'ദിലീപ് അനുഭവിക്കുന്ന വിഷമങ്ങളെല്ലാം ഇതിലുണ്ട്, ഒരുപാട് നാളത്തെ കാത്തിരിപ്പ്, ദിലീപ് 'തുടരും', ആരാധകർക്ക് ചിരി
നടന്‍ ദിലീപിന്റെ 150-ാമത്തെ ചിത്രമായി ഇന്ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ഒരു ഫീല്‍ ഗുഡ് കുടുംബ ചിത്രമായി എത്തിയിരിക്കുന്ന പ്രിന്‍സ് ആന്‍ഡ് ഫാമിലിയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വരുന്നത്.
തുടരും മോഹന്‍ലാലെന്ന നടന്റെ തിരിച്ച് വരവാണ് എന്ന് ആരാധകര്‍ പറയുന്നത് പോലെ പ്രിന്‍സ് ആന്‍ഡ് ഫാമിലി ദിലീപിന്റെ തിരിച്ച് വരവാണ് എന്നാണ് നടന്റെ ആരാധകര്‍ പറയുന്നത്. 2017ല്‍ അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ദിലീപിന് വലിയ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല. ജാക്ക് ആന്‍ഡ് ഡാനിയേല്‍, കേശു ഈ വീടിന്റെ നാഥന്‍, മുതല്‍ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബാന്ദ്രയും തങ്കമണിയും അടക്കമുളള ചിത്രങ്ങള്‍ തിയറ്ററില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു.

അതിനിടെയാണ് വലിയ ഹൈപ്പൊന്നും കൂടാതെ പുറത്തിറങ്ങിയ പ്രിന്‍സ് ആന്‍ഡ് ഫാമിലി ആരാധകര്‍ ആഘോഷമാക്കുന്നത്. വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രം ഇത് പോലെ മനസ്സറിഞ്ഞ് ചിരിച്ച് കാണുന്നത് എന്നാണ് പ്രേക്ഷകരില്‍ ഒരു വിഭാഗം പറയുന്നത്. ദിലീപിന്റെ കരുത്തുറ്റ മേഖലയായ കോമഡിയില്‍ ഇക്കുറി പാളിപ്പോയിട്ടില്ല എന്നും ആരാധകര്‍ പറയുന്നു. പഴയ ദിലീപിനെ ഇതില്‍ കാണാം എന്നാണ് ഒരു ആരാധകന്‍ പറയുന്നത്.
ഇപ്പോള്‍ ദിലീപ് അനുഭവിക്കുന്ന വിഷമങ്ങളെല്ലാം ഈ പടത്തില്‍ കാണാം എന്നാണ് സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകയുടെ പ്രതികരണം. ജന ഗണ മന സംവിധായകന്‍ ഡിജോ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം സിനിമ കാണാന്‍ എത്തിയിരുന്നു. ഗംഭീര പടമാണ് എന്നാണ് ഡിജോ തിയറ്ററിന് പുറത്ത് വെച്ച് പ്രതികരണം തേടിയ യൂട്യൂബ് ചാനല്‍ പ്രതിനിധികളോട് പ്രതികരിച്ചത്. എല്ലാവരും കാണേണ്ട ചിത്രമാണെന്നും ദിലീപിന്റേത് ഗംഭീര പെര്‍ഫോര്‍മന്‍സ് ആണെന്നും ഡിജോ പറഞ്ഞു.
ഇന്നത്തെ കാലത്തെ വിഷയം പറയുന്ന ഒരു കഥയാണെന്ന് തോന്നിയിട്ടാണ് ഈ സിനിമ നിര്‍മ്മിച്ചതെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. ദിലീപേട്ടന്‍ ഒരു നല്ല സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റര്‍ടെയിന്‍മെന്റ് ആണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. ദിലീപ് തങ്ങളെ പൂര്‍ണമായി വിശ്വസിച്ച് ഏല്‍പ്പിച്ച സിനിമയാണ്. അഭിനേതാക്കളെയോ ടെക്‌നീഷ്യന്മാരെയോ തിരഞ്ഞെടുക്കുന്നതിലടക്കം ദിലീപ് ഒരു ഇടപെടലും നടത്തിയിട്ടില്ല. അതിന്റെ റിസള്‍ട്ട് അദ്ദേഹത്തിന് തിരിച്ച് കൊടുത്തുവെന്നും ലിസ്റ്റിന്‍ പറഞ്ഞു.
അതേസമയം ചിത്രം നിരാശയാണ് സമ്മാനിച്ചത് എന്ന് പറയുന്ന പ്രേക്ഷകരുമുണ്ട്. ''ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ ഒരു തരത്തിലും പ്രേക്ഷകനോട് കണക്ട് ആകുന്നില്ല. ഒരു ശരാശരി ആദ്യ പകുതിക്ക് ശേഷം ക്രിഞ്ച് ഫെസ്റ്റ് ആയ രണ്ടാം പകുതിയാണ് വന്നത്. ചില തമാശകൾ ഇടയ്ക്കിടെ ചിരിപ്പിച്ചെങ്കിലും വളരെ മോശം തിരക്കഥയിൽ പിറന്ന ഒരു ദുരന്തം ആയാണ് പ്രിൻസ് ആൻഡ് ദി ഫാമിലി അനുഭവപ്പെട്ടത്. ദിലീപ് തന്റെ കഥാപാത്രത്തെ ആവും വിധം ഭംഗിയാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പ്രായകൂടുതൽ നല്ലോണം ബാധിച്ചിട്ടുണ്ട്. ഇത്തരം വേഷങ്ങൾ ദിലീപ് ഇനി ചെയ്യാതിരിക്കുകയാണ് നല്ലത്. പ്രായത്തെ ഒക്കെ കഥയിൽ ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു വേഷത്തിൽ ഇനി ദിലീപിനെ കാണാൻ കഴിയില്ല. അൻപത് വയസ്സൊക്കെ കഴിഞ്ഞു എന്നൊരു ബോധം ഇനിയെങ്കിലും കാണിക്കണം. നായികയായി വന്ന നടി (പേരറിയില്ല) നല്ല ബോർ ആയിരുന്നു. അവരുടെ കഥാപാത്രം അങ്ങനെ ആയതുകൊണ്ട് അവരെ കുറ്റം പറയാൻ പറ്റില്ല. ആ കഥാപാത്രം എഴുതിയ ആളെ മാത്രമേ പറയാൻ പറ്റുള്ളൂ. ആശ്വാസമയത് ജോണി ആന്റണി ആണ്. ജോണി ആന്റണി വളരെ മികച്ച പ്രകടനം. സിദ്ധിക്ക്, ബിന്ദു പണിക്കർ ഒക്കെ നന്നായി. ധ്യാൻ ഒരു സൈഡ് റോൾ മാത്രമേയുള്ളു. മഞ്ജു പിള്ള ഒക്കെ ഇപ്പോ ടൈപ്പ് കാസ്റ്റ് ആണ്'', എന്നാണ് ഒരു പ്രേക്ഷകന്റെ പ്രതികരണം.












Click it and Unblock the Notifications