'ആ വ്യക്തി ഇല്ലാത്ത ജീവിതം ചിന്തിക്കാൻ പറ്റില്ല, എന്റെ പിരീഡ്‌സ് ഡേറ്റ് പോലും അച്ഛനറിയാം'; അനശ്വര രാജൻ
മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അനശ്വര രാജൻ. തന്റെ കഴിവ് കൊണ്ടും പക്വതയാർന്ന അഭിനയ മികവ് കൊണ്ടും പ്രേക്ഷകരുടെ പ്രശംസ ഏറെ ഏറ്റുവാങ്ങിയ താരം കൂടിയാണ് അനശ്വര. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ എത്തി നായികയായി ഒട്ടേറെ സിനിമകളിൽ വേഷമിട്ട താരം തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ ഒട്ടും മടികാണിക്കാത്ത കൂട്ടത്തിലാണ്. രേഖാചിത്രം എന്ന സിനിമയാണ് താരത്തിന്റേതായി തിയേറ്ററുകളിൽ എത്തിയത്.
ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും അവർക്കിടയിലെ സ്നേഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനശ്വര. പിതാവിനെ കുറിച്ചും സഹോദരിയെ കുറിച്ചുമൊക്കെ അനശ്വര വാചാലയായി. ചെറുപ്പത്തിൽ സിനിമയിലേക്ക് വരുമ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

'രണ്ട് പെൺകുട്ടികൾ ഉള്ള വീടിന് സൗന്ദര്യം കൂടുതൽ ഉണ്ടെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അങ്ങനെയൊക്കെ അച്ഛൻ പറയുമ്പോൾ ഞാൻ അച്ഛനെ കേറി തിരുത്താറുണ്ടായിരുന്നു. അതെന്തിനാണ് പെൺകുട്ടി ഐശ്വര്യവും ആവുന്നത്? പെൺകുട്ടി എന്തിനാ ഒരു വീടിന്റെ ലക്ഷ്‌മിയും ദേവിയും ഒക്കെ ആവുന്നത് എന്നൊക്കെ ചോദിക്കുമായിരുന്നു' അനശ്വര പറയുന്നു.
'ഞാൻ, അമ്മ, ചേച്ചി ഞങ്ങളൊരു ടീം പോലെയായിരുന്നു. അച്ഛന് അവസാനം എല്ലാം സമ്മതിച്ചു തരേണ്ട ഒരു അവസ്ഥയായിരുന്നു. ഇപ്പോൾ വളർന്നപ്പോഴും ഈ ജോലി ചെയ്യണം, പെൺകുട്ടികളാണ് വേറെ വീട്ടിൽ കയറേണ്ടവരാണ്, നമ്മൾ പണിയൊക്കെ എടുക്കണം, കുക്ക് ചെയ്യണം എന്ന രീതിയിലൊന്നും ഞങ്ങളെ വളർത്തിയിട്ടില്ല. അച്ഛനായാലും അമ്മയായാലും അങ്ങനെയായിരുന്നു.' അനശ്വര പറഞ്ഞു.
'പണ്ടൊക്കെ ചേച്ചി അമ്മയുടെ ലെവലിലായിരുന്നു. എങ്ങനെയെങ്കിലും ഒക്കെ ഒരു ലൈനൊക്കെ സെറ്റാക്കുന്നത് അമ്മ അറിഞ്ഞാലും പ്രശ്‌നമില്ല, ചേച്ചി അറിഞ്ഞാൽ പ്രശ്‌നമാണ്. പിന്നെ വൈകുന്നേരം കൂട്ടാൻ വരും നമ്മളെ. ഞാൻ പഠിച്ച സ്‌കൂളിലാണ് അവളും പഠിച്ചത്, അതുകൊണ്ട് എന്തൊക്കെ ഉടായിപ്പാണ് കാണിക്കുന്നതെന്ന് അവൾക്ക് കറക്റ്റായിട്ട് അറിയാം' താരം മനസ് തുറന്നു.
'കഴിഞ്ഞ ഒരു നാല് വർഷമൊക്കെ കൊണ്ടാണ് നമ്മൾ ഈ നിലയിലേക്ക് ഭയങ്കര കൂട്ടായത്. എല്ലാം തുറന്ന് പറയാം, എന്റെയൊരു ബെസ്‌റ്റ് ഫ്രണ്ടായി മാറിയത് ഇപ്പോഴാണ്. ഒരു ഡ്രസ് ഇടുമ്പോൾ പോലും ആദ്യം വിളിച്ച് ഫോട്ടോ അയച്ച് ചോദിക്കുന്നത് അവളോടാണ്. ഭയങ്കര ഡിപെൻഡഡ് ആണ് ഞാൻ അവളിൽ. പെട്ടെന്ന് അവൾ ഇല്ലാതെ ജീവിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടായിരിക്കും' അനശ്വര പറയുന്നു.
തന്റെ പിതാവിനെ കുറിച്ചും അനശ്വര വാചാലയായി. 'ഞങ്ങൾ മൂന്ന് പെണ്ണുങ്ങൾക്ക് ഇടയിൽ ജീവിച്ച് അച്ഛന് ശീലമായി. പണ്ട് സ്‌കൂളിൽ പഠിക്കുന്ന സമയം തൊട്ട് തന്നെ ഞങ്ങളുടെ കാര്യങ്ങൾ ഒക്കെ നന്നായി അറിയാമായിരുന്നു. എന്റെ പിരീഡ്‌സിന്റെ ഡേറ്റ് അറിയാമായിരുന്നു, അത് ഞാൻ പോലും മറക്കും. എനിക്ക് വേണ്ടി ഫ്രൂട്‌സും മറ്റുമൊക്കെ വാങ്ങി കൊണ്ടുവരും.' താരം വ്യക്തമാക്കി.
വസ്ത്രധാരണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്നും അനശ്വര പറയുന്നു. 'ഞങ്ങളൊക്കെ അതുമായി സെറ്റായിട്ട് പോയതാണ്. ഒരു നാട്ടിൻപുറത്താണ് ഞാൻ ഉണ്ടായിരുന്നത്. അവിടെ മറ്റ് തരത്തിലുള്ള ഡ്രസ് ഒന്നും ഇട്ട് പുറത്തുപോവാൻ പറ്റില്ലായിരുന്നു. ഏതാ ഈ അന്യഗ്രഹ ജീവി എന്നുള്ള നിലയിൽ ആളുകൾ നോക്കും, പിന്നെ അതൊരു സംസാരമാവും, ആ സമയത്ത് നിയന്ത്രണങ്ങൾ ഒക്കെ ഉണ്ടായിരുന്നു.' അനശ്വര കൂട്ടിച്ചേർത്തു.












Click it and Unblock the Notifications