ക്ഷേത്രങ്ങളുടെ സ്വത്ത് ക്ഷേത്രങ്ങൾക്ക്, സ്റ്റാലിൻ അനുമതി നൽകിയ 245 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ് സർക്കാർ
245.85 കോടിയുടെ ക്ഷേത്ര പദ്ധതികൾക്കായുളള അനുമതി പിൻവലിച്ച് തമിഴ്നാട്ടിലെ ടിവികെ സർക്കാർ. ഡിഎംകെ സർക്കാരിന്റെ കാലത്ത് അനുമതി നൽകിയ 46 പദ്ധതികളുടെ ഭരണാനുമതിയാണ് വിജയ് സർക്കാർ റദ്ദാക്കിയത്.
ഹിന്ദു മത-ധർമ്മസ്ഥാപന വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കാനായിരുന്നു സ്റ്റാലിൻ സർക്കാർ അനുമതി നൽകിയിരുന്നത്. സംസ്ഥാനത്തുടനീളം കല്യാണമണ്ഡപങ്ങളും വാണിജ്യ സമുച്ചയങ്ങളും അടക്കം നിർമ്മിക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിവാഹ സഹായം നൽകുന്നതും അടക്കമുളളതായിരുന്നു പദ്ധതി.
ക്ഷേത്ര ഫണ്ടുകൾ വാണിജ്യ ആവശ്യങ്ങൾക്കും മറ്റ് പൊതുപദ്ധതികൾക്കുമായി ഉപയോഗിക്കുന്നത് ഹിന്ദു മുന്നണി ഉൾപ്പെടെയുള്ള ഹിന്ദുമത സംഘടനകളുടെ വലിയ വിമർശനത്തിന് കാരണമായിരുന്നു. ക്ഷേത്ര സമ്പത്ത് പൂർണ്ണമായും ആത്മീയവും ക്ഷേത്രസംബന്ധവുമായ കാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു അവരുടെ വാദം.

അധികാരമേറ്റ ശേഷം ടിവികെ സർക്കാർ ഈ പദ്ധതികളെല്ലാം പുനഃപരിശോധിക്കുകയായിരുന്നു. തുടർന്ന് ജൂൺ 19ന് ഹിന്ദു മത-ധർമ്മസ്ഥാപന വകുപ്പ് മുൻ സർക്കാർ അനുമതി നൽകിയിരുന്ന 29 കല്യാണമണ്ഡപങ്ങളുടെയും 17 വാണിജ്യ സമുച്ചയങ്ങളുടെയും നിർമ്മാണത്തിനുള്ള അനുമതി റദ്ദാക്കി. പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും 46 പദ്ധതികളുടെയും പണികൾ ഇതുവരെ ആരംഭിച്ചിരുന്നില്ല. ഈ പദ്ധതികൾക്കായി മാറ്റിവെച്ചിരുന്ന തുക ഇനി മുതൽ ക്ഷേത്രങ്ങളുടെയും ഭക്തരുടെയും ക്ഷേമത്തിനായി തിരിച്ചുവിടുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
സംസ്ഥാനത്തുടനീളമുള്ള ക്ഷേത്ര ഭരണത്തിൽ വലിയ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നതിനിടെയാണ് ഈ തീരുമാനം. ജൂൺ 18ന് തമിഴ്‌നാട് നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഹിന്ദു മത-ധർമ്മസ്ഥാപന വകുപ്പിന്റെ ഭരണം ശക്തമാക്കാനും പുരാതന ക്ഷേത്രങ്ങളുടെ സംരക്ഷണം മെച്ചപ്പെടുത്താനുമുള്ള സർക്കാരിന്റെ പദ്ധതികൾ വ്യക്തമാക്കിയിരുന്നു.
ക്ഷേത്ര സ്വത്തുക്കൾ, ഭൂമി, വരുമാനം എന്നിവയെക്കുറിച്ച് സമഗ്രമായ ഓഡിറ്റിംഗ് നടത്തുമെന്നും കമ്പ്യൂട്ടർവത്കൃത അക്കൗണ്ടിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു. "മുൻകാലങ്ങളിൽ നിലനിന്നിരുന്ന ഭരണപരമായ ക്രമക്കേടുകൾ ഇല്ലാതാക്കും. ക്ഷേത്രങ്ങളുടെ എല്ലാ സ്വത്തുക്കളും അവയുടെ പവിത്രമായ ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഈ സർക്കാർ ഉറപ്പാക്കും," ഗവർണർ വ്യക്തമാക്കി.














Click it and Unblock the Notifications