ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം; മനസ്സ് തുറന്ന് സിബിന്‍
ബിഗ് ബോസ് മലയാളം സീണസ്‍ 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയ താരങ്ങളില്‍ ഒരാളായിരുന്നു ഡിജെ സിബിന്‍. മികച്ച മത്സരത്തിലൂടെ വളരെ വേഗത്തില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം സാമ്പാദിക്കാനും താരത്തിന് കഴിഞ്ഞു. എന്നാല്‍ ഒരു വീക്കെന്‍ഡ് എപ്പിസോഡിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ക്കൊടുവില്‍ സിബിന്‍ പുറത്തേക്ക് എത്തുകയായിരുന്നു.
സിബിന്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നത് സംബന്ധിച്ച് വലിയ വിവാദങ്ങളും പുറത്തുണ്ടായി. താന്‍ സ്വയം തീരുമാനിച്ച് പുറത്തേക്ക് വരികയായിരുന്നില്ലെന്നാണ് സിബിന്‍ പറഞ്ഞത്. വേണ്ടി വന്നാല്‍ തന്റെ പുറത്താകല്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുമെന്ന് സിബിന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വ്യക്തിയാണ് ഞാന്‍. ആ സമയത്തൊക്കെ പപ്പയ്ക്ക് മോശമല്ലാത്ത രീതിയില്‍ കാശൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പതിയെ, പതിയെ സാമ്പത്തികമായി പ്രതിസന്ധിയുണ്ടാകാന്‍ തുടങ്ങി. സാമ്പത്തിക തകർച്ച എന്ന് പറഞ്ഞാല്‍ അന്യായ തകർച്ചയായിരുന്നു. പപ്പയുടെ ജോലി പോയി, നാട്ടില്‍ വന്ന് നില്‍ക്കുന്നു. മത്സ്യത്തൊഴിലാളി പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരാണ് ഞങ്ങള്‍. അപ്പാപ്പന്‍ മീന്‍ പിടിക്കുകയും അമ്മൂമ വില്‍ക്കുകയും ചെയ്യും.
ഞാന്‍ ആറിലും ഏഴിലുമൊക്കെ പഠിക്കുന്ന സമയത്ത് അപ്പാപ്പനും അമ്മായും ജോലി ചെയ്തുണ്ടാക്കുന്ന കാശിലാണ് ജീവിച്ചത്. അപ്പോഴും പപ്പ നേരത്തെ ഉണ്ടാക്കിയ വീട് ഉണ്ടായിരുന്നത് ആശ്വാസമായിരുന്നു. എട്ടിലൊക്കെ എത്തിയതോടെ വീട്ടിലെ സാമ്പത്തിക പ്രയാസം എനിക്കും മനസ്സിലായി. അതുകൊണ്ട് തന്നെ ടൂർ പോകണമെന്നും വീട്ടില്‍ പറയാറുണ്ടായിരുന്നില്ല. ക്രിസ്മസിനൊക്കെ ബന്ധുക്കള്‍ തരുന്ന പൈസ കൊണ്ട് വളരെ സാധാരണ രീതിയിലുള്ള വസ്ത്രങ്ങളാണ് എടുത്തിരുന്നതെന്നും സിബിന്‍ വ്യക്തമാക്കുന്നു.
ചെറുപ്പത്തില്‍ തന്നെ ഡാന്‍സിനോട് വല്ലാത്ത ഇഷ്ടമായിരുന്നു. എന്ത് ചെയ്തില്ലെങ്കിലും ഡാന്‍സ് കളിക്കാന്‍ പോകും. കാശൊന്നും കിട്ടില്ല. മൂന്ന് പൊറോട്ടയും ഗ്രേവിയുമാണ് കൂലി. കൂടെ ഇഷ്ടം പോലെ സോഡയും കിട്ടും. ഒറ്റ സ്റ്റേജില്‍ 15 ഡാന്‍സ് വരെ കളിച്ചിട്ടുണ്ട്. പ്ലസ് വണ്‍ സമയത്താണ് ഏഷ്യാനെറ്റിലെ വോഡഫോണ്‍ തകധിമി എന്ന റിയാലിറ്റി ഷോയില്‍ അവസരം ലഭിക്കുന്നത്. അവിടുന്നാണ് എന്റെ ജീവിതം മാറുന്നത്.
