'അപകടം,ശസ്ത്രക്രിയ..ഇവരില്ലായിരുന്നെങ്കിൽ മടക്കയാത്ര അസാധ്യം'; പ്രതികരിച്ച് പൃഥ്വിരാജ്
കൊച്ചി: മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു പുതിയ ചിത്രമായ 'വിലായത്ത് ബുദ്ധ'യുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് അപകടം സംഭവിക്കുന്നത്. റയൂരിൽ വെച്ച് ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. ഓടുന്ന ബസിൽ നിന്നും ചാടുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. കാലിന് പരിക്കേറ്റ പൃഥ്വി തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ മാസങ്ങളോളം വിശ്രമം ആവശ്യമാണെന്ന് താരം പറഞ്ഞിരുന്നു. എന്നാൽ അപകടത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും നടൻ പങ്കിട്ടിരുന്നില്ല.
ഇപ്പോഴിതാ അപകടത്തെ കുറിച്ചും അപകടത്തിൽ നിന്നും തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നവരെക്കുറിച്ചുമെല്ലാം വൈകാരികമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് പൃഥ്വി.

'വിലയത്ത് ബുദ്ധ'യിലെ ഒരു ആക്ഷൻ സീക്വൻസിനായി ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് ചാടി കാൽമുട്ടിന് പരിക്കേറ്റിട്ട് 3 മാസമായി. അതിനെ തുടർന്ന് വളരെ സങ്കീർണ്ണമായ ഒരു കാൽമുട്ട് ശസ്ത്രക്രിയയ്ക്കാണ് ഞാൻ വിധേയനായത്. അന്നുമുതൽ പഴയ ജീവിതം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അതുകൊണ്ട് നന്ദി പറയാനുള്ള ഏറ്റവും നല്ല സമയം ഇതാണെന്ന് ഞാൻ കരുതുന്നു.
ലേക്ഷോറിലെ ഡോ ജേക്കബ് വർഗീസിനെ കുറിച്ചാണ് എനിക്ക് ആദ്യം പറയാനുള്ളത്. അദ്ദേഹത്തിന്റെ ടീമിലെ ഡോക്ടർമാരും നഴ്സുമാരും മികച്ച രീതിയിലാണ് തന്റെ ശസ്ത്രക്രിയ പൂർത്തിയാകിയത്. അദ്ദേഹത്തിന്റെ നിരന്തരമായ മാർഗനിർദേശവും പരിചരണവും ഇല്ലായിരുന്നെങ്കിൽ, ഈ വീണ്ടെടുക്കൽ അസാധ്യമായേനെ. @physioone.io-ലെ ചീഫ് ഫിസിയോതെറാപ്പിസ്റ്റായ ഡോ. സുഹാസിനെ കുറിച്ചാണ് അടുത്തതായി പറയാനുള്ളത്. ഒരു ഓർത്തോപീഡിക് ശസ്ത്രക്രിയയിൽ നിന്ന് വിജയകരമായി സുഖം പ്രാപിച്ച ആരോട് ചോദിച്ചാലും അറിയാം ശസ്ത്രക്രിയ പോലെ തന്നെ അതിന് ശേഷമുള്ള ഫിസിയോ തെറാപ്പിയും അതുപോലെ പ്രധാനപ്പെട്ടതാണെന്ന്.
എന്റെ കാൽ സുഖം പ്രാപിക്കാനായി ഏറ്റവും മെച്ചപ്പെട്ട റീഹാബിലിറ്റേഷൻ പ്രോട്ടോക്കോൾ രൂപകല്പന ചെയ്ത വിദഗ്ദനാണ് സുഹാസ്.മൂന്നാമത്തെ വ്യക്തി, ഫിസിയോതെറാപ്പിസ്റ്റായ ശ്രീ. രാകേഷാണ്, എല്ലാ ദിവസവും എന്റെ ഫിസിയോ തെറാപ്പി സെഷനുകളുടെ മേൽനോട്ടം വഹിച്ചത് അദ്ദേഹമായിരുന്നു. ഒരു ദിവസം 4 തവണയെങ്കിലും ഫിസിയോതെറാപ്പി ചെയ്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും പൂർണമായും സുഖം പ്രാപിച്ചിട്ടില്ല. അതിനായി ഇനിയും സമയമെടത്തേക്കും.അതുകൊണ്ട് തന്നെ ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനിയും എനിക്ക് തുടരേണ്ടി വരും.
എന്നാൽ 3 മാസത്തിനുള്ളിൽ ഞാൻ എവിടെയാണോ അവിടെ എത്താൻ ഈ ടീം കാണിച്ച അർപ്പണമാണ് എന്നെ സഹായിച്ചത്. അതിനാൽ തൊഴിലിനോടുള്ള നിങ്ങളുടെ പ്രതിബദ്ധതയും പ്രചോദനാത്മകമായ ആത്മസമർപ്പണത്തിനും നന്ദി അറിയിക്കുന്നു. മാത്രമല്ല തിരിച്ചുവരവിനായി എനിക്ക് വേണ്ടി കരുതലും ആത്മാർത്ഥതയും കാണിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു', പൃഥ്വി കുറിച്ചു.












Click it and Unblock the Notifications