' മോഹൻലാലിന് ഡിമാൻഡ്സ് ഒന്നും ഇല്ല, മമ്മൂട്ടി അങ്ങനെയല്ല, നേരത്തെ കണ്ടതൊന്നും ഇഷ്ടമല്ല'; സൂര്യ പറയുന്നു
മലയാള സിനിമയിൽ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സ്റ്റൈൽ കൊണ്ട് അമ്പരപ്പിക്കുന്നവരാണ് മമ്മൂട്ടിയും മോഹൻലാലും. പ്രത്യേകിച്ച് മമ്മൂട്ടി ഇപ്പോഴും ഫാഷൻ ലോകത്ത് യൂത്തന്മാരെ കടത്തി വെട്ടുന്ന തരത്തിലുളള ട്രെൻഡ് സെറ്റർ കൂടിയാണ്. മമ്മൂട്ടിയുടെ പുതിയ ഫോട്ടോകൾ പുറത്ത് വരുമ്പോൾ സോഷ്യൽ മീഡിയയ്ക്ക് തീ പിടിക്കാറുണ്ട്.
താൻ ധരിക്കുന്ന വേഷത്തിന്റെ കാര്യത്തിൽ മമ്മൂട്ടി കണിശക്കാരനാണ് എന്ന് സിനിമാ രംഗത്തുളള പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ മോഹൻലാലിന് അക്കാര്യത്തിൽ അത്ര പിടിവാശി ഒന്നും ഇല്ല. വിസ്മയത്തുമ്പത്ത്, ഹലോ അടക്കമുളള ചിത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈനർ ആയിരുന്ന സൂര്യ പാർവ്വതി മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ച അനുഭവം മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്.

സൂര്യ പാർവ്വതി പറയുന്നു: ''നടന്മാര്‍ക്ക് വേണ്ടിയും കോസ്റ്റിയൂം ഡിസൈനിംഗ് ചെയ്തിട്ടുണ്ട്. മമ്മൂക്കയ്ക്ക് സ്വന്തമായി ഒരു കോസ്റ്റ്യൂമര്‍ ഉണ്ട്. പക്ഷേ താന്‍ നിറങ്ങള്‍, ഫാബ്രിക് എന്നീ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പുള്ളിക്ക് വറൈറ്റി ആണ് താല്‍പര്യം. സാധാരണയായി കാണുന്ന സംഭവങ്ങള്‍ ഒന്നും ഇഷ്ടമല്ല. അദ്ദേഹം നേരത്തെ കണ്ടിട്ടുളള സാധനം, അത് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആണെങ്കിലും അത്ര ഇഷ്ടമല്ല.
അത് നമ്മളോട് പറയും. ഓരോ ഡ്രസ് കൊണ്ട് ചെന്ന് കാണിക്കുമ്പോള്‍ പറയും, ഇത് പഴയ ഫാഷന്‍ ആണല്ലോ ഇതൊക്കെ ഇപ്പോഴും ഉണ്ടോ എന്ന് ചോദിക്കും. തന്റെ ഡ്രസ്സിംഗ് സ്‌റ്റൈല്‍ സംബന്ധിച്ച് അദ്ദേഹം വളരെ കോണ്‍ഷ്യസ് ആണ്.
മോഹന്‍ലാല്‍ അങ്ങനെയല്ല. പുളളിക്ക് അങ്ങനെ ഡിമാന്‍ഡ്‌സ് ഒന്നും ഇല്ല. ചെയ്യുന്ന കഥാപാത്രത്തിന് അനുയോജ്യമാണ് നല്‍കുന്ന വേഷം എങ്കില്‍ പുളളിക്ക് വേറെ ഡിമാന്‍ഡ്‌സ് ഒന്നും ഇല്ല. ഹലോ സിനിമയില്‍ മോഹന്‍ലാലിന്റെ മേക്ക് ഓവര്‍ ചെയ്യുന്നത് രസമായിട്ട് തോന്നി. അതില്‍ മുടി സ്‌ട്രെയ്റ്റന്‍ ചെയ്ത് കളര്‍ ചെയ്തിട്ടായിരുന്നു.
