'2030ഓടെ എഐ കരുത്താർജിക്കും, 40 ശതമാനം ജോലികളിലും മനുഷ്യരെ മാറ്റും'; സാം ആൾട്ട്മാന്റെ മുന്നറിയിപ്പ്
ആഗോള തലത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് എഐയുടെ ഭാവി എന്തെന്നത്. ഒരുപക്ഷേ, എഐയുടെ ഭാവി എന്നതിലുപരി നമ്മൾ മനുഷ്യരുടെ ഭാവി എന്ന് പറയുന്നതാവും അൽപ്പം കൂടി നല്ലത്. എല്ലാ മേഖലകളിലും എഐ ശക്തി പ്രാപിക്കുകയാണ്. എല്ലാ ജോലികളിലും എഐ സഹായിച്ചു തുടങ്ങി. എന്നാൽ ചില മേഖലകളിൽ പൂർണ നിയന്ത്രണം എഐ ഏറ്റെടുക്കുകയും മാനുഷിക സഹായം പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
അതിനാൽ തന്നെ വിവിധ ജോലികളിൽ മനുഷ്യർക്ക് പകരം കൃത്രിമബുദ്ധി ആധിപത്യം സ്ഥാപിക്കുമോ എന്നതിൽ ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തവണ ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ തന്നെ അതിൽ പങ്കുചേർന്നിരിക്കുകയാണ്. ഈ വർഷത്തെ ആക്‌സൽ സ്പ്രിംഗർ അവാർഡ് ലഭിച്ച ശേഷം സംസാരിച്ച സാം ആൾട്ട്മാൻ വരുംകാലത്ത് ഉണ്ടാകാനിടയുള്ള നിർണായകമായ ഒരു പരിവർത്തനത്തെ കുറിച്ച് സൂചന നൽകുകയാണ് ചെയ്‌തത്.

ഇപ്പോൾ തന്നെ കൃത്രിമബുദ്ധി വളരെ വേഗത്തിൽ പുരോഗമിക്കുകയാണെന്നും, ഒരുകാലത്ത് സയൻസ് ഫിക്ഷനുവേണ്ടി മാത്രമായി മാറ്റിവെച്ചിരുന്ന രീതികളിൽ നിന്ന് വ്യത്യസ്‌തമായി ഇപ്പോൾ മനുഷ്യരെ മറികടക്കുന്ന യന്ത്രങ്ങൾ വരെ ഉടൻ തന്നെ നമുക്ക് കാണാൻ കഴിയുമെന്ന് അദ്ദേഹം വാദിക്കുന്നു. ജനറേറ്റീവ് എഐയുടെ തലതൊട്ടപ്പൻ തന്നെ ഇങ്ങനെ പറയുമ്പോൾ എല്ലാവരും ഉറ്റുനോക്കുകയാണ്.
പല തരത്തിലും, ജിപിടി-5 ഇതിനകം തന്നെ എന്നെക്കാൾ മിടുക്കനാണ്, മറ്റ് നിരവധി ആളുകളുടെ കാര്യത്തിലും അങ്ങനെയാണെന്ന് ഞാൻ കരുതുന്നു. ആളുകൾക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ജോലികളിൽ സാങ്കേതികവിദ്യ ഇപ്പോഴും ബുദ്ധിമുട്ടുന്നുണ്ടെങ്കിലും, പുരോഗതിയുടെ പാത മുന്നോട്ട് തന്നെയാണെന്നും സാം ആൾട്ട്മാൻ പറഞ്ഞു.
ആൾട്ട്മാന്റെ അഭിപ്രായത്തിൽ, മനുഷ്യന് എത്തിപ്പിടിക്കാൻ കഴിയാത്ത കണ്ടെത്തലുകൾ നടത്താൻ എഐക്ക് ഉടൻ തന്നെ കഴിവുണ്ടാകും. അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ, മനുഷ്യർക്ക് സ്വന്തമായി ചെയ്യാൻ കഴിയാത്ത ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ എഐക്ക് നടത്താൻ കഴിയുമെന്ന് എനിക്ക് തോനുന്നു. എനിക്ക്, അത് സൂപ്പർ ഇന്റലിജൻസ് എന്ന് ശരിയായി വിളിക്കാവുന്ന ഒന്നായി അനുഭവപ്പെടുന്നു; അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ദശകത്തിന്റെ അവസാനത്തോടെ, അതായത് 2030 ആകുമ്പോഴേക്കും, നമുക്ക് സ്വയം ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യുന്ന അസാധാരണ കഴിവുള്ള മോഡലുകൾ ഉണ്ടായില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടാനുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം ഇത് ഒരു നല്ല വാർത്തയാണെങ്കിലും, ഈ നേട്ടം കൂട്ട പിരിച്ചുവിടലുകൾക്ക് കാരണമാകുമെന്ന് ആശങ്കയും പ്രകടിപ്പിച്ചു. ഇത് അടുത്തകാലത്തെ പിരിച്ചുവിടൽ വാർത്തകളുമായി ചേർന്ന് നിൽക്കുന്നു.












Click it and Unblock the Notifications