'മറ്റൊരു വലിയ സംഭവം ബിഗ് ബോസിൽ നടന്നു, ഞാൻ അതിൽ വെള്ളം കോരിയൊഴിച്ചു, ഇല്ലെങ്കിൽ..'; ഫിറോസ്
കൊച്ചി: ബിഗ് ബോസ് ഹൗസിൽ വെച്ച് മത്സരാർത്തിയായ അഖിൽ മാരാർ മുണ്ട് പൊക്കിയ സംഭവം തെറ്റായിരുന്നുവെന്ന് സീസൺ 5 ൽ ചലഞ്ചറായി പങ്കെടുത്ത ഫിറോസ് ഖാൻ. താൻ ഗെയിമറായിട്ടാണ് ബിഗ് ബോസിൽ പോയിരുന്നതെങ്കിൽ സംഭവത്തിൽ അഖിലിനെ പുറത്താക്കാൻ ശ്രമിച്ചേനെയെന്നും ഫിറോസ് പറഞ്ഞു. 'മൈൽ സ്റ്റോൺ മെയ്ക്കേഴ്സ്' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസിന്റെ പ്രതികരണം.
അതേസമയം ബിഗ് ബോസ് ഹൗസിൽ പുറത്ത് വലിയ ചർച്ചയ്ക്ക് കാരണമായേക്കാവുന്ന മറ്റൊരു സംഭവം ഒരു മത്സരാർത്ഥിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും എന്നാൽ താൻ കൃത്യമായി ഇടപെട്ട് വിഷയം വിവാദമാകാതെ വഴിതിരിച്ച് വിട്ടുവെന്നും ഫിറോസ് അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.

ഫിറോസിന്റെ വാക്കുകളിലേക്ക്-'ബിഗ് ബോസ് എന്നത് മൈന്റ് ഗെയിം മാത്രമല്ല, ഫിസിക്കൽ ഗെയിമുകളും പ്രധാനമാണ്. ഹെവി ഗെയിമുകളാണ് അവിടെ തരുന്നത്. അത് നമ്മൾ നല്ല രീതിയിൽ കൈകാര്യം ചെയ്യണം. അല്ലാതെ മറ്റൊരാളെ ഇടിച്ചിടുകയോ മുറിവേൽപ്പിക്കുകയോ ഒന്നും ചെയ്യരുത്. അങ്ങനെ ചെയ്താൽ നമ്മൾ ഔട്ടാണ്. ഇത്തവണത്തെ ബിഗ് ബോസിൽ അങ്ങനെ എന്തെങ്കിലും ചെയ്താൽ തന്നെ മത്സരാർത്ഥികൾ പരസ്പരം ക്ഷമ ചോദിച്ച് അങ്ങനെ വിടും. മറ്റ് സീസണുകളിൽ അങ്ങനെയല്ലായിരുന്നു. ചെറിയ കാര്യങ്ങളിലും സംസാരിച്ച് മറ്റ് മത്സരാർത്ഥികളെ ഔട്ടാക്കിയിട്ടുണ്ട്. അതാണ് ഗെയിം എന്ന് പറയുന്നത്.
രജിത് കുമാർ എങ്ങനെയാണ് പുറത്തായത്. കണ്ണിൽ മുളക് തേച്ചുവെന്ന് പറഞ്ഞാണ് പുറത്താക്കിയത്. കണ്ണിൽ പോലുമില്ല, കണ്ണിന്റെ പുറത്ത് ചെറിയ രീതിയിലാണ് മുളക് തേച്ചത്. പക്ഷേ മറ്റ് മത്സരാർത്ഥികൾ അത് മറ്റൊരു തലത്തിലെത്തിച്ചു. പിന്നെ ഔട്ടാക്കാതിരിക്കാൻ പറ്റില്ല, കാരണം പുറത്ത് അത് വലിയ ചർച്ചയാകും. അതുപോലെ തന്നെയാണ് റോബിന്റെ കാര്യവും. പക്ഷേ ഈ സീസണെ സംബന്ധിച്ച് ഇതിലും വലിയ കാര്യങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. ശരീരം നോവിക്കുന്ന പല കാര്യങ്ങളും നടന്നു. മുണ്ട് പൊക്കുന്നത് പോലെ ചെയ്യാൻ പാടില്ലാത്ത പലതും ചെയ്തു.
അഖിൽ മാരാർ മുണ്ട് പൊക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. ഞാൻ ഒരു ഗെയിമർ ആയിരുന്നുവെങ്കിൽ ആ ഒരൊറ്റ കാരണം കൊണ്ട് അഖിലിനെ പുറത്താക്കേണ്ട പ്ലാനുകൾ നടത്തിയേനെ. പക്ഷേ ഞാൻ പോയത് ഗെയിമറായല്ല. അതുകൊണ്ട് തന്നെ മറ്റുള്ളവർ ഇളക്കി വിടാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അപ്പോൾ പോലും അഖിലിനെ പുറത്താക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. കാരണം അങ്ങനെ സംഭവിച്ചാൽ പിന്നെ ബിഗ് ബോസിൽ എന്താണ് ഉള്ളത്. അഖിൽ നല്ലൊരു കണ്ടന്റ് മേക്കറാണ്.
മറ്റൊരു വലിയ സംഭവം അവിടെ നടന്നു, ജുനൈസും നാദിറയും തമ്മിൽ. പക്ഷേ അത് ഞാൻ വെള്ളമൊഴിച്ച് കെടുത്തി. ഇല്ലെങ്കിൽ ജുനൈസ് ഒരുപക്ഷേ ഔട്ടായേനെ. കാരണം ഒരു കമ്മ്യൂണിറ്റി ലൈനിൽ പിടിച്ചു. ഒരു കമ്മ്യൂണിറ്റിയെ തന്നെ കരിവാരി തേക്കുന്നുവെന്ന തരത്തിൽ ചർച്ചയായേനെ. അതുകൊണ്ടാണ് അത് താൻ ഇടപെട്ട് വഴി തിരിച്ച് വിട്ടത്. ജുനൈസ് ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയെ മോശമായി കാണുന്ന ആളേയല്ല', ഫിറോസ് പറഞ്ഞു.
അഖിൽ മാരാർ മെയിൽ ഷോവനിസ്റ്റ് ആണെന്ന് കരുതുന്നില്ലെന്നും ഫിറോസ് പറഞ്ഞു.' എല്ലാവരേയും ബഹുമാനിക്കുന്ന, എല്ലാവരോടും നന്നായി പെരുമാറുന്ന ആളാണ് അഖിൽ എന്നാണ് മനസിലാക്കിയത്. അഖിൽ മാരാർ ക്രൂരനായിരുന്നുവെങ്കിൽ ഭാര്യയെ അടിച്ചതൊന്നും പുറത്ത് പറയില്ല. പുള്ളി സാധാരണ പോലെ അടിച്ച് പോയതായിരിക്കും. അതൊരു വലിയ തെറ്റാണെന്ന് തോന്നുന്നില്ല. പക്ഷേ അക്കാര്യം ബിഗ് ബോസിൽ പറയേണ്ട കാര്യമുണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. നല്ലൊരു ഗെയിമർ ബിഗ് ബോസിൽ ഉണ്ടായിരുന്നുവെങ്കിൽ അയാളെ പുറത്താക്കാൻ അക്കാര്യം ധാരാളമായിരുന്നു. അവിടെയാണല്ലോ സീസൺ 5 ൽ തോൽവികൾ സംഭവിക്കുന്നത്', ഫിറോസ് പറഞ്ഞു.












Click it and Unblock the Notifications