ആ സമയത്ത് ലാല്‍ സാറിന് നല്ല വണ്ണം ഉണ്ടായിരുന്നു. ഷാജി കൈലാസിന്റെ ഏതോ ഒരു പടം ചെയ്തിട്ടാണ് പുളളി ഹലോയിലേക്ക് വന്നത്. അപ്പോള്‍ ഞങ്ങള്‍ ആദ്യം പറഞ്ഞ കാര്യം തടി കുറയ്ക്കാന്‍ ആണ്. ഒരു മാസം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം നന്നായി മെലിഞ്ഞു വന്നിട്ടാണ് ഹലോ ചെയ്യുന്നത്.
കോസ്റ്റ്യൂം സംബന്ധിച്ച് അദ്ദേഹം അങ്ങനെ അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല. പറഞ്ഞ സാധനങ്ങളൊക്കെ കോസ്റ്റിയൂമര്‍ അങ്ങനെ തന്നെ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. കുറച്ചെങ്കിലും ബുദ്ധിമുട്ടായി തോന്നിയത് നായിക പാര്‍വ്വതി മില്‍ട്ടണെ ആയിരുന്നു. പക്ഷേ അതില്‍ നിന്ന് ഒരുപാട് പഠിച്ചു.
നടന്മാരില്‍ ഏത് വേഷമിട്ടാലും ചേരുന്നൊരാള്‍ മമ്മൂക്കയാണ്. നടിമാരില്‍ അത് സംവൃത സുനില്‍ ആണ്. കാര്യം പറഞ്ഞാല്‍ സംവൃതയ്ക്ക് പെട്ടെന്ന് മനസ്സിലാകും. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ എളുപ്പമാണ്. പൊതുവേ നായികമാര്‍ ഡ്രസ്സിന്റെ കാര്യത്തില്‍ കണിശക്കാരായിരിക്കും. ചെരിപ്പ്, കമ്മല്‍ എങ്ങനെ നമ്മള്‍ കൊടുക്കുന്നത് പറ്റില്ല എന്നൊക്കെ പറയും.
ഹലോയിലെ നായിക പാര്‍വ്വതി മില്‍ട്ടണ്‍ വന്നപ്പോള്‍ തന്നെ കുറേ ഡിമാന്‍ഡ്‌സ് വെച്ചു. ചില കളറുകള്‍ തനിക്ക് ചേരില്ല എന്ന് പറഞ്ഞു. കാരണം അവര്‍ നല്ല വെളുത്തിട്ടാണ്. അപ്പോ അത് കുറയ്ക്കാനുളള നിറങ്ങളാണ് അവര്‍ക്ക് വേണ്ടത്. മേക്കപ്പ് അവര്‍ സ്വന്തമായി ചെയ്ത് വരും. പിന്നെ അവരെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യണം. അതൊരു വര്‍ക്ക് ആയിരുന്നു. പിന്നെ പറഞ്ഞ് മനസ്സിലാക്കിയപ്പോള്‍ അവര്‍ സഹകരിച്ചു.
വിസ്മയതുമ്പത്ത് എന്ന സിനിമയിലേക്ക് നയന്‍താര വന്നപ്പോള്‍ തന്നെ അവര്‍ ഭാവിയില്‍ എന്തെങ്കിലുമൊക്കെ ആകുമെന്ന് തോന്നിയിരുന്നു. കാരണം അങ്ങനെയൊരു വൈബ് അടിച്ചു. സൗത്തിലെ വലിയ സ്റ്റാര്‍ ആകുമെന്ന് തോന്നി. നയന്‍താര പഠിച്ചതൊക്കെ നോര്‍ത്തിലായത് കൊണ്ട് ഫാഷനെ കുറിച്ച് നല്ല ഐഡിയ ഉണ്ട്. ചില വേഷങ്ങള്‍ കൊടുക്കുമ്പോള്‍ ഇതെനിക്ക് ചേരില്ല എന്നൊക്കെ അറുത്ത് മുറിച്ച് പറയും. ഫാസില്‍ പറയുമ്പോള്‍ ഓകെ ആണ്. ചിലപ്പോഴൊക്കെ സാറിനെ കൊണ്ട് പറയിപ്പിച്ചിട്ടുണ്ട്''.












Click it and Unblock the Notifications