'എന്നെ ഒരുപാട് മാപ്പ് പറയിച്ചതാണ്'; ബിഗ് ബോസിനോട് അഖിൽ മാരാരുടെ 'മധുരപ്രതികാരം',വീഡിയോ വൈറൽ
കൊച്ചി: ബിഗ് ബോസ് ഹൗസിൽ എത്ര വലിയ പൊട്ടിത്തെറിയുണ്ടായാലും അത് അവസാനിപ്പിക്കാൻ ഒരു ശബ്ദം മാത്രം മതി, 'ബിഗ് ബോസിന്റേത്'. അതുവരെ കലുഷിതമായ ഹൗസ് നിമിഷ നേരം കൊണ്ട് സാധാരണ നിലയിലാകും, അതാണ് ആ ശബ്ദത്തിന്റെ 'പവറും'. മലയാളത്തിൽ 'ബിഗ് ബോസിന്' ആ 'പവർഫുൾ' ശബ്ദം നൽകി വരുന്നത് റേഡിയോ ജോക്കിയായ പട്ടാമ്പി സ്വദേശി രഘുരാജാണ്.
ഷോയ്ക്ക് ശേഷം പല മത്സരാർത്ഥികളും രഘുവിന് ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളുമൊക്കെ പങ്കിടാറുണ്ട്. തങ്ങളെ 'നിലയ്ക്ക് നിർത്തുന്ന' ശബ്ദത്തിന്റെ ഉടമയോടുള്ള സ്നേഹവും ബഹുമാനവുമെല്ലാം മത്സരാർത്ഥികൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ബിഗ് ബോസ് സീസൺ 5 വിജയിയായ അഖിൽ മാരാർ പങ്കുവെച്ചൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്നെ പലപ്പോഴും ക്ഷമ പറയിപ്പിച്ചയാളെ ഇപ്പോഴിതാ എന്റെയടുത്തേക്ക് വിളിപ്പിക്കുകയാണ് എന്ന് പറഞ്ഞ് കൊണ്ടാണ് അഖിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. 'ഒരുപാട് സ്നേഹിച്ച ശബ്ദത്തിന് ഉടമ' എന്ന വരികളോടെയാണ് വീഡിയോ പങ്കിട്ടത്.

അഖിൽ വീഡിയോയിൽ പറയുന്നത് ഇങ്ങനെ-'ഞാന്‍ ബിഗ് ബോസിന് അകത്തുകിടന്ന് കുറേ തരികിട വേല കാണിക്കുമ്പോഴേക്ക് എന്നെ വിളിക്കും- അഖില്‍ കണ്‍ഫെഷന്‍ റൂമിന് അകത്തേക്ക് വരൂ, കണ്‍ഫെഷന്‍ റൂമിന് അകത്തേക്ക് വരൂ. അങ്ങനെ അതിനകത്ത് പോയി ഞാന്‍ കുറേ മാപ്പൊക്കെ പറഞ്ഞിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാം. ഞാന്‍ ഇപ്പോള്‍ ഒരാളെ എന്‍റെയടുത്തേക്ക് വിളിക്കാന്‍ പോകുവാ. മിസ്റ്റര്‍ ബിഗ് ബോസ്, ഇങ്ങോട്ട് വരൂ. ഇതാണ് നിങ്ങളൊക്കെ കേട്ടുകൊണ്ടിരിക്കുന്ന ബിഗ് ബോസിന്‍റെ ശബ്ദം. ഞങ്ങള്‍ക്ക് ബിഗ് ബോസ് ഇതാണ്.
ഇത്രയും നാള്‍ ഞാന്‍ ആ വിളിക്കുന്നിടത്തോട്ട് ആ അദൃശ്യരൂപിയെ കാണാന്‍ പോയി. അവിടിരുന്ന് മാപ്പ് പറഞ്ഞു. ഇപ്പോള്‍ മുംബൈയില്‍ നിന്ന് വന്നപ്പോള്‍ സ്നേഹത്തോടെ എന്നെ കാണാന്‍ വന്നതാണ്',രഘുവിന് ഒപ്പമുള്ള വീഡിയോ പങ്കിട്ട് അഖിൽ പറഞ്ഞു. അഖിലിന്‍റെ ആവശ്യപ്രകാരം അദ്ദേഹത്തെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുന്നത് രഘു അനുകരിക്കുകയും ചെയ്തു.
നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റ് ചെയ്ത് രംഗത്തെത്തിയത്. അങ്ങനെ ആ ശബ്ദത്തിന് ഉടമയെ കാണാൻ സാധിച്ചല്ലോയെന്നായിരുന്നു പലരുടേയും കമന്റ്.'വോയിസ് ഓവർ കൊടുത്ത് വീഡിയോ ചെയ്യുന്ന പലർക്കും പ്രചോദനം ആകുന്ന മനുഷ്യൻ. നമുക്കൊരു കഴിവുണ്ടെങ്കിൽ അത് ഒരു ശബ്ദം കൊണ്ടാണെങ്കിൽ പോലും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ആകാം എന്ന് തെളിയിച്ച മനുഷ്യൻ', എന്നിങ്ങനെ പോകുന്നു കമന്റുകൾ












Click it and Unblock the Notifications