ഇരുകൈകളുമില്ല, പക്ഷേ മുട്ടുമടക്കിയില്ല; ജിലുമോൾക്ക് സ്വപ്ന സാഫല്യം; ലൈസൻസ് കൈമാറി മുഖ്യമന്ത്രി
രണ്ട് കൈകളുമില്ലാത്ത ജിലുമോൾ കാർ ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ്. കൈകളില്ലെങ്കിലും കാലുകൾ ഉപയോഗിച്ചാണ് ജിലു മോൾ ഡ്രൈവിംഗ് പഠിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ജിലു മോൾക്ക് ലൈസൻസ് കൈമാറി.
സംസ്ഥാന ഭിന്നശേഷി കമ്മീഷനാണ് ജിലുമോൾക്ക് വണ്ടി ഓടിക്കാനുള്ള നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി ലൈസൻസ് ലഭിക്കുന്നതിലേക്ക് ഇടപെട്ട് പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് പരേതനായ എൻ വി തോമസ് - അന്നക്കുട്ടി ദമ്പതികളുടെ മകളാണ് ഇടുക്കി സ്വദേശിനി ആയ ജിലു മോൾ.

ആറ് വർഷത്തെ കഠിനശ്രമത്തിലൂടെയാണ് ജിലുമോൾ ഡ്രൈവിംഗ് പഠിക്കുന്നത്. ലൈസൻസിനായി അപേക്ഷിച്ചപ്പോൾ നിയമപരമായ തടസ്സങ്ങൾ നേരിടേണ്ടി വന്നു. ഇതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. കാറിൽ രൂപ മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശവും ലഭിച്ചു.
രൂപ മാറ്റം വരുത്തിയ കാറിൽ കാലുകൾ ഉപയോഗിച്ച് വാഹനം നിയന്ത്രിക്കാൻ പഠിച്ചെങ്കിലും നിയമപരമായ തടസ്സങ്ങൾ പ്രശ്നമായി. സംസ്ഥാന ഭിന്ന ശേഷി കമ്മീഷൻ ഇടപെട്ടാണ് ജിലു മോളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയത്. മാരുതി കാറിൽ കാലുകൾ മാത്രം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാൻ കഴിയുന്ന വിധം ആവശ്യമായ വോയിസ് കൺട്രോൾ സംവിധാനം ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.
ജിലുമോളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ആവശ്യമായ വോയിസ് കമാന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് കാർ പരിഷ്കരിച്ചുനൽകിയത് കളമശ്ശേരിയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പാണ്. മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന വി.ഐ ഇന്നൊവേഷൻസ് ലിമിറ്റഡിന്റെ ആദ്യ പ്രൊഡക്റ്റാണ് ജിലുമോളുടെ സ്വപ്നങ്ങൾക്ക് ചിറകുകൊടുത്തിരിക്കുന്നത്. ഇക്കാര്യം വിശദീകരിച്ച് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു.
ഫേസ്ബുക്ക കുറിപ്പ്:
രണ്ട് കൈകളുമില്ലാത്ത ജിലുമോൾക്ക് ബഹു. മുഖ്യമന്ത്രി കാറോടിക്കാനുള്ള ലൈസൻസ് നൽകിയത് ഇന്നത്തെ നവകേരളസദസ് വേദിയിൽ വച്ചാണ്. ഈ ലൈസൻസ് നേട്ടത്തിന് പിന്നിൽ കേരളത്തിലെ ഒരു സ്റ്റാർട്ടപ്പിന് സുപ്രധാന പങ്കുണ്ട് എന്ന് നിങ്ങൾക്കറിയാമോ?
ജിലുമോളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ആവശ്യമായ വോയിസ് കമാന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് കാർ പരിഷ്കരിച്ചുനൽകിയത് കളമശ്ശേരിയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പാണ്. മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന വി.ഐ ഇന്നൊവേഷൻസ് ലിമിറ്റഡിന്റെ ആദ്യ പ്രൊഡക്റ്റാണ് ജിലുമോളുടെ സ്വപ്നങ്ങൾക്ക് ചിറകുകൊടുത്തിരിക്കുന്നത്.
ലക്ഷ്വറി വാഹനങ്ങളിൽ മാത്രമുള്ള വോയിസ് കമാന്റുകളും മറ്റു സൗകര്യങ്ങളും ഒരുക്കിനൽകിയ കമ്പനിക്ക് ഇൻകുബേഷൻ സൗകര്യവും മേക്കർ വില്ലേജിൽ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകളാണ് ഐ.ടി ഇതരമേഖലയിൽ കേരളത്തിൽ ആരംഭിച്ചിട്ടുള്ളത്.
ഇവയിൽ പലതും അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്തിട്ടുണ്ട്. ഓട്ടോമോട്ടീവ് മേഖലയിൽ ആരംഭിച്ചിട്ടുള്ള സ്റ്റാർട്ടപ്പായ വി.ഐ ഇന്നൊവേഷൻ ഭിന്നശേഷി സൗഹൃദമാകാൻ പരിശ്രമിക്കുന്ന കേരളത്തിനാകെ മുതൽക്കൂട്ടാകും വിധത്തിൽ വളരട്ടെയെന്ന് ആശംസിക്കുന്നു.












Click it and Unblock the Notifications