ഒടുവില്‍ മാലീസിന് മോചനം...
ആറ് വര്‍ഷം നീണ്ട കോടതിയുദ്ധം 87കാരനായ ഖുഷ്വന്ത്സിംഗിനെ തെല്ലും തളര്‍ത്തിയില്ല. ഇനിയും ഒരങ്കത്തിനുണ്ടോ എന്ന് മനേകാഗാന്ധിയെ വെല്ലുവിളിക്കുംമട്ടില്‍ അത്രയ്ക്ക് ചുറുചുറുക്കോടെയാണ് ഖുഷ്വന്ത്സിംഗ് ഇപ്പോള്‍ . കോടതിയിലേക്ക് ഞാന്‍ ഒരുപാട് തവണ വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ട്. എന്റെ രചനയില്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ തെറ്റായെന്തെങ്കിലും ആളുകള്‍ കാണാറുണ്ട്.പക്ഷെ ഇന്നുവരെ ഞാന്‍ ഒരിയ്ക്കല്‍പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.- ഖുഷ്വന്ത്സിംഗ് ആറുവര്‍ഷത്തെ കോടതിയുദ്ധത്തെ ഇങ്ങിനെ ഉപസംഹരിക്കുന്നു.
ആറുവര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയ തന്റെ ആത്മകഥയെ ആറുവര്‍ഷം ഇരുട്ടത്തിരുത്തിയതിന് അദ്ദേഹത്തിന് മനേകയോടുള്ള പക അടങ്ങിയിട്ടില്ല. പക്ഷെ എല്ലാം തമാശയായി കാണാന്‍ ഖുഷ്വന്ത്സിംഗിനറിയാം. ലോക പുസ്തകോത്സവത്തില്‍ അദ്ദേഹത്തിന്റെ ആത്മകഥ ട്രൂത്ത്, ലവ്, ആന്റ് ലിറ്റില്‍ മാലിസ് (സത്യം, പ്രേമം, അല്പം വിദ്വേഷവും...) ചൂടപ്പം പോലെയാണ് വിറ്റുപോയത്. ഇത് ആത്മാവിഷ്കാരസ്വാതന്ത്യ്രത്തിന്റെ വിജയമാണെന്ന് തന്റെ കയ്യൊപ്പിട്ട പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന വേളയില്‍ ഖുഷ്വന്ത്സിംഗ് പറഞ്ഞു.
ആത്മകഥയില്‍ ഇന്ദിരാഗാന്ധിയും താനുംതമ്മിലുള്ള ബന്ധം തെറ്റായി ചിത്രീകരിച്ചിരിക്കുന്നു എന്ന ആരോപണവുമായാണ് മനേകാ ഗാന്ധി കോടതിയിലെത്തിയത്. പിന്നെ ആറുവര്‍ഷം കോടതിയില്‍ യുദ്ധം.
തന്റെ ആത്മകഥയിലെഴുതിയതെല്ലാം ശുദ്ധസത്യമാണെന്നും ഖുഷ്വന്ത്സിംഗ് പറയുന്നു. നിങ്ങള്‍ നുണപറയുന്ന ശീലമുള്ള ആളാണെങ്കില്‍ മാത്രമേ സത്യം പറയാന്‍ ബുദ്ധിമുട്ടേണ്ടതുള്ളൂ. ഞാന്‍ അങ്ങിനെയുള്ള ആളല്ലാത്തതിനാല്‍ അനായാസമായി ഈ ആത്മകഥ എനിക്കെഴുതാന്‍ കഴിഞ്ഞു. - ഖുഷ്വന്ത്സിംഗ് പറഞ്ഞു. ഖുഷ്വന്ത്സിംഗ് നേരത്തെ എഴുതിയ ദി സിഖ്സ്, ദി കമ്പനി ഓഫ് വുമണ്‍, അണ്‍ഫോര്‍ഗെറ്റബിള്‍ വിമെന്‍, ഡിക്ലെയറിംഗ് ലവ് ഇന്‍ ഫോര്‍ ലാംഗ്വേജസ് എന്നീ പുസ്തകങ്ങള്‍ പോലെ ഈ ആത്മകഥയും വിപണിയില്‍ ചൂടപ്പമാണ്.
പക്ഷെ ഒരു ദു:ഖം മാത്രം ഖുഷ്വന്ത്സിംഗിന്റെ മനസ്സില്‍ അവശേഷിക്കുന്നു. കുറെക്കൂടി നന്നായി എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന ദു:ഖമാണത്. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് നന്നായി എഴുതാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഞാന്‍ ഇതുവരെ നേടിയതില്‍ സംതൃപ്തനല്ല. എനിക്ക് അല്പം കൂടി നന്നായി എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. - ഖുഷ്വന്ത്സിംഗ് പറഞ്ഞു.












Click it and Unblock the Notifications