'അപ്പാനി ശരത് അത് പറഞ്ഞ് കരഞ്ഞു, ബിൻസി ചെവിയിൽ പറഞ്ഞത് ഇക്കാര്യമാകാം', തുറന്ന് പറഞ്ഞ് കലാഭവൻ സരിഗ
ബിഗ് ബോസ് മലയാളം സീസൺ 7ൽ നിന്ന് മൂന്നാമത്തെ ആഴ്ച പുറത്തായ മത്സരാർത്ഥിയാണ് കലാഭവൻ സരിഗ. ബിഗ് ബോസിൽ വലിയ അനക്കമൊന്നും സൃഷ്ടിക്കാൻ സരിഗയ്ക്ക് സാധിച്ചിരുന്നില്ല. ശാരിക കെബിയുമായി ഹോട്ട് സീറ്റിന്റെ പേരിലുണ്ടായ ഒരു പ്രശ്നത്തിൽ മാത്രമാണ് സരിഗയെ സജീവമായി കണ്ടത്.
സരിഗ പുറത്താകുന്നതിന് മുൻപ് എവിക്ട് ചെയ്യപ്പെട്ട മത്സരാർത്ഥിയാണ് ആർജെ ബിൻസി. ഈ പുറത്താകൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു. പുറത്ത് പോകുന്നതിന് മുൻപ് അപ്പാനി ശരത്തുമായുളള വൈകാരിക രംഗങ്ങളാണ് പല തരത്തിലുളള ചർച്ചകളായത്. ശരിക്കും എന്താണ് സംഭവിച്ചത് എന്ന് കലാഭവൻ സരിഗ വൺ ടു ടോക്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
കലാഭവൻ സരിഗയുടെ വാക്കുകൾ: '' ബിഗ് ബോസിലേക്ക് വളരെ ആഗ്രഹിച്ചാണ് പോയത്. കഴിവിന്റെ പരമാവധി അവിടെ ചെയ്തിട്ടുണ്ട്. ലക്ഷങ്ങള്‍ മുടക്കിയാണ് ഷോയിലേക്ക് പോയത്. പക്ഷേ ഡ്രസ്സ് ഒന്നും ഉപയോഗിക്കാന്‍ സമ്മതിച്ചില്ല. അവിടെ തന്നെ ഏഴിന്റെ പണി തന്നു. അതിന് റെഡിയാണോ എന്ന് ചോദിച്ചിട്ടാണ് നമ്മളെ അങ്ങോട്ട് കൊണ്ട് പോകുന്നത്.

ബിഗ് ബോസ് ഹൗസില്‍ നിരവധി ക്യാമറകള്‍ ഉണ്ട്. അവിടെ ഒരു കള്ളത്തരവും കാണിക്കാന്‍ പറ്റില്ല. നമ്മള്‍ പലരോടും സംസാരിക്കും. അത് മാത്രം കട്ട് ചെയ്ത് ഇടുമ്പോള്‍ അത് ഏത് വിധത്തിലാണ് പുറത്തേക്ക് പോകുക എന്ന് പറയാന്‍ പറ്റില്ല. അപ്പാനി ശരത്തും ബിന്‍സിയും നല്ല കൂട്ടായിരുന്നു. ബിന്‍സി പോകുന്നതിന് രണ്ട് ദിവസം മുന്‍പ് മാത്രമാണ് അവര്‍ നല്ല കൂട്ടായത്.
ഞങ്ങള്‍ ബിന്‍സിയെ കളിയാക്കുമായിരുന്നു. ശരത് മാത്രം തമാശയക്ക് ബിന്‍സിയെ ബിന്‍സിയേ, ബിന്‍സിക്കൊച്ചേ എന്ന് വിളിക്കും. അത് പറഞ്ഞ് ഞങ്ങള്‍ കളിയാക്കും. ഒരു തമാശയായിട്ടാണ് ചെയ്യുന്നത്. ബിന്‍സി അപ്പോള്‍ പറഞ്ഞത് എന്റെ ചാച്ചനെ പോലെയാണ് ശരത് എന്നാണ്. അതോടെ ഞങ്ങള്‍ കളിയാക്കുന്നത് നിര്‍ത്തി.
പക്ഷേ ഇത് ഏത് വിധത്തിലാണ് പുറത്തേക്ക് വന്നത് എന്നത് അത്ഭുതപ്പെടുത്തി. ചില അഭിമുഖങ്ങളൊക്കെ യൂട്യൂബില്‍ കണ്ടപ്പോഴാണ് ഇങ്ങനെയൊക്കെ പറയാന്‍ മാത്രമുളള കാര്യങ്ങള്‍ അവിടെ നടന്നോ എന്ന് തോന്നിയത്. അപ്പാനി ഒരു സിനിമാ താരമൊക്കെ ആണെങ്കിലും ഒരു പാവം ആണ്. തന്റെ കഷ്ടപ്പാടുകളും ആഗ്രഹങ്ങളും ഒക്കെ ലൈവില്‍ പറഞ്ഞു. ഇത്രേം വലിയ സ്റ്റാര്‍ ഇതൊക്കെ ലൈവില്‍ പറയുമ്പോള്‍ ആളുകള്‍ ഇത് കേള്‍ക്കുമല്ലോ എന്നൊന്നും വിചാരിക്കാതെയാണ് അത് പറഞ്ഞത്. അപ്പാനി കുറച്ച് കൂടി നില്‍ക്കട്ടെ എന്ന് താന്‍ പോലും ആഗ്രഹിച്ചിട്ടുണ്ട്.
തനിക്ക് ഇവിടെ നില്‍ക്കണം എന്ന് ബിന്‍സിയോടും അപ്പാനി പറഞ്ഞിട്ടുണ്ട്. അതായിരിക്കണം ബിന്‍സി പോകുമ്പോള്‍ അപ്പാനിയുടെ ചെവിയില്‍ പറഞ്ഞിട്ടുണ്ടാവുക. ഇവിടെ നില്‍ക്കണം എന്നോ കപ്പടിക്കണം എന്നോ മറ്റോ ആവും. അപ്പാനി വിഷമങ്ങള്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്തിട്ടുളളത് ബിന്‍സിയോടാണ്. ബിന്‍സിയും അത് പോലെ തന്നെ ആയിരുന്നു.
ബിന്‍സി പോയപ്പോള്‍ അപ്പാനി കരഞ്ഞ് കൊണ്ട് തന്റെ അടുത്ത് പറഞ്ഞത്, ബിന്‍സി വീട്ടിലെ ഒരുപാട് കാര്യങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ട് ചേച്ചീ എന്ന്. ഔട്ട് ആയി പോകുന്നതല്ല പ്രശ്‌നം. വീട്ടുകാരുടെ പ്രതീക്ഷ കൂടി പോയല്ലോ എന്ന് ആലോചിച്ചാണ് കരയുന്നത്''.












Click it and Unblock the Notifications