കഴിഞ്ഞ ജന്മം ഞാന്‍ ബുദ്ധ സന്യാസി: കൊടൈക്കനാലിലെ മഷ്റൂം കഴിച്ചു, ശേഷം എന്താണ് ദൈവമെന്ന് ചോദിച്ചു: ലെന
തന്റെ ചോദ്യങ്ങള്‍ക്കൊന്നുമുള്ള ഉത്തരം ലഭിക്കാതായതോടെയാണ് താന്‍ സൈക്കോളജി വിട്ട് ആത്മീയതയിലേക്ക് തിരിഞ്ഞതെന്ന് നടി ലെന. സൈക്കോളജയില്‍ തുടങ്ങിയ അന്വേഷണത്തിന് എനിക്ക് ഉത്തരം ലഭിച്ചത് ആത്മീയതയില്‍ നിന്നാണെന്നും ലെന പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ബിസിനസ്, കണക്ക്, സാമ്പത്തികശാസ്ത്രം ഒക്കെ തിരഞ്ഞെടുക്കുന്നവര്‍ക്ക് സൈക്കോളജിയും കലകളും ഒന്നും അത്ര താല്‍പര്യമുള്ള മേഖലകള്‍ ആയിരിക്കില്ല. മനസ് എന്താണ് എന്ന ചിന്തയില്‍ നിന്നാണ് ഞാന്‍ തുടങ്ങിയത് . സ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുമ്പോഴേ സൈക്കോളജി പുസ്തകങ്ങള്‍ വായിക്കുന്നതിലേക്ക് ഞാന്‍ മാറിയിരുന്നുവെന്നും ലെന പറയുന്നു.

ക്ലിനിക്കല്‍ സൈക്കോളേജയില്‍ കൂടുതല്‍ മുന്നോട്ട് പോകുമ്പോഴും എന്താണ് മനസ് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. മോഡേണ്‍ സയന്‍സിനെ സംബന്ധിച്ച് മനസ് എന്ന് പറയുന്നത് ഇപ്പോഴും ഒരു പ്രഹേളികയാണ്. അവര മനസ്സിനെ സംബന്ധിച്ച് പല വാക്കുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ അതൊന്നും കൃത്യമായി മനസ്സിനെ നിർവ്വചിക്കാന്‍ സഹായിക്കുന്നതല്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി തുടരാതിരുന്നത്.
ആത്മീയതയിലേക്ക് തിരിഞ്ഞപ്പോള്‍ എനിക്ക് ഈ പറഞ്ഞ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ലഭിച്ചു. സൈക്കോളജിയുടെ പഠനത്തില്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമില്ലായ്മ എന്നെ ആത്മീയതയിലേക്ക് നയിച്ചു എന്നു പറയാനാണ് എനിക്കിഷ്ടമെന്നും അഭിമുഖത്തില്‍ നടി അഭിപ്രായപ്പെടുന്നു.
തനിക്ക് ജന്മാന്തരങ്ങളില്‍ വിശ്വാസമുണ്ടെന്നും അഭിമുഖത്തില്‍ താരം പറയുന്നു. എന്റെ കഴിഞ്ഞ ജന്മത്തിലെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ഓർക്കാന്‍ പറ്റും. ഒരാള്‍ക്ക് പല ജന്മങ്ങളുണ്ട്. തൊട്ടുമുമ്പത്തെ ജന്മത്തില്‍ ഞാന്‍ ബുദ്ധ സന്യാസിയായിരുന്നു. ടിബറ്റിലായിരുന്നു ഞാന്‍. അവിടെ വെച്ചാണ് ഞാന്‍ മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തില്‍ എനിക്ക് ഹിമാലയത്തില്‍ പോകാന്‍ തോന്നിയതെന്നും ലെന വ്യക്തമാക്കുന്നു.
മനസ് തന്നെയാണ് സമയം. സമയം തന്നെയാണ് മനസ്. ഞാനീ പറയുന്നത് 20 കൊല്ലം മുമ്പ് പറഞ്ഞപ്പോള്‍ നേരെ സൈക്യാട്രിസ്റ്റിനടുത്ത് കൊണ്ട് പോയി. ഇഞ്ചക്ഷനെടുത്ത് ബോധം പോയി. ഇപ്പോള്‍ പറയുമ്പോള്‍ അത് മനസിലാക്കുന്നു. കാരണം ഇതാണ് കൃത്യമായ സമയം. അന്ന് എനിക്ക് 23 വയസ്സായിരുന്നു. കല്യാണം കഴിഞ്ഞ സമയമാണ്. ഭർത്താവിനോടും സുഹൃത്തുക്കളോടുമെല്ലാം കൊടൈക്കനാലില്‍ പോയി.
കൊടൈക്കനാലില്‍ വെച്ച് ഞങ്ങള്‍ മഷ്റും കഴിച്ചു. ഇന്നത്തെ തലമുറയിലെ നിരവധിയാളുകള്‍ ഇത് പരീക്ഷിക്കുന്നുണ്ട്. പക്ഷെ 20 വര്‍ഷം മുമ്പ് വളരെ അപൂര്‍വമായിരുന്നു. അലോപ്പതിക് സൈക്യാട്രിക് മെഡിസിനേക്കാള്‍ ഫലപ്രദമാണ് ഇതെന്ന് പഠനങ്ങളുണ്ട്. ഇത് പ്ലാന്റ് മെഡിസിനാണ്. ശ്രദ്ധാപൂര്‍വം ഉപയോഗിക്കണം. സൈക്കൊഡലിക്സ് ആളുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഞാനത് ഉപയോഗിക്കുന്ന സമയത്ത് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. മഷ്റൂം കഴിച്ച് ഞാൻ മെഡിറ്റേറ്റ് ചെയ്തു. എന്താണ് ദൈവമെന്ന് ഞാൻ സ്വയം ചോദിച്ചുവെന്നും ലെന അഭിമുഖത്തില്‍ പറയുന്നു.
മോഹന്‍ലാലിനെ തന്റെ ആത്മീയ ഗുരുവായിട്ടാണ് കാണുന്നത്. മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നു. 2008ല്‍ അപ്രതീക്ഷിതമായി തനിക്ക് അതിന് അവസരം ലഭിച്ചു. ഭഗവാന്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഞാന്‍ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. മുന്നിലൂടെ പോകുകയായിരുന്ന മോഹന്‍ലാല്‍ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി.
ഓഷോയെക്കുറിച്ച വായനകള്‍ സീരിയസ് ആണെങ്കില്‍ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാന്‍ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വര്‍ഷം കൊണ്ട് എന്റെ ജീവിതം തന്നെ മാറി. മോഹന്‍ലാലിനെ തന്റെ ആത്മീയ ഗുരുവായിട്ടാണ് കാണുന്നത്. അദ്ദേഹത്തിന് തന്റെ ദി ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകം കൈമാറിയെന്നും ലെന കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications