നിശ്ചയിച്ച വിവാഹം മുടങ്ങിയതിന്റെ കാരണം പറഞ്ഞ് ജാസ്മിന്‍: വീട്ടില്‍ എന്നും കടക്കാരുടെ ബഹളമായിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ തുടക്കം മുതല്‍ തന്നെ ശക്തമായ മത്സരം കാഴ്ചവെച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിന്‍. ഏത് മത്സരാർത്ഥിക്കെതിരെയാണെങ്കിലും തന്റെ ശക്തമായ നിലപാടുകള്‍ ജാസ്മിന്‍ വ്യക്തമാക്കി. ഇതിലൂടെ വലിയ രീതിയില്‍ പ്രേക്ഷക പിന്തുണയും ആദ്യ ആഴ്ചയില്‍ തന്നെ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു. എന്നാല്‍ ഗബ്രിയുമായുള്ള കൂട്ടുകെട്ടും അതിലൂടെ ഗെയിം മുന്നോട്ട് കൊണ്ടുപോവാനുമുള്ള സ്ട്രാറ്റജി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്.
ജാസ്മിനെ വീട്ടില്‍ നിന്നും വിളിച്ച് ചില സൂചനകള്‍ നല്‍കി എന്നുള്ളത് വ്യക്തമാണ്. ഇതോടെ ഗബ്രിയുമായുള്ള കൂട്ടുകെട്ടില്‍ നിന്നും അല്‍പം പിന്നോട്ട് പോയിരിക്കുകയാണ് താരം. നിലവില്‍ അല്‍പം പുറകിലോട്ടാണെങ്കിലും ജാസ്മിന്‍ പതിയെ കയറിവരുമെന്ന വിശ്വാസത്തിലാണ് പ്രേക്ഷകർക്കുള്ളത്. കഴിഞ്ഞ ദിവസം തന്റെ ജീവിതാനുഭവങ്ങള്‍ വളരെ വ്യക്തമായ രീതിയില്‍ തന്നെ താരം വീടിനുള്ളില്‍ വിവരിക്കുകയും ചെയ്തു.

എന്റെ അത്ത ഭയങ്കര പാവമാണ്. ഞാൻ എന്ത് തോന്നിവാസം ചെയ്താലും ചെയ്തോ എന്നുള്ള മൈന്റ് സെറ്റാണ് പുള്ളിക്കെന്നും ജാസ്മിന്‍ പറയുന്നു. എല്ലാത്തിനും വലിയ സപ്പോർട്ടാണ്. എന്റെ നാട്ടിൽ കലിപ്പ് കാണിച്ച് നടക്കുന്ന തന്തപ്പടിയാണ് എന്റെ അത്ത. തന്തപ്പടി എന്ന് പറയുന്നത് ഞങ്ങളുടെ ഭാഷയില്‍ പറയുന്നത്. ഞാന്‍ പുറത്തേക്കൊക്കെ പോകുമ്പോള്‍ ആളുകള്‍ പറയും "ദാ പോകുന്നു ആ കെഡി ജാഫറിന്റെ മോള്‍ ഉണ്ടക്കണ്ണി" എന്ന്.
അങ്ങനെ കേള്‍ക്കുന്നത് എനിക്ക് ഭയങ്കര ദേഷ്യമാണ്. അത്തയെ ആരെങ്കിലും കുറ്റം പറയുന്നത് കേട്ടാൽ എനിക്ക് കലിവരും. ഞാന്‍ തിരിഞ്ഞ് നിന്ന് എന്തെങ്കിലും പറയുമ്പോള്‍ കുറച്ചുകൂടെ പറ എന്ന് പറയുന്ന അത്തയായിരുന്നു എന്റേത്. അത്ത എന്നെ അടിക്കാറില്ല. ഉമ്മയുമായി എനിക്ക് വലിയ ടച്ചില്ല. കാരണം ഉമ്മ എന്നെ അടിക്കുമായിരുന്നെന്നും ജാസ്മിന്‍ പറയുന്നു.
മദ്യപിക്കുന്നതിനേക്കാള്‍ ഏറ്റവും മോശമായ കാര്യമായിട്ട് എനിക്ക് തോന്നിയത് ചീട്ട് കളിയാണ്. അത്ത ഭയങ്കരമായി ചീട്ട് കളിക്കും. അത് കളിച്ച് ഒരുപാട് ഉണ്ടാക്കിയിട്ടുമുണ്ട്. അതിന്റെ പത്തിരട്ടി നശിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ 19 വയസൊക്കെയായപ്പോൾ എനിക്കുണ്ടായിരുന്ന സമ്പാദ്യം 50 ലക്ഷത്തോളം രൂപയുടെ കടമായിുന്നു. പൈസ ഉണ്ടാക്കിയപ്പോഴും കളഞ്ഞപ്പോഴും വീണ്ടും തിരിച്ചുവരുമെന്ന വലിയ ആത്മവിശ്വാസം അത്തയ്ക്കുണ്ടായിരുന്നു.