ഏഷ്യാനെറ്റ് കാരണം ഒത്തിരി അവസരങ്ങള്‍ ലഭിച്ചു. കാശും വരാന്‍ തുടങ്ങി. ഞാന്‍ അധ്വാനിച്ച് കിട്ടിയ കാശില്‍ നിന്നും ഒരു നൂറ് രൂപ അമ്മൂമയുടെ കയ്യില്‍ കൊണ്ടുപോയി കൊടുക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം. പക്ഷെ നടന്നില്ല. അപ്പോഴേക്കും അമ്മൂമയും അപ്പൂപ്പനും മരിച്ച് പോയി. ഈ സമയത്ത് തന്നെ പപ്പയും ജോലിക്ക് പോകാന്‍ തുടങ്ങിയിരുന്നു. എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ നോക്കും. കൊറിയോഗ്രഫി ചെയ്യും, ബാഗ്രൌണ്ട് ഡാന്‍സറായി പോകും, കാറ്ററിങ് സർവ്വീസിന് പോകും അങ്ങനെ ഒരുവിധപ്പെട്ട എല്ലാ പണിയും എടുത്തിട്ടുണ്ട്
ഒരു സമയത്ത് ഡാന്‍സ് ക്ലാസിലേക്ക് എത്തുന്നു ഞാന്‍. വിക്രമാദിത്യന്‍ എന്ന സിനിമയിലെ കൊറിയോഗ്രഫിക്ക് സംസ്ഥാന അവാർഡ് ലഭിച്ച സജിന് നജാം എന്നവരുടെ അരികിലേക്കാണ് ഞാന്‍ എത്തിയത്. അവിടെ നിന്നാണ് എനിക്ക് കൂടുതല്‍ വലിയ അവസരങ്ങള്‍ ലഭിച്ചത്. സെലിബ്രിറ്റീസിനെ കാണുന്നു, അവരുടെ കൂടെ വർക്ക് ചെയ്യുന്നു. ലാല്‍ സാറിനൊപ്പവും ഞാന്‍ ഡാന്‍സ് കളിച്ചിട്ടുണ്ട്. അങ്ങനെ ഷോ ചെയ്ത് വന്ന് പാട്ടും മിക്സ് ചെയ്ത് വന്നാണ് ഡിജെ ചെയ്യുന്നത്.
ആര്യ വഴിയാണ് സ്റ്റാർട്ട് മ്യൂസിക്കിലെ ഡിജെയായിട്ട് അവസരം ലഭിക്കുന്നത്. അവരുടെ തിരഞ്ഞെടുക്കല്‍ തെറ്റിയില്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയില്‍ പെർഫോം ചെയ്യാന്‍ സാധിച്ചു. തുടർന്നും കൂടുതല്‍ അവസരം ലഭിച്ചു. പത്ത് നാല്‍പ്പതോളം സിനിമകളില്‍ കൊറിയഗ്രോഫറായി പ്രവർത്തിച്ചു. ഒന്ന് രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ടെന്നും സിബിന്‍ വ്യക്തമാക്കുന്നു.
എന്റെ ഭാര്യയും ഞാനും പിരിഞ്ഞ് താമസിക്കുകയാണ്. മുന്‍ ഭാര്യ എന്ന് പറയാന്‍ സാധിക്കില്ല. നിയമപരമായിട്ടുള്ള എന്റെ ഭാര്യ. പുള്ളിക്കാരിയും ആര്യയും ഒരു സ്കൂളില്‍ വെച്ച് പഠിച്ചതാണ്. ഒരു തിയേറ്ററില്‍ വെച്ചാണ് ആര്യയെ പരിചയപ്പെടുന്നത്. സജ്ന ചേച്ചിയുടെ കൂടെ ഷോ ചെയ്യുമ്പോഴും ആര്യയോടൊപ്പം വർക്ക് ചെയ്യാന്‍ സാധിച്ചിരുന്നു. അതാണ് പരിചയം. പിന്നെ സ്റ്റാർട്ട് മ്യൂസിക്കില്‍ എത്തിയപ്പോള്‍ മുതലാണ് വളരെ ക്ലോസാകുന്നത്. ഒരു ഫാമിലി പോലെയാണ് ഞാനും ആര്യയും. എല്ലാ കാര്യങ്ങളും തുറന്ന് പറയും.
ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുകയാണെങ്കിലും പുള്ളിക്കാരിയെ കുറിച്ച് ഒരു കാര്യവും ഞാന്‍ മോശമായി സംസാരിക്കില്ല. എന്റെ കൊച്ചിന്റെ അമ്മയാണ്. ഭാര്യ ആയാലും അല്ലാതായാലും എന്റെ കൊച്ചിന്റെ അമ്മ എന്നത് മാറില്ലാലോ. പുള്ളിക്കാരിയുടെ ആരോപണങ്ങള്‍ സ്വാഭാവികമാണ്. ലവ് ആന്‍ഡ് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.
ഞാന്‍ മോശക്കാരനായതുകൊണ്ടാണ്, പുള്ളിക്കാരത്തിക്ക് പറ്റിയ ആളല്ല ഞാന്‍. അതുകൊണ്ട എന്നെ വേണ്ടെന്ന് വെച്ചിട്ട് പോയി എന്നത് മാത്രമേയുള്ളു. മകനെ കുറിച്ച് ആലോചിക്കുമ്പോള്‍ മാത്രമാണ് വിഷമം ഉള്ളത്. ബാക്കി ഒരു കാര്യത്തിലും വിഷമം ഇല്ല. എനിക്ക് അവനെ കാണാനും ഇടപഴകാനും സാധിച്ചാല്‍ മതി. അത് മാത്രമാണ് എന്റെ ആഗ്രഹമെന്നും സിബിന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications