സെപ്റ്റംബര്‍ 11ന്റെ കണക്ക് തീര്‍ക്കാന്‍ യുഎസിന്റെ വരവ്, 20 വര്‍ഷത്തിനിടെ അഫ്ഗാനില്‍ സംഭവിച്ചത്...
കാബൂള്‍: താലിബാന്‍ 20 വര്‍ഷത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരം പിടിച്ചിരിക്കുകയാണ്. എന്നാല്‍ ആശങ്കപ്പെടുത്തുന്ന രാഷ്ട്രീയ നിലയിലാണ് അഫ്ഗാനിസ്ഥാന്‍ ഇപ്പോഴുള്ളത്. സെപ്റ്റംബര്‍ പതിനൊന്നിന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം അമേരിക്ക നടത്തിയ ആക്രമണത്തോടെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാന് അധികാരം നഷ്ടമാവുന്നത്. ഈ 20 വര്‍ഷം കൊണ്ട് നിര്‍ണായകമായ പല കാര്യങ്ങളും അഫ്ഗാനില്‍ നടന്നു. നിര്‍ണായകമായ ആ സംഭവവികാസങ്ങളുടെ നാള്‍ വഴികള്‍ പരിശോധിക്കാം.
ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തോടെ ഭീകര സംഘടനകള്‍ക്കെതിരെ പോരാട്ടം കടുപ്പിക്കാന്‍ അമേരിക്ക തീരുമാനിക്കുന്നു. പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മൂവായിരത്തോളം പേരാണ് യുഎസ്സിലെ ആക്രമണത്തില്‍ മരിച്ചത്. ഒക്ടോബര്‍ ഏഴിന് അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണത്തോടെയാണ് യുഎസ് ആരംഭിച്ചത്. താലിബാന്‍ സര്‍ക്കാര്‍ ഒസാമ ബിന്‍ലാദനെയും അല്‍ഖ്വായിദയെയും സംരക്ഷിക്കാനാണ് ശ്രമിച്ചത്. അല്‍ ഖ്വായിദയായിരുന്നു സെപ്റ്റംബര്‍ പതിനൊന്നിലെ ആക്രമണത്തിന് പിന്നില്‍. വൈകാതെ തന്നെ അമേരിക്കയ്ക്ക് മുന്നില്‍ താലിബാന്‍ വീണു. ഡിസംബര്‍ ആറിന് അവര്‍ തലസ്ഥാന നഗരിയായ കാബൂള്‍ വിട്ടു. ഹമീദ് കര്‍സായ് ഇടക്കാല സര്‍ക്കാരിന് നേതൃത്വം നല്‍കി.

നാറ്റോയുടെ അന്താരാഷ്ട്ര സുരക്ഷാ സേനയെ അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കുകയും ചെയ്തു. 2004ലാണ് അഫ്ഗാനില്‍ ആദ്യ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ നാലിനായിരുന്നു തിരഞ്ഞെടുപ്പ്. 70 ശതമാനമായിരുന്നു അന്ന് വോട്ടെടുപ്പ് രേഖപ്പെടുത്തിയത്. ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് കര്‍സായ് ഭരണത്തെ കണ്ടത്. 55 ശതമാനം വോട്ടും അദ്ദേഹത്തിനായിരുന്നു ലഭിച്ചത്. അഫ്ഗാന്റെ ദക്ഷിണ-കിഴക്കന്‍ മേഖലയില്‍ താലിബാന്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളിലായിരുന്നു അത്. വീണ്ടും അവര്‍ രാജ്യത്തിനുള്ളില്‍ ഭീകരപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

