കാരൂർ സോമന്റെ പുസ്തകത്തിൽ കോപ്പിയടിച്ച 11 യാത്രാവിവരണങ്ങൾ കൂടി, പരാതിയുമായി മറ്റൊരു ബ്ലോഗറും രംഗത്ത്
കാരൂർ സോമൻറെ സ്പെയിൻ - കാളപ്പോരിന്റെ നാട് എന്ന പുസ്തകത്തിൽ തന്റെ ബ്ലോഗിൽ നിന്നും ഉള്ള യാത്രാവിവരണങ്ങൾ ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലുമായി മറ്റൊരു ബ്ലോഗർ കൂടി രംഗത്ത്. സ്പെയിനിൽ താമസിക്കുന്ന പ്രവാസി മലയാളിയും ബ്ലോഗറുമായ സജി തോമസാണ് സ്പെയിൻ - കാളപ്പോരിന്റെ നാട് എന്ന പുസ്തകത്തിൽ തന്റെ ബ്ലോഗിലെ വിവരങ്ങൾ ഉള്ളതായി വെളിപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിലെ 42 പേജിലായി തന്റെ 11 യാത്ര വിവരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നാണ് സജി തോമസ് പറയുന്നത്.
നേരത്തെ, ഇതേ പുസ്തകത്തിൽ തന്റെ ബ്ലോഗിൽ നിന്നും ഉള്ള യാത്രാവിവരണങ്ങൾ ഉപയോഗിച്ചതിനുള്ള തെളിവുകളുമായി ബ്ലോഗറായ മനോജ് രവീന്ദ്രനും രംഗത്ത് വന്നിരുന്നു. പുസ്തകത്തിലെ രണ്ടും മൂന്നും അധ്യായങ്ങൾ പൂർണമായും, അവസാന അധ്യായത്തിലെ ചില ഭാഗങ്ങളും തൻറെ ബ്ലോഗിൽ നിന്നും എടുത്തതാണ് എന്നാണ് മനോജ് രവീന്ദ്രൻ പറയുന്ന്. മാതൃഭൂമി ബുക്സാണ് സ്പെയിൻ - കാളപ്പോരിന്റെ നാട് എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ രണ്ടാമത്തെ എഡിഷനാണ് ഇപ്പോൾ വിൽപനയിലുള്ളത്. 175 രൂപയാണ് പുസ്തകത്തിന്റെ വില.

മാതൃഭൂമി ബുക്സിനും പുസ്തകത്തിന്റെ രചയിതാവായ കാരൂർ സോമനും എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മനോജ് രവീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. മനോജ് രവീന്ദ്രനൊപ്പം ചേർന്ന് സജി തോമസും എഴുത്തുകാരനും പ്രസാധകർക്കുമെതിരെ നിയമ നടപടികൾക്ക് മുതിരുമെന്നറിയുന്നു. പുസ്തകത്തിലെ മറ്റ് പേജുകളിലുള്ള കുറിപ്പുകൾ കൂടി മറ്റേതെങ്കിലും സ്ഥലത്ത് പ്രസിദ്ധീകരിച്ചതാണോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. പുസ്തകത്തിന്റെയും ബ്ലോഗിന്റെയും സ്ക്രീൻ ഷോട്ടുകള്‍ സഹിതമാണ് ഫേസ്ബുക്കിൽ സംഭവം ചർച്ചയാകുന്നത്.
ലണ്ടനിൽ താമസിക്കുന്ന കാരൂർ സോമന്റേതായി 51 പുസ്തകങ്ങളാണ് ഇത് വരെയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. നാടകങ്ങളും, കഥകളും, കവിതകളും, നോവലുകളും, യാത്രാവിവരണവും ഒക്കെ കാരൂർ സോമന്റെ കൃതികളിൽ പെടും. ഒരൂപാട് പുരസ്കാരങ്ങളും കാരൂർ സോമന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ എത്രയെണ്ണമാണ് ഇദ്ദേഹം സ്വന്തമായി എഴുതിയതെന്ന സംശയമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഉയർത്തുന്നത്. പുസ്തകം വിവാദമായതിനെ തുടർന്ന് സ്പെയിൻ - കാളപ്പോരിന്റെ നാട് മാതൃഭൂമി ബുക്സ് പിൻവലിക്കുകയും ഇക്കാര്യം മനോജ് രവീന്ദ്രനെ അറിയിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications