വാരിയംകുന്നനിൽ നിന്ന് പൃഥ്വിരാജ് പിൻമാറി? ഔദ്യോഗികം എന്ന് ശങ്കു ടി ദാസ്... ചർച്ച കൊഴുക്കുന്നു
കൊച്ചി: മലബാർ കലാപത്തിന് നെടുനായകത്വം വഹിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമ, ആഷിക് അബു പ്രഖ്യാപിച്ചത് 2020 ജൂൺ മാസത്തിൽ ആയിരുന്നു. പൃഥ്വിരാജ് നായകനായെത്തുന്ന സിനിമ മലബാർ കലാപത്തിന്റെ 100 വാർഷികത്തിൽ സിനിമ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയ്‌ക്കെതിരെ സംഘപരിവാർ അനുകൂലികൾ വലിയ പ്രതിഷേധവും ഉയർത്തിയിരുന്നു. പൃഥ്വിരാജിന് ഈ വിഷയത്തിൽ വലിയ സൈബർ ആക്രമണവും നേരിടേണ്ടി വന്നു.
വാരിയംകുന്നൻ എന്ന് പേരിട്ട സിനിമയിൽ നിന്ന് പൃഥ്വിരാജ് പിൻമാറി എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട അഡ്വ ശങ്കു ടി ദാസ് ആണ് ഇങ്ങനെ ഒരു കാര്യം അവകാശപ്പെട്ട് രംഗത്ത് വന്നത്. ഇത് ചർച്ചയായപ്പോൾ വിശദീകരണവുമായി ശങ്കു വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ആയിരുന്നു പൃഥ്വിരാജിനെ നായകനാക്കി 'വാരിയംകുന്നൻ' എന്ന സിനിമ ആഷിക് അബു പ്രഖ്യാപിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി പൃഥ്വിരാജ് എത്തുന്നു എന്നത് തന്നെ ആയിരുന്നു അതിന്റെ വലിയ സവിശേഷതകളിൽ ഒന്ന്. സിക്കന്ദർ, മൊയ്തീൻ എന്നിവർ നിർമാതാക്കളാകുമെന്നും മുഹ്‌സിൻ പരാരി സഹസംവിധായകൻ ആകുമെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിരുന്നു. ഷർഹദും റമീസും ചേർന്നാണ് തിരക്കഥയൊരുക്കുമെന്ന് വ്യക്തമാക്കിയത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിക്കുമെന്നും പോസ്റ്ററിൽ പറഞ്ഞിരുന്നു.

എന്നാൽ സിനിമ പ്രഖ്യാപിച്ച ഉടൻ തന്നെ വിവാദവും ആളിക്കത്തി. മലബാർ കലാപം വർഗ്ഗീയ ലഹള ആയിരുന്നു എന്ന വാദവുമായി സംഘപരിവാർ രംഗത്ത് വന്നു. അതിന് ശേഷം പൃഥ്വിരാജിനും ആഷിക് അബുവിനും നേർക്ക് വലിയ സൈബർ ആക്രമണവും നടന്നു. സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ റമീസിന്റെ സോഷ്യൽ മീഡിയയിലെ മുൻ നിലപാടുകൾ സ്‌ക്രീൻഷോട്ടുകളായി പറക്കുകയും ഒടുക്കം റമീസിനെ ചിത്രത്തിൽ നിന്ന് മാറ്റിനിർത്തുന്ന സാഹചര്യവും ഉണ്ടായി. എന്തൊക്കെ വന്നാലും സിനിമയിൽ നിന്ന് പിൻമാറില്ലെന്നാണ് അന്ന് ആഷിക് അബു പറഞ്ഞിരുന്നത്. ഇതിന് പിറകെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള നാലിൽപരം സിനിമകൾ വേറേയും പ്രഖ്യാപിക്കപ്പെട്ടു.