താലിബാന്റെ ആക്രമണം കടുത്തതോടെ 2008ല്‍ യുഎസ് സൈന്യം കൂടുതല്‍ ട്രൂപ്പുകളെ ആവശ്യപ്പെട്ടു. പിന്നാലെ തന്നെ നിരവധി പേര്‍ അഫ്ഗാനിലെത്തുകയും ചെയ്തു. ഹമീദ് കര്‍സാദ് 2009ല്‍ വീണ്ടും ജനവിധി തേടി. ഓഗസ്റ്റ് ഇരുപതിന് വന്ന ഫലത്തില്‍ അദ്ദേഹം വീണ്ടും ജേതാവായി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നിരുന്നു. ഒപ്പം വോട്ടിംഗ് ശതമാനവും കുറവായിരുന്നു. ഇതിന് പുറമേ താലിബാന്‍ ആക്രണവും ശക്തമായിരുന്നു. 2009ല്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. യുഎസ് ട്രുപ്പുകളും എണ്ണം 68000 ആക്കി ഉയര്‍ത്തി. 2010ല്‍ ഇത് ഒരുലക്ഷത്തോളമായി.

മെയ് രണ്ടിനാണ് ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെടുന്നത്. 2011ല്‍ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ പാകിസ്താനില്‍ നടന്ന ഓപ്പറേഷനിലായിരുന്നു ഇത്. ജൂണ്‍ 22ന് ഒബാമ അഫ്ഗാനില്‍ നിന്ന് ട്രൂപ്പുകളെ പിന്‍വലിക്കുന്നത് ആരംഭിച്ചെന്ന് പ്രഖ്യാപിച്ചത്. 2012 പകുതിയോടെ 33000 സൈനികര്‍ അഫ്ഗാനില്‍ നിന്ന് മടങ്ങി. 2014 ജൂണില്‍ അഫ്‌റഫ് ഗനി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അക്രമത്തില്‍ മുങ്ങി നിന്ന വോട്ടിംഗായിരുന്നു നടന്നത്. വ്യാപക ക്രമക്കേടുകള്‍ തിരഞ്ഞെടുപ്പില്‍ നടന്നതായി ആരോപണമുണ്ടായിരുന്നു. ഡിസംബറില്‍ നാറ്റോ 13 വര്‍ഷത്തെ സൈനിക നീക്കം അവസാനിപ്പിച്ച് മടങ്ങുന്നു. എന്നാല്‍ കുറച്ച് ട്രൂപ്പുകള്‍ അഫ്ഗാന്‍ സൈന്യത്തെ പരിശീലിപ്പിക്കാനായി തുടരുമെന്നും നാറ്റോ പ്രഖ്യാപിച്ചു.

നാറ്റോ സൈന്യം പോയതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം കടുപ്പിച്ചത്. വലിയ മുന്നേറ്റം പ്രകടമായിരുന്നു. കാബൂളില്‍ വലിയ തോതിലുള്ള ആക്രമണങ്ങളും ശക്തമായി. 2020 ഫെബ്രുവരി ഇരുപതിന് അഷ്‌റഫ് ഗനി വീണ്ടും അധികാരത്തിലെത്തി. എന്നാല്‍ ഗനിയുടെ വിജയത്തെ അദ്ദേഹത്തിന്റെ എതിരാളി അബ്ദുള്ള അബ്ദുള്ള തള്ളിക്കളഞ്ഞു. സ്വന്തമായി സമാന്തര സര്‍ക്കാരുണ്ടാക്കുമെന്നായിരുന്നു അബ്ദുള്ളയുടെ വാദം. 2020 ഫെബ്രുവരി 29ന് അമേരിക്കയും താലിബാനും തമ്മില്‍ ചര്‍ച്ച നടത്തി കരാറിലെത്തുന്നു. ദോഹയില്‍ വെച്ചായിരുന്നു കരാറൊപ്പിട്ടത്. 2021 മെയ് മാസത്തോടെ എല്ലാ വിദേശ സേനകളും അഫ്ഗാനിസ്ഥാന്‍ വിടുമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്.

ഇതിനിടെ മെയ് മാസത്തില്‍ ഗനിയും അബ്ദുള്ളയും ചേര്‍ന്ന് അധികാരം പങ്കിടാന്‍ തീരുമാനിച്ചതോടെ തര്‍ക്കവും തീര്‍ന്നു. അബ്ദുള്ള സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സെപ്റ്റംബറില്‍ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും അക്രമങ്ങള്‍ കടുത്ത് വന്നു. താലിബാന്‍ നിരവധി പേരെ കൊലപ്പെടുത്തുന്നതില്‍ വിമര്‍ശനവും പിന്നാലെ വന്നു. 2021 മെയ് ഒന്നിന് അമേരിക്കയും നാറ്റോയും 9500 സൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 2500 സൈനികര്‍ അമേരിക്കയുടേതായിരുന്നു. മെയ് മാസത്തില്‍ കാണ്ഡഹാര്‍ എയര്‍ ബേസില്‍ നിന്നും യുഎസ് പിന്‍വാങ്ങി. ജൂലായ് രണ്ടിന് ബഗ്രം എയര്‍ ബേസ് അഫ്ഗാന്‍ സൈന്യത്തിന് യുഎസ് കൈമാറി. യുഎസിന്റെ സുപ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്.

ഓഗസ്റ്റ് 31ന് മുമ്പ് യുഎസ് ട്രൂപ്പുകള്‍ അഫ്ഗാന്‍ വിടുമെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ 20ാം വാര്‍ഷികത്തിന് മുമ്പാണിത്. മെയ് മാസത്തില്‍ താലിബാന്‍ കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. പല മേഖലകളും താലിബാന്റെ കൈവശമെത്തി. ഓഗസ്റ്റ് ആറിന് സൗത്ത് വെസ്റ്റ് മേഖലയിലെ സറഞ്ച് ആണ് താലിബാന്‍ പിടിച്ചത്. ഇത് താലിബാന്‍ പിടിക്കുന്ന ആദ്യത്തെ പ്രവിശ്യാ തലസ്ഥാനമായിരുന്നു. കാണ്ഡഹാറും ഹെരാത്തും അടങ്ങുന്ന നഗരങ്ങള്‍ വൈകാതെ തന്നെ താലിബാന്‍ നിയന്ത്രണത്തിലായി. കാബൂള്‍ നഗരത്തിന് യാതൊരു ഭീഷണിയും ഇല്ലെന്നായിരുന്നു യുഎസ്സിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

യുഎസ്സിന്റെ ഇന്റലിജന്‍സ് വിവരങ്ങള്‍ പൂര്‍ണ പരാജയമായി. ഓഗസ്റ്റ് പതിമൂന്നിന് നിര്‍ണായക നഗരങ്ങള്‍ പിടിച്ച താലിബാന്‍ കാബൂള്‍ നഗരത്തിലേക്കുള്ള കുതിപ്പ് തുടങ്ങി. ഓഗസ്റ്റ് 15ന് അവര്‍ ജലാലാബാദ് പിടിച്ചു. ഇതോടെ അഫ്ഗാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏക നഗരമായി കാബൂള്‍ മാറി. ഇതോടെ പല രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെയും കൊണ്ട് നാട്ടിലേക്ക് പറക്കാന്‍ തുടങ്ങി. യുഎസ് അടക്കമുള്ളവര്‍ എംബസി ഉദ്യോഗസ്ഥരെ നാട്ടിലേക്ക് പറഞ്ഞയച്ച് എംബസി പൂട്ടി. ഇതിനിടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. താജിക്കിസ്ഥാനിലേക്കാണ് അദ്ദേഹം പോയത്. വൈകാതെ തന്നെ കാബൂള്‍ നഗരത്തില്‍ കടന്ന് പ്രസിഡന്‍ഷ്യല്‍ പാസ് താലിബാന്‍ പിടിച്ചെടുത്തു. തീവ്രവാദികള്‍ ഭരണം പിടിച്ചതായി ഗനി പിന്നീട് പറയുകയും ചെയ്തു.












Click it and Unblock the Notifications