'ഭർത്താവിനെതിരെ കേസ് വന്നതിന് കരയാൻ ഞാനില്ല, മറുപടി കൊടുക്കണമെന്ന് തോന്നിയിടത്ത് കൊടുത്തിട്ടുണ്ട്'; സ്നേഹ
ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതമായ മുഖങ്ങളിൽ ഒന്നാണ് സ്നേഹ ശ്രീകുമാറിന്റേത്. നിരവധി ഷോകളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിൽ അവർ സ്ഥിര സാന്നിധ്യമായിരുന്നു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിറ്റ്‌കോം ആയിരുന്നു മറിമായം. പതിനഞ്ച് വർഷം തികയുന്ന വേളയിലാണ് മറിമായം ശ്രദ്ധ നേടുന്നത്. ഇതിലെ സ്നേഹയുടെ മണ്ഡോദരി എന്ന കഥാപാത്രം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.
ഇതേ സെറ്റിൽ വച്ചാണ് സ്നേഹ പിൽക്കാലത്ത് തന്റെ ഭർത്താവായി മാറിയ ശ്രീകുമാറിനെ കാണുന്നത്. ആദ്യം സൗഹൃദത്തിൽ എത്തിയ ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരുടെയും വിവാഹ ജീവിതവും അഭിനയവും ഒക്കെ ഒരുമിച്ച് പോവുകയാണ്. അതിനിടയിലാണ് അടുത്തിടെ ഒരു വിവാദം ഉണ്ടായത്.

ശ്രീകുമാറിനെതിരെ സ്ത്രീ പീഡന കേസ് വന്നതായിരുന്നു ഇത്. ആരോപണം വന്നതിന് പിന്നാലെ സ്നേഹ ശ്രീകുമാറിനെ ചേർത്ത് നിർത്തിയിരുന്നു. എന്ന് മാത്രമല്ല നിയമ നടപടികളുമായി മുന്നോട്ട് പോവുന്നു എന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സ്നേഹ ശ്രീകുമാർ. ശ്രീകുമാറിനെതിരായ കേസിൽ തനിക്ക് നൂറ് ശതമാനം ഉറപ്പുണ്ടെന്നാണ് സ്നേഹ പറയുന്നത്. മൈൽസ്‌റ്റോൺ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അവർ.
സ്നേഹ ശ്രീകുമാറിന്റെ വാക്കുകൾ
ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമായിരിക്കും എനിക്കൊരു നെഗറ്റീവ് കമന്റ് വന്നിട്ടുണ്ടാവുക. അല്ലാതെ ഒരു തരത്തിലും സൈബർ അറ്റാക്കോ മറ്റോ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഞാൻ അങ്ങനെ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ വായിക്കുന്ന ആളൊന്നും അല്ല. പിന്നെ എന്റെ സുഹൃത്തുക്കൾ ചിലതൊക്കെ അയച്ചു തരാറുണ്ട്. മറുപടി പറയണം എന്ന് എനിക്ക് തോന്നിയിടത്ത് ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.
എനിക്ക് അറിയാത്ത ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്നിട്ട് കമന്റിടുന്നത് എന്നെ ബാധിക്കില്ല. അതിനേക്കാൾ എന്നെ വേദനിപ്പിച്ച ചുറ്റിലുമുള്ള ആളുകളുണ്ട്. ലോകത്തിൽ ആര് പറയുന്നതും എന്നെ തളർത്താൻ കഴിയില്ല. ഈ കേസിനെ കുറിച്ച് എനിക്ക് എന്തുകൊണ്ട് പറയേണ്ടി വന്നുവെന്ന് പറഞ്ഞാൽ, എന്റെ ഭർത്താവ് ആയത് കൊണ്ടല്ല, എന്റെ സുഹൃത്തിന് എതിരെ ആണെങ്കിൽ പോലും ഇത്തരം വ്യാജ ആരോപണം വന്നാൽ ഞാൻ പ്രതികരിക്കും.
അത് കൃത്യമായ ആരോപണം ആയിരുന്നെങ്കിൽ ഓക്കേ. കാരണം എന്റെ ശ്രീയെ എനിക്കറിയാം. ഓരോ ദിവസവും ശ്രീ എവിടെയൊക്കെ പോവുന്നു, എന്തൊക്കെ ചെയ്യുന്നു എന്നുള്ളത് എന്നോട് പറയാറുണ്ട്. അപ്പോൾ എനിക്കറിയാം ഇതിന്റെ സത്യം എന്താണെന്ന് അറിയാം. നമ്മൾ ഇതിനെ നിയമപരമായി നേരിടുകയാണ് ചെയ്യുക. അവരോട് വാഗ്വാദത്തിന് നിൽക്കുകയല്ല. നമ്മൾ ജയിച്ചു കാണിക്കുകയാണ് വേണ്ടത്.
ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാൻ ഞാൻ ഒരുക്കമല്ല. എന്റെ ഭർത്താവിനെതിരെ കേസ് വന്നല്ലോ, എന്റെ പടവും മോന്റെ പടവും ഒക്കെ യൂട്യൂബിൽ വന്നല്ലോ, അതിന്റെ പേരിൽ കരയാനോ സെന്റിമെൻസ് പിടിച്ചു നിൽക്കാനോ ഞാൻ തയ്യാറല്ല. അതൊന്നും എന്റെ രീതിയല്ല. അങ്ങനെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. ചില ആളുകൾ പറയും ഭർത്താവായത് കൊണ്ട് ന്യായീകരിക്കുകയാണ് എന്ന്, അല്ലാതെ വേറെ വഴിയില്ലെന്നും.
എനിക്ക് അത്തരത്തിലൊരു പേടിയോ ഇൻ സെക്യൂരിറ്റിയോ ഒന്നുമില്ല. അന്നും ഇന്നും ഞാൻ അധ്വാനിച്ചു തന്നെയാണ് ഞാൻ ജീവിക്കുന്നത്. എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന ഒരാളാണ് ഞാൻ. ഈയൊരു കേസിൽ ശ്രീ നിരപരാധി ആണെന്ന് എനിക്ക് ഉറപ്പുണ്ട്. ഇനി എത്ര വർഷം എടുത്താലും നിയമപരമായി മുന്നോട്ട് പോവും. കേസ് ജയിച്ചിട്ട് ഒരു വരവ് വരുമെന്നാണ് പറഞ്ഞത്. ഞാൻ ഇതിൽ ഓവർ കോൺഫിഡന്റ് ആണ്.












Click it and Unblock the Notifications