'ഒരു പ്രത്യേക ഘട്ടത്തില്‍ സിനിമയില്‍ ഒറ്റപ്പെട്ടു', ദിലീപിനോടും ജയറാമിനോടും അസൂയ തോന്നിയെന്ന് ഗണേഷ് കുമാർ
കൊച്ചി: സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കും രാഷ്ട്രീയത്തില്‍ നിന്നും സിനിമയിലേക്കുമുളള കയറ്റിറക്കങ്ങള്‍ക്ക് ഇപ്പോഴത്ര പുതുമയില്ല. പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍ സിനിമയിലെത്തുന്നത് സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ്.
അച്ഛന്‍ ആര്‍ ബാലകൃഷ്ണ പിളള അടക്കം കുടുംബത്തിലെ ആരില്‍ നിന്നും തനിക്ക് സിനിമാ പ്രവേശനത്തിന് പിന്തുണ ഇല്ലായിരുന്നുവെന്ന് ഗണേഷ് കുമാര്‍ പറയുന്നു. ഗണേഷ് കുമാര്‍ മനോരമ ന്യൂസിന് മുന്‍പ് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ തുറന്ന് പറച്ചില്‍. മാത്രമല്ല തനിക്ക് ശേഷം വന്ന ദിലീപിനെ പോലുളളവര്‍ സൂപ്പര്‍ താരങ്ങള്‍ ആയപ്പോള്‍ അസൂയ തോന്നിയിരുന്നുവെന്നും ഗണേഷ് കുമാര്‍ ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.
മലയാളത്തില്‍ നൂറ്റന്‍പതില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഗണേഷ് കുമാര്‍. സിനിമയില്‍ എത്തിയതിന് ശേഷമാണ് ഗണേഷ് കുമാര്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. കെജി ജോര്‍ജിന്റെ ഇരകള്‍ ആയിരുന്നു ഗണേഷിന്റെ ആദ്യ ചിത്രം. നായകനായി മലയാള സിനിമയില്‍ മുന്നേറാന്‍ ഗണേഷിന് സാധിച്ചില്ല. അതേസമയം ശ്രദ്ധേയമായ ക്യാരക്ടര്‍ വേഷങ്ങളും വില്ലന്‍ വേഷങ്ങളുമടക്കം ഗണേഷ് കുമാര്‍ കൈകാര്യം ചെയ്തു.
തനിക്ക് ശേഷം മാത്രം സിനിമയിലേക്ക് എത്തിയ ജയറാമും ദിലീപും മുന്‍നിര നായകന്മാരായി മുന്നേറിയപ്പോള്‍ അവരോട് അസൂയ തോന്നിയിരുന്നുവെന്ന് ഗണേഷ് കുമാര്‍ പറയുന്നു. ഒരു മുപ്പത് വയസ്സ് വരെയൊക്കെ തനിക്ക് അവരോട് അസൂയ ഉണ്ടായിരുന്നു. അവരെ പോലെ പ്രശസ്തരാകാന്‍ തനിക്ക് സാധിച്ചില്ലല്ലോ എന്നൊക്കെ തോന്നിയിട്ടുണ്ടെന്ന് ഗണേഷ്‌കുമാര്‍ അഭിമുഖത്തില്‍ പറയുന്നു.
സിനിമയില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെ ഉളള താരമാവുക എന്നതായിരുന്നു തന്റെ ലക്ഷ്യം. ഇവരെയൊക്കെ പോലെ സിനിമകള്‍ ചെയ്ത് ബിഎംഡബ്ല്യൂ കാറൊക്കെ വാങ്ങണം എന്നായിരുന്നു തന്റെ സ്വപ്‌നമെന്നും ഗണേഷ് പറയുന്നു. ഒരു പ്രത്യേക ഘട്ടത്തില്‍ സിനിമയില്‍ താന്‍ ഒറ്റപ്പെട്ടു. അതോടെ തനിക്ക് വിധിക്കപ്പെട്ടത് എന്താണെന്ന് മനസ്സിലായെന്നും ഗണേഷ് പറഞ്ഞു.
സീരിയലുകളിലും സിനിമകളില്‍ സഹവേഷങ്ങളുമൊക്കെ അഭിനയിച്ച് സ്വഭാവ നടനെന്ന നിലയ്ക്ക് തൃപ്തിപ്പെടാം എന്ന് വിചാരിച്ചുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ് കൂടിയായ അച്ഛന്‍ ആര്‍ ബാലകൃഷ്ണ പിളളയ്ക്ക് താന്‍ സിനിമയിലേക്ക് വരുന്നതിനോട് ആദ്യമൊന്നും തീരെ താല്‍പര്യം ഇല്ലായിരുന്നുവെന്ന് ഗണേഷ് പറയുന്നു.
താന്‍ എഞ്ചിനീയറോ ഡോക്ടറോ ആകണം എന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ താന്‍ സിനിമയിലേക്ക് വന്നതില്‍ അച്ഛന് വിഷമം ഉണ്ടായിരുന്നിരിക്കാം.. മകനോട് കാണിക്കേണ്ട ഒരു വാത്സല്യം അച്ഛനില്‍ നിന്നുമുണ്ടായിരുന്നില്ല. അതേസമയം മരുമക്കളോട് അച്ഛനൊരു പ്രത്യേക പരിഗണന ഉണ്ടായിരുന്നു. അവരൊക്കെ വലിയ പദവികളില്‍ ഇരിക്കുന്നവരാണെന്നും ഗണേഷ് കുമാര്‍ പറയുന്നു.
Recommended Video
അന്നത്തെ കാലമല്ല ഇന്നത്തേത്. ഇന്ന് സിനിമാ താരങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരമുണ്ട്. തന്നെ എന്തിനാണ് സിനിമയിലേക്ക് വിട്ടത് എന്ന് അച്ഛന്റെ സഹോദരി ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. തന്നെ പട്ടാളത്തില്‍ ചേര്‍ത്ത് വെടിയേറ്റ് മരിച്ചിരുന്നുവെങ്കില്‍ നമുക്ക് അഭിമാനം ആകില്ലായിരുന്നോ എന്നാണ് അവര്‍ അന്ന് അച്ഛനോട് ചോദിച്ചത് എന്നും ഈ അഭിമുഖത്തില്‍ ഗണേഷ് കുമാര്‍ ഓര്‍ത്തെടുക്കുന്നു.