മറുപടിയുമായി ദിയ കൃഷ്ണ; 'നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇത്രയും സന്തോഷം തോന്നില്ല',പരിഹാസം
കൊച്ചി: കഴിഞ്ഞ ദിവസം നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ യുട്യൂബിൽ പങ്കുവെച്ചൊരു വീഡിയോയും അതിൽ അവർ പറഞ്ഞൊരു കമന്റും വലിയ വിമർശനങ്ങൾക്കായിരുന്നു കാരണമായത്. ജാതീയതെ മഹത്വവത്കരിച്ച് കൊണ്ട് മുൻപ് കൃഷ്ണകുമാർ നടത്തിയൊരു പ്രതികരണത്തിന് സമാനമായി ദിയ പറഞ്ഞ കാര്യങ്ങളാണ് വിമർശനത്തിന് വഴിവെച്ചത്.
ലണ്ടൻ യാത്രയ്ക്കിടെ പ്രാവിന് ഭക്ഷണം കൊടുക്കുമ്പോൾ ഇവർക്ക് കഞ്ഞി മണ്ണിൽ കൊടുത്തെന്ന് പറഞ്ഞ് അതിനും പഴി കേൾക്കേണ്ടി വരുമോ ചിലർക്ക് അതൊക്കെ ഏൽക്കും എന്നൊക്കെയായിരുന്നു ദിയയുടെ വാക്കുകൾ. നിരവധി പേരാണ് സംഭവത്തിൽ ദിയയ്ക്കെതിരെ രംഗത്തെത്തിയത്. വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കരുതെന്നും മനുഷ്യർക്ക് പറമ്പിൽ കുഴികുത്തി കഞ്ഞി വിളമ്പിയ ഹുങ്ക് പറഞ്ഞതിനെതിരെ ഉയർന്ന എതിർപ്പ് അവരെ ബാധിച്ചത് എങ്ങനെയെന്ന് നോക്കൂ എന്നൊക്കെയായിരുന്നു പലരും പ്രതികരിച്ചത്. ഇപ്പോഴിതാ വിമർശനം കടുത്തപ്പോൾ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയ.
ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ

'സ്വന്തമായൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രമുണ്ടാകുന്നത് നല്ലതാണ്. സ്വന്തം മതത്തെ ബഹുമാനിക്കുന്നതും നല്ലതാണ്. എന്നാൽ നിങ്ങളുടെ രാഷ്ട്രീയ ചിന്താഗതിയും മതവിശ്വാസവും പിന്തുടരുന്നില്ലെന്ന് കരുതി മറ്റൊരാളെപ്പറ്റി എന്തും പറയാം എന്ന് കരുതരുത്. മരണവുമായി ബന്ധപ്പെട്ട വാക്കുകള്‍ പോലും. അത് നിങ്ങളുടെ വ്യക്തിത്വത്തേയാണ് കാണിച്ചുതരുന്നത്. നിങ്ങളുടെ മതത്തേയും പാർട്ടിയേയും പ്രതിനിധീകരിച്ച് നിങ്ങൾ ചെയ്യുന്നതിനേയും.
നിങ്ങള്‍ക്ക് ഒരാളിടെ രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇഷ്ടമല്ലെന്ന് കരുതി, ശ്വാസമെടുക്കുന്നതിന് പോലും അവരെ കുറ്റപ്പെടുത്താൻ സാധിക്കില്ല. നിങ്ങള്‍ ഈ ലോകത്തിന് കാണിച്ചു കൊടുക്കുന്നത് എന്തെന്ന് ഒരു നിമിഷം ചിന്തിക്കുക. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക. ഇത്തരം ടോക്‌സിക് സ്വഭാവങ്ങളൊന്നുമില്ലാത്ത നല്ലൊരു ജീവിതം നിങ്ങള്‍ക്ക് ആശംസിക്കുന്നു'- എന്നാണ് ദിയയുടെ കുറിപ്പ്.
മറ്റൊരു പോസ്റ്റിൽ ഇപ്പോൾ തന്റെ അക്കൗണ്ടിന് ലഭിക്കുന്ന റീച്ചും അറ്റൻഷനും തനിക്ക് വളരെ സന്തോഷം ഉണ്ടാക്കുന്നുണ്ടെന്നും മലയാളികൾക്കും കേരളക്കാർക്കും നന്ദിയുണ്ടെന്നും ദിയ കുറിക്കുന്നുണ്ട്. നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇത്രയും സന്തോഷവതിയായിരിക്കില്ലെന്നും കൂടുതൽ ശ്രദ്ധനേടുന്നതിന് കാത്തിരിക്കുന്നുവെന്നും പരിഹാസരൂപേണ ദിയ കുറിച്ചു.
പണ്ട് കാലത്ത് ജാതി വ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിക്കാര്‍ക്ക് മണ്ണില്‍ കുഴി കുത്തി ഭക്ഷണം നല്‍കിയിരുന്ന രീതിയെ ആയിരുന്നു കൃഷ്ണകുമാർ പുകഴ്ത്തിയത്. വീട്ടിൽ പണിക്ക് വന്നിരുന്ന താഴ്ന്ന ജാതിയിലുള്ളവർക്ക് കുഴി കുത്തി ഭക്ഷണം കൊടുത്തിരുന്നുവെന്നും അതൊക്കെ തന്റെ നല്ല ഓർമകളാണെന്നുമൊക്കെയാണ് വീഡിയോയിൽ കൃഷ്ണ കുമാർ പറഞ്ഞത്.












Click it and Unblock the Notifications