വാരിയംകുന്നൻ എന്ന സിനിമയിൽ നിന്ന് പൃഥ്വിരാജ് പിൻമാറി എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് അഡ്വ ശങ്കു ടി ദാസ് ആയിരുന്നു.
'21 ദിവസത്തേക്ക് എന്ന് പറഞ്ഞു തുടങ്ങിയ ഒരു പരിപാടി 31 ദിവസവും തികച്ച് ആചരിച്ച് വിജയകരമായി അവസാനിപ്പിക്കുമ്പോൾ ഒരു ക്‌ളോസിംഗ് പഞ്ച് എന്ന പോലെ കലാശക്കൊട്ടായി പൊട്ടിക്കാൻ എന്തെങ്കിലും ഒരു പടക്കവും വേണമല്ലോ.
അതാണ് പൊട്ടിക്കാൻ പോവുന്നത്.
പ്രിത്വിരാജ് വാരിയംകുന്നൻ പ്രോജക്റ്റിൽ നിന്ന് പിന്മാറി.
Yes. Its confirmed.
ഔദ്യോഗികമായി ഉറപ്പിച്ചിരിക്കുന്നു.
വാരിയംകുന്നൻ എന്ന സിനിമ ഇറങ്ങുന്നില്ല'- ഇങ്ങനെ ആയിരുന്നു ശങ്കു ടി ദാസിന്റെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്.

സിനിമയുടെ അണിയറ പ്രവർത്തകരോ പൃഥ്വിരാജോ ഇത്തരം ഒരു വിഷയം ഇതുവരെ ഔദ്യോഗികമായി പങ്കുവച്ചിട്ടില്ല. പിന്നെ എവിടെ നിന്നാണ് ശങ്കു ടി ദാസിന് ഈ വിവരം കിട്ടിയത് എന്ന ചോദ്യമായി പിന്നീട് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ശങ്കുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സംഘപരിവാർ അനുകൂലികളുടെ ആഘോഷ പ്രകടനങ്ങളും ഇതിനിടെ തുടങ്ങിയിരുന്നു. പൃഥ്വിരാജിനെ അധിക്ഷേപിക്കുന്ന പല കമന്റുകളും ഉണ്ടായിരുന്നു. വാരിയംകുന്നൻ സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം പൃഥ്വിരാജിനെതിരെ വലിയ വിദ്വേഷ പ്രചാരണം ആയിരുന്നു സംഘപരിവാർ അനുകൂലികൾ നടത്തി പോന്നിരുന്നത്. ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചപ്പോഴും പൃഥ്വിരാജ് സൈബർ ആക്രമണം നേരിട്ടിരുന്നു.

ലഭ്യമായ തെളിവുകളുടേയും സിനിമ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കളിൽ നിന്നുള്ള വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് വാരിയംകുന്നനിൽ നിന്ന് പൃഥ്വിരാജ് പിൻമാറിയെന്ന് താൻ പറയുന്നത് എന്നാണ് ശങ്കു ടി ദാസ് പിന്നീട് വിശദീകരിച്ചത്. സിനിമ ഉപേക്ഷിക്കപ്പെട്ടു എന്നതിന് തെളിവായി മറ്റ് ചില കാര്യങ്ങളും കൂടി ശങ്കു ടി ദാസ് നിരത്തുന്നുണ്ട്. ഇനിയും ഇക്കാര്യത്തിൽ സ്ഥിരീകരണം വേണ്ടവർ പൃഥ്വിരാജിനോടും ആഷിക് അബുവിനോടും പോയി ചോദിക്കാനാണ് ശങ്കു ആവശ്യപ്പെടുന്നത്. ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

ഇന്നലെ രാത്രി മുതൽ ആകെ ബഹളമാണ്.
തെളിവ് ചോദിക്കുന്ന ആളുകളെ മുട്ടിയാണ് നടക്കാൻ വയ്യാതായിരിക്കുന്നത്.
പൃഥ്വിരാജ് വാരിയംകുന്നൻ പ്രോജക്ട് ഉപേക്ഷിച്ചു എന്ന് പറഞ്ഞത് തൊട്ടാണ് പ്രശ്നം.
ഞങ്ങൾ തിരഞ്ഞു നോക്കിയിട്ട് എവിടെയും അങ്ങനൊരു വാർത്ത കണ്ടില്ലല്ലോ എന്നൊക്കെയാണ് ആളുകൾ പറയുന്നത്.
അല്ല, മലബാർ കലാപത്തെ പറ്റിയുള്ള ഏത് വാർത്ത ആണ് നിങ്ങളൊടുക്കം ഗൂഗിളിൽ തിരഞ്ഞു കണ്ടു പിടിച്ചിട്ടുള്ളത്!
മാപ്പിള ലഹള സ്വാതന്ത്ര്യ സമരമോ കർഷക പ്രക്ഷോഭമോ അല്ലെന്ന കാര്യം നിങ്ങൾക്ക് ഗൂഗിളിൽ തിരഞ്ഞു കിട്ടിയതാണോ?
അതൊരു ഹിന്ദു വംശഹത്യ ആയിരുന്നു എന്ന സത്യം നിങ്ങൾക്ക് ഗൂഗിളിൽ തിരഞ്ഞു കണ്ടു പിടിക്കാമോ?
അതിന്മേൽ നടന്ന അപനിർമ്മിതികൾക്ക് എതിരെ തർപ്പണം എന്ന പേരിൽ 21 ദിവസം യാഥാർഥ്യങ്ങൾ പറഞ്ഞു ചരിത്രത്തെ തിരുത്തുന്ന ഒരാചാരണം നടന്ന കാര്യമെങ്കിലും നിങ്ങൾ തപ്പുന്ന വാർത്തകളിൽ ഉണ്ടോ?

വാരിയംകുന്നൻ എന്നൊരു പ്രോജെക്ട് പ്രഖ്യാപിക്കപ്പെട്ടു എന്നല്ലാതെ അതുമായി ബന്ധപ്പെട്ട എന്ത് തുടർ വിവരങ്ങളാണ് നിങ്ങളുടെ വാർത്തകളിൽ ഉള്ളത്?
വാർത്തകളിൽ പറയാത്ത കാര്യങ്ങൾ പറയാനുള്ള ചുമതല ഏറ്റെടുത്തിട്ടുള്ള ഒരു എളിയവനാണ് ഞാൻ.
ഞാനാണ് നിങ്ങളോട് പറയുന്നത് വാരിയംകുന്നൻ പ്രോജെക്ട് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന്.
വാർത്തയുടെ സോഴ്സ് ഞാൻ.
വാർത്തയുടെ വിശ്വാസ്യത എന്റേത്.
അത് പോരെന്നില്ലാത്തവർക്കായി മാത്രം ചില കാര്യങ്ങൾ അധികം പറയാം.

1) മഹത്തായ മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കുന്നു എന്ന് പറഞ്ഞാണ് വാരിയംകുന്നൻ പ്രഖ്യാപിക്കപ്പെടുന്നത്.
ആ പറഞ്ഞ സാധനത്തിന്റെ നൂറാം വാർഷികം ഒക്കെ കഴിഞ്ഞു പോയി.
ഓഗസ്റ്റ് 22ന് ആയിരുന്നു മാപ്പിള ലഹളയുടെ നൂറാം വാർഷികം.
ഓഗസ്റ്റ് 1 ആയിരുന്നു ഖിലാഫത് ദുഖാചാരണ ദിനം.
ഓഗസ്റ്റ് 21നാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്.
ഓഗസ്റ്റ് 22നാണ് ആലി മുസ്‌ലിയാർ സുൽത്താനായി അവരോധിക്കപ്പെടുന്നത്.
ഓഗസ്റ്റ് 26നാണ് പൂക്കോട്ടൂർ യുദ്ധം.
ഓഗസ്റ്റ് 30നാണ് ആലി മുസ്‌ലിയാർ ബ്രിട്ടീഷുകാരോട് കീഴടങ്ങുന്നത്.
ഓഗസ്റ്റ് ആണ് മാപ്പിള ലഹള മാസം ചുരുക്കത്തിൽ.
ഇന്ന് സെപ്റ്റംബർ 1 ആണെന്നിരിക്കെ സിനിമയുടെ ചിത്രീകരണം ഇത് വരെ ആരംഭിച്ചിട്ട് പോലുമില്ല.
പ്രിഥ്വിരാജ് ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിനായി തെലങ്കാനയിലെ ഹൈദരാബാദിൽ ആണ്.
മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കും എന്ന പ്രഖ്യാപനം തന്നെ ഇതിനാൽ പൊളിഞ്ഞില്ലേ?

2) മാപ്പിള ലഹളയെ പറ്റി ഇത്രയധികം ചർച്ച ഉണ്ടായിട്ടും ആഷിക് അബു ഇത് വരെ മിണ്ടിയിട്ട് പോലുമില്ല.
എന്നാൽ ഇക്കഴിഞ്ഞ ഓണത്തിനും ബക്രീദിനും ഒപിഎം സിനിമാസ് അടുത്തതായി ചെയ്യാനിരിക്കുന്ന സിനിമകളുടെ പേരിലാണ് അയാൾ ആശംസകൾ അർപ്പിച്ചിരിക്കുന്നത്.
അതിൽ ഭീമന്റെ വഴി, നീല വെളിച്ചം, നാരദൻ എന്നിങ്ങനെ മൂന്ന് പ്രോജെക്ട്ടുകൾ മാത്രമാണുള്ളത്.
വാരിയംകുന്നൻ എന്നൊരു പ്രോജെക്ടേ ഇല്ല.
ഒപിഎം സിനിമാസ് ഇക്കൊല്ലം ചെയ്യുന്ന സിനിമകളിൽ വാരിയംകുന്നൻ എന്നൊന്ന് ഇല്ലെന്നതിനു അത് തന്നെ തെളിവല്ലേ?
വാരിയംകുന്നനിൽ നിന്ന് പിന്മാറിയതിന് പകരമായാണ് പ്രിഥ്വിരാജ് ആഷിക് അബുവിന്റെ തന്നെ നീല വെളിച്ചതിന് ഡേറ്റ് കൊടുത്തത് എന്ന് ഇൻഡസ്ട്രിയിലുള്ളവർ തന്നെ പറഞ്ഞു കേട്ടിരുന്നു.
Recommended Video

3) സിനിമ പ്രഖ്യാപിച്ചപ്പോൾ അതിന്റെ തിരക്കഥാകൃത്തായി പറഞ്ഞ റമീസ് മുഹമ്മദിനെ താലിബാൻ അനുകൂല നിലപാടിന്റെ പേരിൽ കഴിഞ്ഞ വർഷം മാറ്റി നിർത്തിയിരുന്നു.
വർഷം ഒന്ന് കഴിഞ്ഞിട്ടും സിനിമക്ക് പുതിയ തിരക്കഥാകൃത്തിനെ കണ്ടെത്തുകയോ പുതിയ ടൈറ്റിൽ കാർഡ് പുറത്തിറക്കുകയോ ചെയ്തിട്ടില്ല.
തിരക്കഥ ഇല്ലാതെയാണോ ഇവർ സിനിമ ചെയ്യുന്നത്?
മോഹൻലാലിന്റെ കുഞ്ഞാലി മരക്കാർ പോലും തിയേറ്റർ കിട്ടാതെ റിലീസ് നീട്ടി വെയ്ക്കുന്ന അവസ്ഥയിലാണിപ്പോൾ മലയാള സിനിമ.
OTT ഗതികേടിന്റെ ഈ പ്രതിസന്ധി കാലത്ത് ആരാണ് വൈഡ് റിലീസ് പോലുമുറപ്പില്ലാത്ത ഒരു നൂറ് കോടി വിവാദ പ്രോജക്ടിന് പണം മുടക്കുന്നത്?
ലഭ്യമായ എല്ലാ തെളിവുകളും വസ്തുതകളും വാരിയംകുന്നൻ പ്രോജെക്ട് ഉപേക്ഷിക്കപ്പെട്ടു എന്ന് തന്നെയാണ് ഉറപ്പിച്ചു പറയുന്നത്.
സിനിമാ മേഖലയിൽ തന്നെയുള്ള സുഹൃത്തുക്കളും സഹോദരങ്ങളും അക്കാര്യം സമ്മതിച്ചിട്ടുമുണ്ട്.
ഇനിയത് പോരാ, ഔദ്യോഗിക സ്ഥിരീകരണം വേണം എന്ന് നിർബന്ധമുള്ളവർ പോയി ചോദിക്കെന്നേയ് ആഷിക് അബുവിനോടും പൃഥ്വിരാജിനോടും ഒക്കെ.
അവര് പറയട്ടെ പടം ചെയ്യുമെന്ന്.












Click it and Unblock the Notifications