ദിലീപ് യുഗം തുടങ്ങുന്നത് ആ ചിത്രത്തിന് ശേഷം: സ്റ്റാർഡം ഉറപ്പിച്ച 6 ചിത്രങ്ങള്‍, ഇവ ഇല്ലായിരുന്നെങ്കിലോ...
പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലൂടെ ഏറെ നാളത്തെ വിജയദാഹം അല്‍പമെങ്കിലും ശമിപ്പിച്ച് നില്‍ക്കുകയാണ് ദിലീപ്. ബിന്‍ഡോ സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ഏറെ കാലത്തിന് ശേഷം തിയേറ്ററുകളില്‍ ആളെയെത്തിച്ച ദിലീപ് ചിത്രമായും പ്രിന്‍സ് ആന്‍ഡ് ഫാമിലി മാറി. ദിലീപിന് ഇനിയൊരു തിരിച്ച് വരവില്ലെന്ന് വിധിയെഴുതിയവർക്കുള്ള മറുപടിയാണ് ഈ ചിത്രമെന്നും അദ്ദേഹത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നു.
ഈ സമയത്ത് തന്നെയാണ് മലയാള സിനിമയില്‍ ദിലീപിന്റെ സ്റ്റാർഡം ഉറപ്പിച്ച സിനിമകളെ കുറിച്ച് വർഷങ്ങള്‍ക്ക് മുമ്പ് അനസ് റഹീം എന്നയാള്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. മാനത്തെ കൊട്ടാരം മുതല്‍ രാമലീല വരെയുള്ള ചിത്രങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നിർഭാഗ്യകരം എന്താണെന്ന് വെച്ചാല്‍ രാമലീലയ്ക്ക് ശേഷം അതുപോലെ ഒരു ഹിറ്റ് വർഷങ്ങളായി ദിലീപിന് അന്യമാണ്.

രാമലീലയ്ക്ക് ശേഷം പുറത്തിറങ്ങിയ കമ്മാര സംഭവം, കോടതി സമക്ഷം ബാലന്‍ വക്കീല്‍, ശുഭരാത്രി, ജാക്ക് ആന്‍ ഡാനിയല്‍, മൈ സാന്റ, കേശു ഈ വീടിന്റെ നാഥന്‍, വോയിസ് ഓഫ് സത്യനാഥന്‍, ബാന്ദ്ര, തങ്കമണി, പവി കെയർ ടേക്കർ എന്നിവയില്‍ ഒരു ചിത്രം പോലും പ്രതീക്ഷിച്ച വിജയം നേടിയില്ല. ഇതിന് ശേഷമാണ് ഇപ്പോള്‍ ആശ്വാസകരമായി പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ വിജയം ഉണ്ടായിരിക്കുന്നത്. അനസ് റഹീമിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ദിലീപ് സ്റ്റാർഡം പിന്നിട്ട നാഴികക്കല്ലുകളായ സിനിമകൾ
സംവിധായകൻ കമലിന്റെ സഹ സംവിധായാകനായത് കൊണ്ട് തന്നെ 'എന്നോടിഷ്ടം കൂടാമോ'എന്ന സിനിമയിൽ ചെറിയ വേഷത്തിൽ തുടങ്ങി പതിയെ വലിയ വേഷത്തിലേക്ക് ഒരു കോമഡി നടനായി
തിളങ്ങി.
മാനത്തെ കൊട്ടാരം
മാനത്തെ കൊട്ടാരം എന്ന സിനിമ മുതൽ ഹിറ്റ് നായകൻ എന്ന ലേബൽ വീണു. എങ്കിലും സുരേഷ് ഗോപിയുടെ നിഴലിൽ നേടിയ വിജയമായിരുന്നു അത്. പിന്നീട് ഏഴരക്കൂട്ടം, ത്രീമെൻ ആർമി, കല്യാണസൗഗന്ധികം പോലുള്ള സിനിമകളിലൂടെ വിജയചിത്രങ്ങളുടെ ഭാഗമായി മാറി.നായകനായും ഉപനായകനായും ദിലീപ് അങ്ങനെ ജനമനസ്സുകളിൽ പ്രതിഷ്ഠ നേടിയ നായക നടനായി മാറി.
സല്ലാപം
ഈ സിനിമയിലൂടെ ലോഹിതദാസ് എന്ന പ്രതിഭയുടെ കഥാപാത്രമായ് വന്നതോടെ ഗൗരവമേറിയ കഥാപാത്രങ്ങൾ കൂടി കൈകാര്യം ചെയ്യാവുന്ന നടൻ എന്ന പേരും വീണു. തുടക്കസമയത്ത് ഉണ്ടായിരുന്ന മോഹൻലാൽ, ജയറാം മിമിക്രി സ്വാധീനങ്ങളൊക്കെ അഭിനയത്തിൽ നിന്നും മാറി അവരുടെ മാനറിസവും എനർജിയും കൈമുതലാക്കി സ്വയം ഒരു ദിലീപ് ടച്ച് അഭിനയശൈലി വാർത്തെടുത്തു. മഞ്ജു വാര്യർ -ദിലീപ് ജോഡികൾ ജനപ്രിയമായതും ഈ സമയങ്ങളിലാണ്. ഈ പുഴയും കടന്ന്, കുടമാറ്റം, ഉല്ലാസപ്പൂങ്കാറ്റ് തുടങ്ങിയ ഒരു പിടി സിനിമകളിലൂടെ ദിലീപ് വീണ്ടും ജൈത്രയാത്ര നടത്തി.
പഞ്ചാബി ഹൗസ്
എന്ന റാഫി മെക്കാർട്ടിൻ സിനിമയിലൂടെ വൻ തരംഗം സൃഷ്ടിച്ച ദിലീപ് കരിയർ അയൽ വീട്ടിലെ പയ്യൻ ഇമേജ് നേടിയെടുക്കുകയും ചന്ദ്രനുദിക്കുന്ന ദിക്കിൽ,ദോസ്ത്, ജോക്കർ, ഡാർലിംഗ് ഡാർലിംഗ് പോലുള്ള കുറെയധികം സിനിമകളിലൂടെ അത് ഊട്ടിയുറപ്പിക്കുകയും ചെയ്തു.
തെങ്കാശിപ്പട്ടണം
സുരേഷ് ഗോപി, ലാൽ ടീമിന്റെ സിനിമയായിരുന്നെങ്കിലും കയ്യടി മുഴുവൻ കൊണ്ട് പോയത് ദിലീപ് ആയിരുന്നു. പറക്കും തളിക, ഇഷ്ടം, സൂത്രധാരൻ പോലുള്ള സിനിമകളിലൂടെ ജനപ്രിയ നായകൻ എന്ന ലേബൽ പ്രേക്ഷകഹൃദയങ്ങളിൽ പതിപ്പിച്ചു. വ്യത്യസ്തമായ രൂപഭാവങ്ങളും കഥാപാത്രങ്ങളും ദിലീപ് പരീക്ഷിച്ചു തുടങ്ങിയത് ഈ കാലഘട്ടങ്ങളിലൂടെയായിരുന്നു.
മീശ മാധവൻ
ഈ സിനിമ അന്ന് ഉണ്ടാക്കിയ ഓളം തന്നെ വേറെ ലെവൽ ആയിരുന്നു. ഇതിന് ശേഷം ആയിരുന്നു ശരിക്കും ദിലീപ് യുഗം ആരംഭിയ്ക്കുന്നത്. പിന്നീട് കുഞ്ഞിക്കൂനൻ,കല്യാണരാമൻ,തിളക്കം, സി ഐ ഡി മൂസ, റൺവേ, ചാന്ത് പൊട്ട്, ട്വന്റി ട്വന്റി,കഥാവശേഷൻ, വെള്ളരിപ്രാവിന്റെ ചങ്ങാതി,അരികെ, പിന്നെയും, കൽകട്ട ന്യൂസ്, മായാമോഹിനി,ചക്കര മുത്ത്,ടു കൺട്രീസ്,പാസ്സഞ്ചർ,ഇങ്ങനെ തുടങ്ങി എല്ലാ ജോണറിൽപ്പെട്ട സിനിമകളും ചെയ്തു
ദിലീപ് ഒരു സൂപ്പർ സ്റ്റാർ ആയി മാറിയ സമയമായിരുന്നു ഇതിന് ശേഷം.
രാമലീല
ദിലീപ് യുഗം അവസാനിച്ചു എന്ന് ലോകം മുഴുവൻ ഉറപ്പിച്ചിടത്ത് നിന്നും ഉയിർത്തെഴുന്നേറ്റ വമ്പൻ വിജയം. പിന്നീട് ഇറങ്ങിയ കോടതി സമക്ഷവും കമ്മാര സംഭവവും തുടങ്ങിയ സിനിമകളിലൂടെ ദിലീപ് എന്ന താരത്തിന്റെ വാണിജ്യമൂല്യം കൂടുകയാണുണ്ടായത്.












Click it and Unblock the Notifications