അത്തയ്ക്ക് മീന്‍ കച്ചവടമായിരുന്നു ജോലി. പത്താംക്ലാസ് വരെയൊക്കെ അത്തയുടെ പോക്കറ്റില്‍ നിന്നും അഞ്ഞൂറോ ആയിരമോ എടുത്താലൊന്നും അറിയില്ലായിരുന്നു. എന്നാല്‍ ഡിഗ്രി കാലത്തിലേക്ക് എത്തിയപ്പോള്‍ വലിയ കടമായി. വസ്തുക്കളൊക്കെ വിറ്റു. കടം കാരണം രാവിലെ കണ്ണ് തുറക്കുന്നത് തന്നെ കടക്കാരുടെ വിളി കേട്ടിട്ടാണ്. എപ്പോഴും കടക്കാരായിരുന്നു. ഞാനൊക്കെ കുറേ പേടിച്ചിട്ടുണ്ടെന്നും ജാസ്മിന്‍ പറയുന്നു.
പ്ലസ്ടുവിന് നല്ല മാർക്കുണ്ടായുകൊണ്ട് മെറിറ്റിലായിരുന്നു ഡിഗ്രിക്ക് സീറ്റ് കിട്ടിയത്. എന്നാല്‍ വണ്ടിക്കൂലിക്ക് പൈസ ഇല്ലാത്തതിനാല്‍ ഫസ്റ്റ് ഇയർ കംപ്ലീറ്റ് ചെയ്യാന്‍ പറ്റിയില്ല. വിഷ്ണുമായ എന്നൊരു സുഹൃത്തുണ്ടായിരുന്നു. അവളാണ് എനിക്ക് ചെരുപ്പും മറ്റ് സാധനങ്ങളുമൊക്കെ വാങ്ങിത്തന്നിരുന്നത്. അങ്ങനെ അത്ത ഗൾഫിൽ പോയി. പക്ഷെ ദുരിതമായിരുന്നു. ഭക്ഷണത്തിന് പോലും വല്ലാതെ ബുദ്ധിമുട്ടിയ സമയമായിരുന്നു അത്.
അതിന് ശേഷം കുറേ കഴിഞ്ഞാണ് ഞാൻ സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയത്. ആ സമയത്ത് ഒരു കാതലൻ ഉണ്ടായിരുന്നു. വൻ കലിപ്പനായിരുന്നു. അതൊക്കെ പൊട്ടിപ്പൊളിഞ്ഞു പോയി. ആ സമയത്ത് നിർത്തിവെച്ച റീല്‍സ് ഇടലൊക്കെ വീണ്ടും തുടങ്ങി. അതോടെ വരുമാനം കിട്ടിതുടങ്ങി. ആ വരുമാനം കൊണ്ട് അത്തയുടെ കടങ്ങള്‍ ഏകദേശമൊക്കെ വീട്ടി. വീടൊക്കെ ഉഷാറാക്കി.
ഇവിടെ ഇതുവരെ കരയാതിരുന്ന ഞാന്‍ അത്തയ്ക്ക് വയ്യെന്ന് അറിഞ്ഞപ്പോൾ കരഞ്ഞതിന് കാരണമുണ്ട്. എന്റെ കുടുംബമാണ് എനിക്കെല്ലാം... അവർക്ക് വേണ്ടി ഞാൻ എന്തും ചെയ്യും. എന്റെ വീട്ടുകാർക്ക് അറിയാം അത്. അങ്ങനെ ഒരു റിലേഷൻഷിപ്പ് വന്നു. ഞങ്ങൾ ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് അത് പ്രണയത്തിലേക്കും കല്യാണത്തിലേക്കും മാറി.
കല്യാണം നടക്കണമെങ്കിൽ സോഷ്യൽമീഡിയ നിർത്തണമെന്ന അവസ്ഥയിലെത്തി. അങ്ങനെ ഞാൻ സോഷ്യൽമീഡിയ നിർത്തി. അവസാനം ഞങ്ങളുടെ വിവാഹം 2022 ഡിസംബർ 25ന് നടത്താമെന്ന് തീരുമാനിച്ചു. പക്ഷെ നവംബർ പാതിയായപ്പോൾ വിവാഹം മുടങ്ങി. എൻഗേജ്മെന്റ് വരെ കഴിഞ്ഞതായിരുന്നു. അവരുടെ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങള്‍ കാരണമാണ് വിവാഹം മുടങ്ങിയതെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications