'അമ്മാതിരി അടിയാണ് കിട്ടിയത്, വല്ലാത്ത അവസ്ഥ, വിക്കിപീഡിയ വരെ അടിച്ച് പോയി': അനിയന്‍ മിഥുന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം അനിയന്‍ മിഥുന്റെ 'സന ആർമി, വുഷു' കഥകള്‍ നേരത്തെ ബിഗ് ബോസിന് അകത്തും പുറത്തും വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. 'ജീവിത ഗ്രാഫ് ടാസ്കില്‍ പാര കമാന്‍റോ ആയ സന എന്ന കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവർ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞു' , എന്നൊക്കെയായിരുന്നു അനിയന്‍ മിഥുന്‍ പറഞ്ഞത്.
അവതാരകന്‍ മോഹന്‍ലാല്‍ തന്നെ ഈ കഥകളിലെ യാഥാർത്ഥ്യം ചോദ്യം ചെയ്ത് വന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ച ചൂടുപിടിക്കുകയായിരുന്നു. ഇന്ത്യന്‍ മിലിട്ടറിയുടെ ചരിത്രത്തില്‍ ഇതുവരെ പാരാ കമാന്റോ ആയി ഒരു സ്ത്രീ ഇല്ലെന്നായിരുന്നു മോഹന്‍ലാല്‍ വ്യക്തമാക്കിയത്. 1992 മുതലാണ് സ്ത്രീകളെ സായുധ സേനയില്‍ എടുക്കാന്‍ തുടങ്ങിയത്. അത് അഡ്മിനിസ്ട്രേഷന്‍, മെഡിക്കല്‍ തുടങ്ങിയവയിലാണ്. അല്ലാതെ ആര്‍ട്ടലറി ഇന്‍ഫെന്‍ററി അല്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ തന്റെ കഥയില്‍ മിഥുന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അപ്പോഴും ചെയ്തത്.

ബിഗ് ബോസിന് പുറത്ത് മേജർ രവിയും വുഷു പരിശീലകർ ഉള്‍പ്പെടേയും താരത്തിനെതിരെ രംഗത്ത് വന്നു. അനിയന്‍ പറഞ്ഞ പല കഥകളും യാഥാർത്ഥ്യം നിറഞ്ഞതല്ലെന്നായിരുന്നു പലരും വ്യക്തമാക്കിയത്. പട്ടാളത്തെ അപകീർത്തിപ്പെടുത്തിയതിന് മിഥുനെതിരെ നടപടിയുണ്ടാവണമെന്ന തരത്തില്‍ വരേയും ഒരു വിഭാഗം രംഗത്ത് വന്നു. ഇതോടെ സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ താരം പുറത്ത് ഇറങ്ങുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.
കഴിഞ്ഞയാഴ്ച അനിയന്‍ മിഥുന്‍ ഷോയില്‍ നിന്നും പുറത്തായെങ്കിലും ഏഷ്യാനെറ്റിന് ഒഴികെ ഇതുവരെ ആർക്കും താരം അഭിമുഖം നല്‍കിയിട്ടില്ല. ഈ അഭിമുഖത്തിലാവട്ടെ വിവാദ വിഷങ്ങള്‍ ചർച്ചയായതുമില്ല. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം നാട്ടില്‍ വന്ന് ഈ വിഷയങ്ങളിലെല്ലാം പ്രതികരിക്കാമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ഇതിനിടയില്‍ അനിയന്‍ മിഥുന്‍ പങ്കുവെച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ബിഗ് ബോസ് വീടിനുള്ളിലേക്ക് വീണ്ടും തിരിച്ചെത്തിയ താരം പുറത്ത് തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
ഗ്രാന്‍ഡ് ഫിനാലെയിലേക്ക് അടുത്തപ്പോള്‍ ബിഗ് ബോസില്‍ നിന്നും ഇതുവരെ പുറത്ത് പോയ താരങ്ങളെല്ലാം കഴിഞ്ഞ ദിവസം ഷോയിലേക്ക് തിരിച്ചെത്തിയിരുന്നു. താരങ്ങളെല്ലാം ബിഗ് ബോസിന് അകത്തും പുറത്തുമുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ ശ്രുതി ലക്ഷ്മിയാണ് അനിയന്‍ മിഥുനോട് ഈ വിഷയം ആദ്യമായി ഉന്നയിക്കുന്നത്.
നിനക്ക് എന്താണ് വിശേഷം എന്ന് ശ്രുതി ചോദിക്കുമ്പോള്‍ "എന്റെ വിശേഷങ്ങൾ നീ അറിഞ്ഞില്ലെ. ഭയങ്കര പ്രശ്നമായി. ഇതു കഴിഞ്ഞ് നാട്ടിൽ പോയി കുറെ സർട്ടിഫിക്കറ്റുകളുടെയും മറ്റും കാര്യങ്ങൾ നോക്കാനുണ്ട്. എന്റെ പ്രൊഫഷൻ വരെ കയ്യിൽ നിന്നും പോയി" എന്നായിരുന്നു അനിയന്‍ മിഥുന്റെ മറുപടി. ഇതോടെ തന്നോട് നുണ പറഞ്ഞെന്ന രീതിയില്‍ തനിക്ക് നല്ല വിഷമം ഉണ്ടെന്ന രീതിയിലായിരുന്നു ശ്രുതിയുടെ പ്രതികരണം.
'എവിടുന്ന് പോയപ്പോൾ ഏറ്റവും സത്യസന്ധരായ രണ്ട് മത്സരാർത്ഥികളാണ് മിഥുനും റിനോഷും എന്ന് പറഞ്ഞ ആളാണ് ഞാൻ. എനിക്ക് നല്ല വിഷമമുണ്ട്. നിന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാർ ഉണ്ട്. പക്ഷേ ഈ ഒരൊറ്റ കഥ കാരണം എല്ലാം തീർന്നു. അത് നീ തന്നെ ശരിയാക്കണം. നീ ആ കഥ എന്നോടാണ് ആദ്യം പറയുന്നത്. അത് ശരിയായിരിക്കും എന്നാണ് ഞാൻ കരുതിയത്' , എന്നായിരുന്നു ശ്രുതിയുടെ മറുപടി.
ശ്രുതിയുമായുള്ള സംസാരത്തിന് പിന്നാലെയാണ് ഈ വിഷയം അഖില്‍ മാരാറുമായി അനിയന്‍ മിഥുന്‍ സംസാരിക്കുന്നത്. ഇതിലും വലിയ അടിയൊന്നും ഇനി എനിക്ക് കിട്ടാനില്ല. അമ്മാതിരി അടിയാ കിട്ടിയേക്കണേ. നിങ്ങള്‍ വിചാരിക്കുന്ന പോലെ അല്ല എന്‍റെ അവസ്ഥ. എന്‍റെ വിക്കിപീഡിയ വരെ അടിച്ച് പോയി' - അനിയന്‍ മിഥുന്‍ പറഞ്ഞു. പരിശീലകരൊന്നും ഇതിനെ പറ്റി ചോദിച്ചില്ലേയെന്ന് അഖില്‍ മാരാർ തിരിച്ച് ചോദിച്ചപ്പോള്‍ അവരും എനിക്കെതിരെ തിരിഞ്ഞെന്നായിരുന്നു മിഥുന്റെ മറുപടി.












Click it and Unblock the Notifications