എന്തുകൊണ്ട് മിഥുന്‍ 'സന'യുടെ കഥ പറഞ്ഞു: രണ്ട് സാധ്യതകളെന്ന് അഖില്‍ മാരാർ: പിന്തുണച്ചതിനും കാരണമുണ്ട്
ഏറെ വിവാദമായ 'പട്ടാള കഥയില്‍' ബിഗ് ബോസ് വീടിനുള്ളില്‍ അനിയന്‍ മിഥുന് വലിയ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു അഖില്‍ മാരാർ. അഖിലിന്റെ ഇടപെടലിനെ തുടർന്നാണ് പിന്നീട് ഈ വിഷയത്തിലെ സത്യാവസ്ഥ അനിയന്‍ മിഥുന്‍ പ്രേക്ഷകരോടായി തുറന്ന് പറയുന്നത്. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് അഖില്‍ മാരാർ. ബിഹൈന്‍ഡ് വുഡ്സ് സംഘടിപ്പിച്ച അഖില്‍ മാരാർ ഫാന്‍സ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. അതോടൊപ്പം ശോഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അഖില്‍ മാരാർ നിലപാട് വ്യക്തമാക്കുന്നു.
റോഡില്‍ മാങ്ങാ കച്ചവടം ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാന്‍. ആളുകള്‍ വരുമ്പോള്‍ അരിശത്തോടെ 'വേണമെങ്കില്‍ വന്ന് വാങ്ങിച്ചോണ്ട് പോടേയ്' എന്ന് അല്ല പറയുക. കച്ചവടത്തിന് അതിന്റേതായ രീതികളുണ്ട്. നമ്മുടെ കസ്റ്റമറിനെ നമ്മള്‍ സന്തോഷിപ്പിക്കും. അതിന് സുഖകരമായ വാക്കുകള്‍ ഉപയോഗിക്കും. ശോഭ റെനീഷയോട് 'അഖില്‍ മാരാറെ സുഖിപ്പിച്ചോണ്ട്' നടന്നോയെന്ന് പറഞ്ഞപ്പോഴാണ് എന്റെ സംസാരവും ഉണ്ടാവുന്നത്.

ബിഗ് ബോസില്‍ ഏറ്റവും മികച്ച സുഖിപ്പിക്കലിനുള്ള അവാർഡ് കിട്ടിയ താരമാണ് ശോഭ. ഞാന്‍ ശോഭയെ വ്യക്തിപരമായി തന്നെയാണ് പറഞ്ഞത്. പക്ഷെ ശോഭ അത് കേരളത്തിലെ സ്ത്രീസമൂഹത്തിന് എതിരാണെന്ന രീതിയില്‍ അവതരിപ്പിച്ചു. അത് അവിടെ വലിയ ചർച്ചാ വിഷയമൊന്നും ആയിരുന്നില്ല. മണിക്കൂറുകള്‍ക്കിടയില്‍ സംഭവിച്ച കാര്യമാണ്. പക്ഷെ പുറത്ത് എങ്ങനെയാണ് അത് വരുന്നതെന്ന് അറിയില്ല.
മുണ്ടു പൊക്കല്‍ വിഷയം ബിഗ് ബോസില്‍ ചർച്ചയാക്കുന്നത് റിയാസ് സലീമാണ്. പുറത്ത് ഇറങ്ങിയപ്പോള്‍ റിയാസിന്റെ ഒരു അഭിമുഖം കണ്ടിരുന്നു. അതില്‍ അദ്ദേഹം പറയുന്നുണ്ട് അഖില്‍ മാരാറിന്റെ ഉദ്ദേശം യാതൊരു തരത്തിലും നെഗറ്റീവ് അല്ലെന്ന്. അത് തന്നെയാണ് കോടതി ടാസ്കിലും പറഞ്ഞത്. തമാശ രൂപേണയാണെങ്കിലും ഞാന്‍ അങ്ങനെയൊരു 'ആക്ട്' ചെയ്തത് തെറ്റാണ്.
ഈ സംഭവം ജുനൈസ് വലിയ രീതിയില്‍ ആഘോഷിച്ചു. അങ്ങനെയുള്ള അവനാണ് ഒരു ദിവസം 'തുണി ഉയർത്തി കാണിച്ചു' എന്ന വിഷയം വരുന്നത്. അപ്പോള്‍ ഞാന്‍ വെറുതെ വിടുമോ. ഒരിക്കല്‍ അമ്മൂമയുടെ തേങ്ങാക്കൊലയെന്ന് ഞാന്‍ പറഞ്ഞെന്നായിരുന്നു റെനീഷയുടെ വിഷയം. കുറച്ച് കഴിഞ്ഞപ്പോഴുണ്ട് അവളുടെ മുഖത്ത് നോക്കി അഞ്ജൂസ് അങ്ങനെ വിളിക്കുന്നു. അപ്പോള്‍ അവള്‍ മിണ്ടിയിട്ടില്ല. അബദ്ധം പറ്റിയിട്ടാണെങ്കിലും സെറീനയുടെ വായില്‍ നിന്നും വന്നു തെറിയെന്നും തമാശ രൂപേണ അഖില്‍ മാരാർ പറയുന്നു.

ശോഭയുടെ അച്ഛനുമായി ബന്ധപ്പെട്ട 'സ്ക്രീന്‍ സ്പേസ്' വിഷയവും തികച്ചും തമാശ രൂപേണ പറഞ്ഞ കാര്യമാണ്. അത് പറഞ്ഞ് കഴിഞ്ഞതിന് അതിന് വേറെ അർത്ഥവുമുണ്ടാവെന്ന് എനിക്ക് തന്നെ തോന്നി. അതുകൊണ്ടാണ് ക്യാമറയോട് നോക്കിയും ശോഭയോടും കാര്യങ്ങള്‍ വിശദീകരിച്ചത്. ഒരിക്കലും അദ്ദേഹത്തെ അപമാനിക്കാന്‍ പറഞ്ഞതല്ലെന്ന് വ്യക്തമാക്കി ശോഭയോട് ക്ഷമയും പറഞ്ഞു.
ആദ്യത്തെ ഒരു ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം നമ്മളില്‍ നിന്നും അകന്ന് പോയിരുന്ന ഒരു വ്യക്തിയാണ് മിഥുന്‍. ഒരു ഘട്ടത്തില്‍ അത് ശത്രുത എന്ന തരത്തിലേക്ക് വരെ എത്തി. വളരെ മോശമായ തരത്തിലേക്ക് വരെ എത്തിയിട്ടുണ്ട്. എന്നാല്‍ പുറത്തെ വിഷയങ്ങള്‍ അറിഞ്ഞപ്പോള്‍ അവന് ആരുമില്ലാതായോ എന്നാണ് ഞാന്‍ ചിന്തിച്ചത്. അവന് ഞാന്‍ ഒരു ചേട്ടനായിരുന്നല്ലോ, അങ്ങനേയുള്ള ഞാന്‍ എന്റെ അനിയനെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്താന്‍ സമ്മതിക്കില്ല.

ഒന്നുകില്‍ ഇല്ലാത്ത ഒരു സംഭവം കുറേകാലമായി അവന്‍ പലേരേയും പറഞ്ഞ് വിശ്വസിപ്പിച്ചു. അത് അവന്റെ ഉള്ളില്‍ തന്നെ കിടക്കുകയും വരും വരായികകള്‍ ആലോചിക്കാതെ ബിഗ് ബോസിലും ആവർത്തിക്കുകയും ചെയ്തു. അല്ലെങ്കില്‍ ഒരു ഹാലൂസിനേഷന്‍ പോലെയുള്ള സംഭവമായിരിക്കാം. പിന്നീട് അവനുമായി സംസാരിച്ചപ്പോള്‍ പറ്റിപ്പോയതാണെന്ന് അവന്‍ സമ്മതിച്ചു. അങ്ങനെയാണ് അത് എല്ലാവരോടും തുറന്ന് പറഞ്ഞൂടെയെന്ന് ഞാന്‍ ചോദിക്കുന്നത്.
അനിയന്‍ മിഥുന്‍ പുറത്ത് എന്താണ് എന്നുള്ളതൊന്നും എനിക്ക് അറിയില്ല. ബിഗ് ബോസിനുള്ളില്‍ കണ്ട മിഥുന്‍ ഒരു ശുദ്ധനായ മനുഷ്യനാണെന്ന് എനിക്ക് തോന്നി. വലിയ അറിവുകളും മറ്റുമില്ലാത്ത ഒരു സാധാരണക്കാരന്‍ എന്ന നിലയിലാണ് അവനെ കണ്ടത്. അങ്ങനെയുള്ള ഒരാളെ ഈ വിഷയത്തിന്റെ പേരില്‍ ഇത്ര ഒറ്റപ്പെടുത്തേണ്ടതില്ലെന്ന് കരുതിയാണ് പിന്തുണച്ചത്. അതിന്റെ പേരില്‍ തോറ്റ് പോകുന്നതെങ്കില്‍ തോറ്റ് പോകട്ടേയെന്നും ഞാന്‍ പറഞ്ഞു.












Click it and Unblock the Notifications