കളക്ഷനിലും പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ച് കണ്ണൂർ സ്ക്വാഡ്: മമ്മൂട്ടി ഏറ്റവും വലിയ ഹിറ്റിലേക്ക്
കൊച്ചി: തിയേറ്ററുകള്‍ അടക്കി ഭരിച്ച് മമ്മുട്ടി - റോബി രാജ് ചിത്രം കണ്ണൂർ സ്ക്വാഡ് മൂന്നാം വാരത്തിലേക്ക് കുതിക്കുന്നു. കളക്ഷനിലും പുതിയ ചരിത്രം കുറിക്കുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മമ്മൂട്ടി ആരാധകർ പോലും വലിയ പ്രതീക്ഷ വെക്കാതിരുന്ന ചിത്രം ആദ്യ പ്രദർശനത്തിന് പിന്നാലെ തിയേറ്ററില്‍ ആളുകളെ നിറയ്ക്കുന്നതാണ് കണ്ട് തുടങ്ങിയത്.
ആദ്യ വീക്കില്‍ പലയിടത്തും ടിക്കറ്റുകള്‍ കിട്ടാത്ത അവസ്ഥയും കണ്ണൂർ സ്ക്വാഡിനുണ്ടായി. മമ്മൂട്ടി കമ്പനിയില്‍ പിറവിയെടുത്ത നാലാമത്തെ ചിത്രമായ കണ്ണൂർ സ്ക്വാഡ് മികച്ച ഇനിഷ്യല്‍ നേടുന്നതില്‍ വിജയിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ 10 വിജയങ്ങളുടെ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 28 റിലീസ് ചെയ്ത ചിത്രത്തിന് യു എ ഇ ഉള്‍പ്പെടേയുള്ള വിദേശ രാജ്യങ്ങളിലും മികച്ച സ്വീകാര്യത ലഭിച്ചതും കളക്ഷനിലെ നേട്ടത്തിന് കാരണമായി.

മൂന്നാം വാരത്തിലേക്ക് കടന്ന ചിത്രം 70 കോടിയിലേക്ക് ഉടന്‍ തന്നെ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. രണ്ടാം വാരത്തില്‍ തന്നെ കണ്ണൂർ സ്ക്വാഡ് 60 കോടിയെന്ന കടമ്പ പിന്നിട്ടിരുന്നു. അദ്യത്തെ 11 ദിവസത്തിലാണ് ചിത്രം 65 കോടി പിന്നിട്ടത്. സംസ്ഥാനത്തെ കനത്ത മഴയിലും തിയേറ്ററുകളിലേക്ക് ആളെ എത്തിക്കാന്‍ കണ്ണൂർ സ്ക്വാഡിന് സാധിക്കുന്നുണ്ട്.
ഈ ആഴ്ച ഇറങ്ങിയ ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ വലിയ ചലനുമുണ്ടാക്കാന്‍ കഴിയാതെ പോയതും മമ്മൂട്ടി ചിത്രത്തിന് സാധിച്ചു. യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കി അണിയിച്ചൊരുക്കിയ ചിത്രം തിരുവനന്തപുരം ഏരീസില്‍ നിന്ന് മാത്രം ഇതുവരെ നേടിയിരിക്കുന്നത് 55.47 ലക്ഷമാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 105 ഷോകളില്‍ നിന്നായി ആകെ വിറ്റ ടിക്കറ്റുകളുടെ എണ്ണം 29,929. ആവറേജ് തിയറ്റര്‍ ഒക്കുപ്പന്‍സി 76.09 ശതമാനം.
അമല്‍ നീരദിന്‍റെ സംവിധാനത്തിലെത്തിയ ഭീഷ്‍മ പര്‍വ്വത്തിന് ശേഷം ഒരു മമ്മൂട്ടി ചിത്രം ഏരീസ് പ്ലെക്സില്‍ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ഗ്രോസ് ആണ് കണ്ണൂർ സ്ക്വാഡിന്റേത്. വരും ദിവസങ്ങളില്‍ ഭീഷ്മ പർവത്തിന്റെ റെക്കോർഡും മറികടന്നേക്കും. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ സഹോദരനും നടനും കൂടിയായ റോണി ഡേവിഡ് രാജാണ്.
തൃക്കരിപ്പൂർ സ്വദേശിയും വ്യവസായിയുമായ അബ്ദുള്‍ സലാം ഹാജിയുടെ കൊലപാതകമാണ് കണ്ണൂർ സ്ക്വാഡിന്റെ ഇതിവൃത്തം. 2013 ആഗസ്റ്റ് നാലിനാണ് തൃക്കരിപ്പൂർ സ്വദേശിയും വ്യവസായിയുമായ അബ്ദുള്‍ സലാം ഹാജി അതിദാരുണമായി കൊല്ലപ്പെടുന്നത്. വീട്ടില്‍ വലിയ തോതില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതിയായിരുന്നു കവർച്ചാ സംഘം എത്തിയത്.
കൊലയ്ക്കുശേഷം യുഎഇ ദിര്‍ഹവും സ്വര്‍ണവുമടക്കം ഏഴര ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. പ്രതികളില്‍ ഒരാളുടെ വിയർപ്പ് തുള്ളിയില്‍ നിന്നും ഡി എന്‍ എ സാമ്പിള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസില്‍ നിർണ്ണായകമായത്. കേസില്‍ ഏഴ് പ്രതികളുടെ ഇരട്ട ജീവപര്യന്തം 2021 ല്‍ ഹൈക്കോടതി ശരിവച്ചിരുന്നു. സഹോദരങ്ങളായ അഷ്കറിനേയും ഷിഹാബിനേയും ഉത്തർപ്രദേശിലെ അലഹബാദില്‍ നിന്നും അതിസാഹസികമായിട്ടായിരുന്നു കണ്ണൂർ സ്ക്വാഡ് പിടികൂടിയത്.












Click it and Unblock the Notifications