ദുരിതാശ്വാസനിധിയിലേക്ക് 1 ലക്ഷം നൽകുമെന്ന് അഖിൽ മാരാർ, പിന്നാലെ തിരുത്ത്,വീണ്ടും പൊങ്ങി..വിശദീകരണവും
തിരുവനന്തപുരം:ദുരിതാശ്വാസനിധിക്കെതിരെ ഉയരുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ ഇന്ന് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. വര്‍ഷാവര്‍ഷം സിഎജി ഓഡിറ്റിംഗിന് വിധേയമാകുന്നതാണ് സിഎംഡിആർഎഫ് അക്കൗണ്ടെന്നും ഇത് വരെയുള്ള ഓഡിറ്റിംഗില്‍ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്.
ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതികരിക്കുകയാണ് ബിഗ് ബോസ് മലയാളം താരം അഖിൽ മാരാർ. നേരത്തേ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ലെന്നും സിഎംഡിആർഎഫിലേക്ക് അയക്കുന്ന പണം വയനാടിന് ലഭിക്കുമെന്ന് വിശ്വാസമില്ലെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. അഖിലിന്റെ പ്രതികരണം ഇങ്ങനെ

'ചോദ്യം തീ പിടിപ്പിക്കും എങ്കിൽ അത് കെടുത്താൻ മറുപടി പറഞ്ഞെ പറ്റു മുഖ്യമന്ത്രി. ഇരട്ട ചങ്കൻ മുഖ്യനെ കൊണ്ട് മറുപടി പറയിക്കാൻ കഴിഞ്ഞത് പ്രിയപ്പെട്ട ജനങ്ങളെ നിങ്ങളുടെ ശക്തിയാണ്. നിങ്ങൾക്ക് ഒരായിരം സ്നേഹം. എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു. ഇത് പോലെ കണക്കുകൾ കൂടി ബോധ്യപ്പെടുത്തിയാൽ തകർന്ന് വീഴുന്നത് അങ്ങയെ മോശമാക്കി ചിത്രീകരിച്ച മാധ്യമങ്ങളും പ്രതിപക്ഷവും ആണ്. അടുത്ത മുഖമന്ത്രി കസേര സ്വപ്നം കാണുന്നവർക്ക് മുന്നിൽ അഭിമാനത്തോടെ നിൽക്കാൻ ജനങ്ങളുടെ സംശയങ്ങൾക്ക് ഇത് പോലെ മറുപടി നൽകു.
വ്യക്തമല്ലാത്ത പൂർണതയില്ലാത്ത വെബ്സൈറ്റ് വിവരങ്ങൾ ആണ് എന്റെ ചോദ്യങ്ങൾക്ക് കാരണം.ഇനി ആർക്കൊക്കെ ആണ് ലാപ്ടോപ് നൽകിയതെന്ന് കണക്കുകൾ പ്രസിദ്ധീകരിക്കുക.വ്യക്തത ആണ് ജനങ്ങൾക്ക് ആവശ്യം.ഇനിയും ചോദ്യങ്ങൾ ഉയരും. എൻബി: മറുപടി നൽകാൻ കാണിച്ച മാന്യതയ്ക്കും ഭാവിയിൽ കട്ട് മൂടിക്കില്ല എന്ന ഉറപ്പിലും എന്റെ വക ഒരു ലക്ഷം ഞാൻ നൽകും. ഈ വരുന്ന തുകയിൽ സഖാക്കന്മാരുടെ കീശ വീർത്താൽ മുഖ്യമന്ത്രി കൂടുതൽ വിയർക്കും', അഖിൽ മാരാർ പറഞ്ഞു.
അതേസമയം ദുരിതാശ്വാസനിധിയിലേക്ക് 1 ലക്ഷം കൊടുക്കുമെന്ന ഭാഗം പങ്കുവെച്ചതിന് പിന്നാലെ അഖിൽ മാരാർ അത് ഒഴിവാക്കിയിരുന്നു. ഇത് ചിലർ കമന്റിൽ ചൂണ്ടിക്കാട്ടിയപ്പോൾ വീണ്ടും കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതിന് നൽകിയ വിശദീകരണം ഇങ്ങനെ ആയിരുന്നു- 'പണം നൽകുന്നതെന്ന് ആരെയും അറിയിക്കേണ്ട എന്ന് തോന്നി അത്ര മാത്രം.. സഖാക്കൾക്ക് ഇനി അറിയിച്ചേ പറ്റു എങ്കിൽ ആ ഭാഗം അത് പോലെ കൂട്ടിച്ചേർത്തു.
അതിനിടെ അഖിലിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റ് ചെയ്യുന്നത്. ഒരാളുടെ കമന്റ് ഇങ്ങനെ-' ഒരു റിയാലിറ്റി ഷോ വിന്നർ ആയി എന്ന് കരുതി അഹങ്കരിക്കരുത്. 'മാളിക പുറത്തേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ' ഓർമ്മയിരിക്കട്ടെ !', 'മറുപടി കിട്ടിയപ്പോൾ ബോധിചോ മാരാരേ ? കെഎസ്എഫ്ഇ വഴി ലാപ്ടോപ്പ് കൊടുത്തു എന്ന് കേട്ടപ്പോൾ തന്നെ അത് ആർക്ക് കൊടുത്തു ഏത് സാഹചര്യത്തിൽ കൊടുത്തു എന്നൊന്നും അന്വേഷിക്കാതെ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന് വിളിച്ചു പറഞ്ഞിട്ട് അവസാനം ഇപ്പോൾ U ടേൺ എടുക്കേണ്ടി വന്നു', ഇങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം അഖിലും ചിലതിന് മറുപടി നൽകുന്നുണ്ട്. അഖിലിന്റെ മറുപടി ഇങ്ങനെ- 'എന്നെ ജയിപ്പിച്ചത് ജനങ്ങൾ ആണെന്ന ബോധ്യത്തിൽ അവർക്ക് വേണ്ടി മറ്റ് നേട്ടങ്ങൾ മാറ്റി വെച്ച് പലരെയും വെറുപ്പിച്ചു ഞാൻ സംസാരിക്കുന്നു. സത്യത്തിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. ജനങളുടെ വോട്ട് നേടി ജയിച്ച മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു. മാളിക മുകളിൽ ഏറിയാൽ അല്ലെ മാറാപ്പ് കയറു... താഴെ നിന്നോളം'.












Click it and Unblock the Notifications