'ഞാനൊരു മോദി ഭക്തൻ, ബിജെപിയിലേക്ക് വന്നുവെന്ന് പറയുന്നത് വിരോധാഭാസം..'; വെളിപ്പെടുത്തി മേജർ രവി
മലയാളത്തിലെ പ്രമുഖ സംവിധായകനും നടനുമാണ് മേജർ രവി. ആർമി പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ അദ്ദേഹം പിന്നീട് അഭിനയത്തിലേക്ക് കൂടി കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങുകയായിരുന്നു. കീർത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, മിഷൻ 90 ഡേയ്‌സ്, പിക്കറ്റ് 43 തുടങ്ങിയ ചിത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനം കൊണ്ട് വാർത്തകളിൽ ഇടം നേടുകയാണ് മേജർ രവി.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപി പാളയത്തിലേക്ക് ഔദ്യോഗികമായി എത്തിയത്. ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നുമാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ഇപ്പോഴിതാ അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടുകളും ബിജെപിയിലേക്ക് എത്താനുള്ള കാരണവും ഉൾപ്പെടെ വിശദീകരിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

താൻ പണ്ട് മുതലേ ബിജെപി തന്നെയായിരുന്നു എന്നാണ് മേജർ രവി പറയുന്നത്. എന്റെ രാഷ്ട്രീയം എന്ന് പറയുന്നത് എപ്പോഴും പറയുന്നത് പോലെ തന്നെയാണ്. രാഷ്ട്രമാണ് എന്റെ രാഷ്‌ട്രീയം. ഞാനൊരു മോദി ഭക്തനാണ്. മുൻപ് വാജ്‌പേയെ ആരാധിച്ചിരുന്നു, എന്നാൽ അദ്ദേഹം വളരെ സോഫ്റ്റ് ആയിരുന്നു.സോഫ്റ്റ് എന്ന് വെച്ചാൽ അദ്ദേഹം വളരെ സെന്റിമെന്റൽ ആയിരുന്നു. അദ്ദേഹം പക്ഷേ ശക്തമായ നിലപാടുകൾ എടുത്തിരുന്നില്ല' മേജർ രവി പറയുന്നു.
'ആ സമയത്താണ് കാർഗിൽ യുദ്ധം നടക്കുന്നത്. ഒരു യുദ്ധത്തിൽ ജയിക്കുക എന്നത് ഭരിക്കുന്ന സർക്കാരിന് ശക്തി നൽകുന്ന കാര്യമാണ്. ഇപ്പോൾ മോദിജി വന്നതിന് ശേഷം അദ്ദേഹത്തിന്റെ കോമ്പിനേഷൻ വളരെ മികച്ചതായിരുന്നു. മോദിജിയും അമിത് ഷായും കട്ടയ്ക്ക് നിൽക്കുന്നവരാണ്.' മേജർ രവി പറയുന്നു.
'നമ്മുടെ രാജ്യം വ്യത്യസ്‌തമാണ്. പല ശത്രുരാജ്യങ്ങളും വിഡി വിദ്വേഷത്തിന്റെ വിത്തുകൾ പലരിലൂടെയും പാകിയിട്ടുണ്ട്. പല പാർട്ടികളും അതിൽ വീണുപോയിട്ടുണ്ട്. എന്നാൽ ബിജെപി എന്ന പാർട്ടി ഇതുവരെ അത്തരം കാര്യങ്ങളിൽ വീണുപോയിട്ടില്ല. ഏത് സംസ്ഥാനം ഭരിച്ചാലും അവിടെ തീവ്രവാദം വളരെ ബിജെപി സമ്മതിച്ചിട്ടില്ല.' മേജർ രവി ചൂണ്ടിക്കാണിച്ചു.
2016ൽ കുമ്മനം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ചിരുന്നെന്നും മേജർ രവി വെളിപ്പെടുത്തി. 'ഞാൻ ബിജെപിയിലോട്ട് വന്നു എന്ന് പറയുന്നതിൽ വിരോധാഭാസമുണ്ട്. ഇപ്പോൾ മെമ്പർഷിപ്പ് എടുത്തു എന്നത് മാത്രമാണ് നടന്നത്. പി രാജീവിന് വേണ്ടി സംസാരിച്ചത് അദ്ദേഹത്തിന് രാഷ്ട്രീയത്തെ പിന്തുണച്ചു കൊണ്ടല്ല, അദ്ദേഹമെന്ന വ്യക്തിയെ ഉയർത്തി കാട്ടാൻ വേണ്ടി ആയിരുന്നുവെന്നും മേജർ രവി കൂട്ടിച്ചേർത്തു.
ബിജെപിയിൽ ചേരാനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തി. 'കഴിഞ്ഞ ആറ് മാസമായി പല കാര്യങ്ങളിലും ഞാൻ അസ്വസ്‌ഥനായിരുന്നു. പട്ടാളക്കാർക്ക് നേരെയുള്ള അതിക്രമങ്ങളിൽ എത്ര നാൾ കിടന്ന് ഞാൻ ഒറ്റയ്ക്ക് പോരാടും. ഇനി അവരുടെ സുരക്ഷയാണ് എനിക്ക് പ്രധാനം, അത് സംസ്ഥാന സർക്കാരിന് കഴിയുന്ന കാര്യമല്ല. അങ്ങനെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്' മേജർ രവി പറയുന്നു.












Click it and Unblock the Notifications