-5 മണിക്കൂറിൽ നിന്ന് 2.5-3 മണിക്കൂറായി കുറയും. കണ്ണൂരിൽ നിന്നുള്ള യാത്രാസമയം 2 മണിക്കൂറിന് താഴെയാകും.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ മികച്ച അന്താരാഷ്ട്ര ഫ്ലൈറ്റ് ശൃംഖലയുള്ള കൊച്ചി വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്നത് യാത്രാ ചിലവുകളും വിമാന ടിക്കറ്റ് നിരക്കുകളും കുറയ്ക്കാൻ സഹായിച്ചേക്കും.
വന്ദേ ഭാരത് ടിക്കറ്റ് നിരക്കുകൾ മലബാർ സ്റ്റേഷനുകളിൽ നിന്ന് ചെയർ കാറിന് 800-നും എക്സിക്യൂട്ടീവ് ക്ലാസിന് 1,500-നും ഇടയിലാണ്. വിമാനത്താവളത്തിന് സമീപമായതുകൊണ്ട് അധിക ചാർജുകളില്ല. മഴക്കാലത്തും തിരക്കുള്ള സമയങ്ങളിലും റോഡ് യാത്രയെ അപേക്ഷിച്ച് താങ്ങാനാവുന്നതും കാര്യക്ഷമവും സൗകര്യപ്രദവുമായ ബദൽ യാത്രാമാർഗ്ഗമാണിത്.












Click it and Unblock the Notifications