മോഹൻലാൽ ഏറെ പ്രതീക്ഷവെച്ച വാലിബൻ; റിവ്യൂവിൽ നടൻ ഹാപ്പിയോ? 'മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ'
കൊച്ചി: മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിലൊരുങ്ങിയ 'മലൈകോട്ടൈ വാലിബൻ' സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇരുവരുടേയും കോമ്പോയിൽ ഒരുങ്ങുന്ന പടമെന്ന നിലയിൽ വലിയ പ്രതീക്ഷയിലായിരുന്നുവെന്നും എന്നാൽ സ്ഥിരം എൽജെപി പടത്തിന്റെ അടുത്തെത്താൻ പോലും സിനിമയ്ക്ക് സാധിച്ചില്ലെന്നുമാണ് ചിലരുടെ വിമർശനം. എന്നാൽ ലാൽ എന്ന നടന്റെ മികച്ച പെർഫോമൻസ് കാണാൻ സാധിക്കുന്ന പടമാണെന്നും ലിജോ പൂർണമായും തൃപ്തിപ്പെടുത്തിയെന്നുമാണ് മറ്റ് ചിലർ പറയുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പ്രതികരണങ്ങളോട് മോഹൻലാൽ എന്ത് പറഞ്ഞുവെന്ന് വ്യക്തമാക്കുകയാണ് സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഷിബു ബേബി ജോൺ. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായുക്കാം
'മോഹൻലാൽ വളരെ ഹാപ്പിയാണ്. അദ്ദേഹം ആദ്യത്തെ ഷോ ദുബൈയിൽ കണ്ട് എന്നെ വിളിച്ചിരുന്നു. മോഹൻലാലിന്റെ സമീപകാലത്തെ മികച്ച പെർഫോർമൻസ് കൊണ്ടുവരാൻ മലൈക്കോട്ടൈ വാലിബന് സാധിച്ചിട്ടുണ്ട്. ലാലിനെ നഷ്ടപ്പെട്ടു എന്ന ആക്ഷേപങ്ങൾക്കുള്ള മറുപടി കൂടിയാണ് വാലിബൻ. മമ്മൂക്കയെ ഇഷ്ടപ്പെടുന്നവർ അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങളെ സ്വാഗതം ചെയ്യാറുണ്ട്. കാതൽ ആയാലും പുഴു ആയാലും നൻപകൽ നേരത്ത് മയക്കം ആണെങ്കിലും വളരെ ബോൾഡായൊരു തീരുമാനം അദ്ദേഹം എടുക്കുമ്പോൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ അതിനെ സ്വാഗതം ചെയ്യുന്നത് കാണാം. നിർഭാഗ്യവശാൽ മോഹൻലാലിനെ ഇഷ്ടപ്പെടുന്നവർ ആറാം തമ്പുരാനിലെയും ലൂസിഫറിലെയും കഥാപാത്രത്തേയാണ് പ്രതീക്ഷിക്കുന്നത്. ആ നിരാശയാണ് പ്രേക്ഷകരിൽ വരുന്നത്.

ഓപ്പമിങ് ദിവസം നല്ല കളക്ഷൻ ആയിരുന്നു.എന്നാൽ വൈകീട്ട് നെഗറ്റീവ് വന്നപ്പോൾ ആശങ്കയുണ്ടായി. എന്നാൽ ഇന്നലെയോടെ വീണ്ടും പ്രതീക്ഷ നൽകുന്ന കളക്ഷൻ ആണ് വരുന്നത്. യഥാർത്ഥ സിനിമ പ്രേമികൾ ചിത്രം കാണാൻ എത്തുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.
ഈ സിനിമയെക്കുറിച്ച് കൃത്യമായി പറഞ്ഞത്, മുൻവിധിയോടെ വരരുത് ഇത് ലിജോ ജോസ് പെല്ലിശേരി പടമെന്നാണ്, ലാലിന്റെ പെർഫോമൻസിന് സ്പേസ് ഉള്ള പടമാണ് എന്നാണ്. ഹോളിവുഡ് ലെവൽ ഒരു പടമെന്ന നിലക്ക് തന്നെയാണ് ഞങ്ങൾ കണ്ടത്. വല്ലാത്തൊരു ഹൈപ്പ് ഉണ്ടാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. എന്നാൽ ആൾക്കാര് ഇത് മറ്റൊരു തരത്തിലാണ് അനുമാനിച്ചത്. ലിജോ-ലാൽ ചേരുമ്പോൾ മറ്റെന്തൊക്കോയോ പ്രതിക്ഷിച്ചു. ലിജോയിൽ നിന്നും പൃഥ്വിരാജ് ലെവലോ സത്യൻ അന്തിക്കാട് ലെവലോ പ്രതീക്ഷിക്കരുത്.
സമീപകാലത്ത് പല വിമർശനങ്ങളും ലാൽ കേട്ടിട്ടുണ്ട്. മോഹൻലാലിന്റെ ചുണ്ടിന്റെ ചലനശേഷി പോയി, ചിരിയുടെ മാസ്മരികത പോയി എന്നിങ്ങനെയൊക്കെ അദ്ദേഹം കേട്ടിട്ടുണ്ട്. എന്നാൽ ഈ സിനിമയിൽ മോഹൻലാൽ എന്ന നടന്റെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് കാണാൻ സാധിച്ചിട്ടുണ്ട്', ഷിബു ബേബി ജോൺ പറഞ്ഞു.












Click it and Unblock the Notifications