മഞ്ജു വാര്യർ വിളിച്ചിട്ടാണ് ഞാന്‍ അവിടെ പോയത്; പക്ഷെ തിരിഞ്ഞ് നോക്കിയില്ല, നടിക്കും ഫീല്‍ ചെയ്തു: തുളസീദാസ്
മലയാളി പ്രേക്ഷകർ ഇന്നും വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന നിരവധി സിനിമകള്‍ അണിയിച്ചൊരുക്കിയിട്ടുള്ള സംവിധായകനാണ് തുളസീദാസ്. നിർഭാഗ്യവശാല്‍ 2003 ല്‍ പുറത്തിറങ്ങിയ മിസ്റ്റർ ബ്രഹ്മചാരി എന്ന ചിത്രത്തിന് ശേഷം വലിയ ഹിറ്റുകളൊന്നും സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 2016 ല്‍ പുറത്തിറയ ഗേള്‍സ് എന്ന ചിത്രമാണ് തുളസീദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
മലയാള ചലച്ചിത്ര ലോകത്തേക്ക് ശക്തമായ തിരിച്ച് വരവിനുള്ള തയ്യാറെടുപ്പിലാണ് തുളസീദാസ് ഇപ്പോള്‍. പുതിയ സിനിമയുടെ പ്രവർത്തനങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് കൗമുദി മൂവീസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ സിനിമ രംഗത്ത് തനിക്ക് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ചും തുളസീദാസ് തുറന്ന് പറയുന്നു.

ഈ വർഷം പുതിയ സിനിമ ചെയ്യുന്നതിന്റെ തിരക്കിലാണ്. തിരക്കഥ തീരാറായി. സിനിമയെക്കുറിച്ച് ഇപ്പോള്‍ എല്ലാ കാര്യങ്ങളും അങ്ങനെ തുറന്ന് പറയാന്‍ സാധിക്കില്ല. രണ്ട് മൂന്ന് ആഴ്ചകള്‍ കൂടി കഴിഞ്ഞതിന് ശേഷം വിശദമായി പറയാം. എന്തായാലും ഈ വർഷം ഒരു സിനിമയുണ്ടാകും. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ചില കാര്യങ്ങളാണ് പറയുന്നത്. രാജേഷ് എന്ന് പറയുന്ന ഒരു വ്യക്തിയാണ് തിരക്കഥ. വളരെ മനോഹരമായ രീതിയിലാണ് എഴുത്ത്. നല്ല സിനിമയായി വരും എന്നാണ് വിശ്വാസം.
സിനിമയെ സീരിയസ് ആയി കാണണം എന്നാണ് ഈ രംഗത്തേക്ക് കടന്ന് വരുന്നവരോട് എനിക്ക് പറയാനുള്ളത്. എല്ലാവരും അങ്ങനെ കാണുന്നുണ്ടെന്നാണ് വിശ്വാസം. നിർമ്മാതാവിന് മുടക്കിയ പൈസ തിരിച്ച് കിട്ടണം എന്നുള്ള ചിന്തയും അവരുടെ ഉള്ളില്‍ ഉണ്ടാകണം. പല നിർമ്മാതാക്കള്‍ക്കും മുടക്ക് മുതല്‍ തിരിച്ച് കിട്ടുന്നില്ലെന്ന് പറയുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് പാടില്ലെന്നും തുളസീദാസ് പറയുന്നു.
ബഹുമാനക്കുറവ് എന്ന് പറയുന്ന ഒരു കാര്യം ഇപ്പോഴുണ്ട്. സീനിയേഴ്സിനോട് ഒരു താല്‍പര്യക്കുറവുള്ളതായി കാണുന്നുണ്ട്. അതൊക്കെ മാറ്റിവെച്ചാല്‍ നന്നായിരുന്നു എന്നുള്ള ഒരു അഭിപ്രായം എനിക്കുണ്ട്. നമ്മള്‍ ആരാണ്, അല്ലെങ്കില്‍ എവിടെ നിന്ന് വന്നുവെന്ന ഒരു ചിന്ത നമുക്കുണ്ടാകണം.
ഒരു സിനിമയുടെ സെറ്റില്‍ ചെന്നപ്പോള്‍ വളരെ മോശപ്പെട്ട ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. പുതിയൊരു സംവിധായകന്റെ സെറ്റിലേക്ക് ചെന്നപ്പോള്‍ എന്നെ തിരിഞ്ഞ് പോലും നോക്കാത്ത ഒരു അവസ്ഥയാണ് അന്ന് ഉണ്ടായതെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു.
മഞ്ജു വാര്യർ അഭിനയിക്കുന്ന സിനിമയുടെ സെറ്റാണ്. അവർ എന്നെ വിളിച്ചതുകൊണ്ടാണ് ഞാന്‍ അവിടേക്ക് പോയത്. തൊട്ടടുത്ത് തന്നെ ആ സിനിമയുടെ സംവിധായകന്‍ ഒരു കസേരയില്‍ ഇരിക്കുന്നുണ്ട്. വന്നൊന്ന് കാണാനോ, സംസാരിക്കാനോയുള്ള മനസ്സ് അദ്ദേഹം കാണിച്ചില്ല. അത് എനിക്ക് മാത്രമല്ല, മഞ്ജു വാര്യർക്കും ഫീല്‍ ചെയ്തു. അതുകൊണ്ട് തന്നെ അവിടെ കൂടുതല്‍ ഇരിക്കുന്നില്ലെന്നും പറഞ്ഞ് ഞാന്‍ മോയി.
അദ്ദേഹം വേറെ പടം ചെയ്തോയെന്ന് എനിക്ക് അറിയില്ല. പുള്ളിയുടെ ആദ്യ പടമായിരുന്നു അത്. അന്ന് കാണിച്ച ആ രീതിയൊക്കെ മാറ്റണം. ബഹുമാനം വേണം. അഹങ്കാരം മനസ്സില്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ നമുക്ക് ഉയർച്ചയുണ്ടാകില്ല. നമ്മള്‍ അഹങ്കാരം കാണിക്കേണ്ടത് നമ്മുടെ തൊഴിലിനോടാണ്. ഒരു സിനിമ ചെയ്യുമ്പോള്‍ എടുക്കുന്ന ആ ഒരു ഫ്രെയിമില്‍ നാം അഹങ്കാരം കാണിക്കണം. എങ്കിലെ ആ ഫ്രെയിമും സിനിമയും നന്നാകുകയുള്ളു. അല്ലാതെ വ്യക്തികളോടല്ല അഹങ്കാരം കാണിക്കേണ്ടതെന്നും തുളസീദാസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications