ദിലീപ് മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോയി കാവ്യയെ കൂട്ടിക്കൊണ്ട് വന്നു, അത്ഭുതപ്പെട്ടു: സജി നന്ത്യാട്ട്
നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ പിന്തുണയ്ക്കുന്നതിന് പേരില്‍ നിരവധി ആരോപണങ്ങള്‍ ആണ് നിര്‍മ്മാതാവ് സജി നന്ത്യാട്ട് നേരിടുന്നത്. ദിലീപില്‍ നിന്നും പണം വാങ്ങിയിട്ടാണ് ന്യായീകരിക്കുന്നത് എന്നും ദിലീപിന്റെ ഡേറ്റ് കിട്ടാന്‍ വേണ്ടിയാണ് എന്നും പറയുന്നവരുണ്ട്. എന്നാല്‍ ദിലീപുമായി അങ്ങനെ അടുപ്പം പോലും ഇല്ലെന്നാണ് സജി നന്ത്യാട്ട് പറയുന്നത്.
അതേസമയം തന്റെ അമ്മ മരിച്ചപ്പോള്‍ ആദ്യം വിളിച്ചത് ദിലീപ് ആണെന്നും സജി നന്ത്യാട്ട് പറയുന്നു. മാത്രമല്ല മകന്റെ കല്യാണത്തിന് ക്ഷണിക്കാതിരുന്നിട്ടും ദിലീപ് വന്നുവെന്നും കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സജി നന്ത്യാട്ട് പറയുന്നു.
സജി നന്ത്യാട്ടിന്റെ വാക്കുകളിലേക്ക്: '' ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് വിളിച്ചിട്ടുണ്ട്. തന്റെ അമ്മ മരിച്ച ശേഷം ആദ്യം വിളിച്ചത് ദിലീപ് ആയിരുന്നു. അദ്ദേഹം അക്കാര്യം എങ്ങനെ അറിഞ്ഞു എന്നറിയില്ല. രാത്രി 9.16ന് അമ്മ മരിച്ചു. പ്രായാധിക്യം മൂലം തന്റെ വീട്ടില്‍ക്കിടന്നാണ് അമ്മ മരിച്ചത്. ഞങ്ങള്‍ മക്കള്‍ എല്ലാവരും അത് കണ്ട് കൊണ്ട് നില്‍ക്കുകയാണ്. 9.18ന് ദിലീപിന്റെ കോള്‍ വന്നു. താന്‍ അത്ഭുതപ്പെട്ടുപോയി. ഇക്കാര്യം ഇതുവരെയും ദിലീപിനോട് ചോദിച്ചിട്ടില്ല.

മകന്റെ കല്യാണം ദിലീപിനെ വിളിച്ചിരുന്നില്ല. സഹോദരന്‍ അനൂപിനോട് പറഞ്ഞിരുന്നു. അനൂപിന്റെ വീട്ടില്‍ ചെന്നപ്പോള്‍ തന്നെ കണ്ട് അനൂപിന്റെ ഭാര്യയുടെ കണ്ണില്‍ നിന്ന് കണ്ണീര്‍ വന്നു. ദിലീപിന് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ പെരുമ്പാവൂര്‍ കോടതിയില്‍ ശാന്തിവിള ദിനേശും താനും അടക്കം മൂന്നാല് പേര്‍ക്ക് കേസുണ്ട്. ഏതോ ചാനലില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍ സിഡി പൊക്കിക്കാട്ടിയെന്ന് പറഞ്ഞ്. തന്റെ കോളേജിലെ പ്ലസ് ടു പിള്ളേരുടെ പ്രിന്റഡ് നോട്ട്‌സ് ആയിരുന്നു സിഡിയില്‍.
പോലീസ് നോക്കി നില്‍ക്കുകയായിരുന്നു കേസെടുക്കാന്‍. സിഡി ഉയര്‍ത്തിക്കാട്ടി എന്ന് പറഞ്ഞ് കേസെടുത്തു. സംസാരിക്കുമ്പോള്‍ കൈ കൊണ്ട് ആംഗ്യം കാണിക്കുമല്ലോ. അങ്ങനെ കൈ ഉയര്‍ത്തിയപ്പോള്‍ സിഡി ഉണ്ടായിരുന്നു. ആ കേസ് ഇപ്പോഴും കോടതിയില്‍ ഉണ്ട്. ചുമ്മാ നമ്മളെ ഒന്ന് മെനക്കെടുത്തുക എന്നതാണ് ഉദ്ദേശം. പോലീസിന് തന്നോട് ഭയങ്കര സ്‌നേഹമാണ്. കണ്ടാല്‍ ഉമ്മ തരും. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കില്‍ തന്നെ പെടുത്തിയേനെ.
ആ കേസിന് പോയപ്പോഴാണ് അനൂപിന്റെ വീട്ടില്‍ച്ചെല്ലുന്നത്. അനൂപിന്റെ ഭാര്യയാണ് വാതില്‍ തുറന്നത്. തന്നെ കണ്ടപ്പോള്‍ അവര്‍ നിശ്ചലയായി. കാരണം പ്രതീക്ഷിച്ചിരുന്നില്ല. അവരുടെ കണ്ണൊക്കെ നിറഞ്ഞു. അത് പോരെ. അല്ലാതെ പോയി പൈസ ചോദിച്ചാല്‍ തീര്‍ന്നില്ലേ. ഇനി നാളെ പത്ത് പൈസ ഇല്ലാതെ ആയിപ്പോയി തെണ്ടിയാലും ആ വീട് ഒഴിവാക്കി തെണ്ടും. അതാണ് അഭിമാനം. അത് പണം കൊണ്ട് വാങ്ങാനാകില്ല.
മകന്റെ കല്യാണമാണെന്ന് അനൂപിനോട് പറഞ്ഞു. 4മണിക്കായിരുന്നു കല്യാണം. കല്യാണ ദിവസം 3 മണിക്ക് ദിലീപിന്റെ അടുത്ത സുഹൃത്ത് എംഎം ഹംസ വിളിച്ച് പറഞ്ഞു, ദിലീപ് പള്ളിയുടെ അടുത്ത് വന്ന് കിടക്കുകയാണ് എന്ന് പറഞ്ഞു. താന്‍ കരുതി ദിലീപ് മാത്രമേ ഉണ്ടാവൂ എന്ന്. പക്ഷേ ഉണ്ണി മുകുന്ദന്‍, വിജയ് ബാബു അങ്ങനെ ഒത്തിരി പേര്‍ വന്നു. അവരെയൊക്കെ താന്‍ നേരിട്ട് വിളിച്ചിരുന്നു. ദിലീപിനെ വിളിച്ചിരുന്നില്ല. പക്ഷേ അത്ഭുതമെന്ന് പറയട്ടെ, കാവ്യാ മാധവന്‍ ഉള്‍പ്പെടെ വന്നു.
ദിലീപ് ബോംബെയില്‍ നി്ന്ന് ഷൂട്ടിംഗിന് അവധി വാങ്ങി മദ്രാസില്‍ പോയി കാവ്യയെ കൂട്ടിക്കൊണ്ട് വന്നു. അതിന്റെ ആവശ്യമുണ്ടോ ദിലീപിന്. അതല്ലേ സ്‌നേഹം. നമ്മളെ തിരിച്ചറിയുക എന്നതല്ലേ. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം ഒരു സുഹൃത്ത് തന്നെ വിളിച്ചു. ദിലീപിന്റെ വീട്ടില്‍ ചെന്നപ്പോള്‍ സജി നന്ത്യാട്ട് എവിടെ എന്നാണ് ആദ്യം നോക്കിയത് എന്ന് പറഞ്ഞു. താന്‍ അവിടെ ഉണ്ടാവില്ല. അതല്ല തന്റെ ജോലി. ദിലീപിന്റെ കാര്യത്തില്‍ ഇടപെട്ടു, അതിന് ആക്ഷേപം കേട്ടു, പണം വാങ്ങുന്നവന്‍ എന്നൊക്കെ ഇല്ലാക്കഥകള്‍ കേട്ടു. ആ മനുഷ്യന്‍ നീതിമാനാണ് എന്നാണ് തന്റെ വിശ്വാസം. അത് തെറ്റാണോ എന്ന് കോടതി പറയും, സജി നന്ത്യാട്ട് പറഞ്ഞു.












Click it and Unblock the Notifications