തമിഴ്‌നാട്ടിൽ ഒടുവിൽ തീരുമാനം, വിജയ് തന്നെ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക്
ചെന്നൈ: തമിഴക വെട്രി കഴകം നേതാവും സൂപ്പർതാരവുമായ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ശനിയാഴ്‌ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈയിലെ ലോക് ഭവനിൽ വെച്ച് ഇന്ന് വൈകുന്നേരം ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് അദ്ദേഹത്തിന് സർക്കാർ രൂപീകരിക്കാനുള്ള അനുമതി ലഭിച്ചത്. 120 എംഎൽഎമാരുടെ പിന്തുണക്കത്ത് വിജയ് ഗവർണർക്ക് കൈമാറി, ഇത് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ എണ്ണത്തിലും ഏറെയാണ്.
ഏറെ അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് വിജയ് അധികാരം ഏറ്റെടുക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടി എംപി രാഹുൽ ഗാന്ധിയും വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വിജയ് ഗവർണറെ കാണുന്നത്. എന്നാൽ മുൻപ് രണ്ടു തവണയും ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ടെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു.

കോൺഗ്രസ്, വിടുതലൈ ചിരുതൈഗൾ കക്ഷി (വിസികെ), സിപിഐ, സിപിഎം, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, എന്നിവരുടെ പിന്തുണയോടെയാണ് 234 അംഗ നിയമസഭയിൽ ഭൂരിപക്ഷമായ 118 സീറ്റുകൾ സഖ്യം ഉറപ്പിച്ചത്. ഈ പാർട്ടികളെല്ലാം ഡിഎംകെയുടെ മുൻ സഖ്യകക്ഷികളായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
അതേസമയം, നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ, വിജയിയെ ഉടൻ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിന് ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. ഭരണഘടനാപരമായ നടപടികൾ വൈകിപ്പിക്കുന്നതിനും രാഷ്ട്രീയ സ്വാധീനത്തിൽ പ്രവർത്തിക്കുന്നതിനും ടിവികെ നേതാക്കൾ അദ്ദേഹത്തെ കുറ്റപ്പെടുത്തി.
ഇതിന് പിന്നാലെ ഇന്നത്തെ കൂടിക്കാഴ്‌ചയിൽ, ഭൂരിപക്ഷം തെളിയിക്കാൻ തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ കൃത്യമായ കണക്ക് ഹാജരാക്കാൻ ഗവർണർ വിജയയോട് ആവശ്യപ്പെട്ടു. തുടർന്ന് ആവശ്യമായ പിന്തുണാക്കത്തുകൾ ലഭിച്ചതോടെ ടിവികെ ഇപ്പോൾ അനായാസം കേവലഭൂരിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്.
രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച വിജയ്, ചെന്നൈ പെരുമ്പൂരിൽ നിന്ന് എംഎൽഎയായി തുടരാൻ തൃച്ചി സീറ്റ് ഒഴിയുമെന്നാണ് വിവരം. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തമിഴ്‌നാട്ടിൽ ഒരു അപ്രതീക്ഷിത രാഷ്ട്രീയ മുന്നേറ്റമായിരുന്നു ടിവികെ ഉണ്ടാക്കിയത്. ഇത് മൂന്ന് പതിറ്റാണ്ടുകാലം നീണ്ട ഡിഎംകെ-എഐഎഡിഎംകെ പാർട്ടികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചു.
മാത്രമല്ല സ്വാതന്ത്ര്യാനന്തരം തമിഴ്‌നാട് നിയമസഭയിൽ ഒരു പാർട്ടിക്കും തനിച്ച് ഭൂരിപക്ഷം നേടാനായില്ലെന്നത് ആദ്യ സംഭവമാണ്. ഇക്കുറി കന്നിയങ്കത്തിന് ഇറങ്ങിയ വിജയ് ആവട്ടെ അധികാരത്തിൽ ഏറുമെന്ന് ഉറപ്പായതോടെ പൂർണമായ ദ്രാവിഡ സത്വമുള്ള രണ്ട് കക്ഷികളെയും ഒരുപോലെ പുറത്തിരുത്തുകയാണ് എന്ന കാര്യം കൂടിയുണ്ട്.












Click it and Unblock the Notifications