'ആ സിനിമ അവസാനിച്ചപ്പോൾ മീര ജാസ്‌മിൻ ഒരു മോതിരം സമ്മാനമായി നൽകി, മറ്റാരും അങ്ങനെ ചെയ്‌തിട്ടില്ല'; എൽദോ
മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളായാണ് ഉർവശിയെ കണക്കാക്കുന്നത്. അതുപോലെ യുവനിരയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു മീര ജാസ്‌മിൻ. ഇരുവരും ഒന്നിച്ച മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത അച്ചുവിന്റെ അമ്മ. ഇറങ്ങിയിട്ട് ഇരുപത് വർഷം പിന്നിട്ടിട്ടും ഇന്നും ആ ചിത്രത്തിന് ആരാധകർ ഏറെയാണ്. അത്ര വലിയ ഹിറ്റ് ആയിരുന്നു ആ സിനിമ.
അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് പ്രവേശിച്ച വ്യക്തിയായിരുന്നു എൽദോ സെൽവരാജ്. പിന്നീട് നിരവധി സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. സിനിമയിലെ തന്റെ അനുഭവങ്ങൾ തുറന്ന് പറയുകയാണ് ഇപ്പോൾ എൽദോ. മാസ്‌റ്റർബിൻ ചാനലിനോട് സംസാരിക്കവെ മീര ജാസ്‌മിനുമായുള്ള അടുപ്പത്തെ കുറിച്ചും എൽദോ മനസ് തുറന്നു.

എൽദോ സെൽവരാജിന്റെ വാക്കുകൾ
അച്ചുവിന്റെ അമ്മ എന്ന സിനിമ ഇത്രയധികം മെഗാഹിറ്റ് ആവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ ആദ്യമായി സിനിമയിൽ വന്ന സമയമായിരുന്നു 2004. എന്റെ പുസ്‌തകത്തിൽ എഴുതിയ ഒരു കാര്യമുണ്ട്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് രണ്ടോ മൂന്നോ രൂപയൊക്കെ കൊടുത്താൽ സ്‌കൂളിൽ പ്രൊജക്റ്റർ വച്ച് സിനിമ കാണിക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. ഒരു ദിവസം എന്നോടും സ്‌കൂളിൽ നിന്ന് മൂന്ന് രൂപ കൊണ്ട് വരാൻ പറഞ്ഞു.
ഞാൻ വീട്ടിൽ പോയി അഞ്ച് രൂപ ഏർപ്പെടുത്തി. അങ്ങനെ സിനിമ കണ്ടു. അന്ന് മുതൽ സിനിമയോട് ഒരു ആവേശമാണ്. അങ്ങനെ കൊറേ കാലത്തിന് ശേഷം അച്ചുവിന്റെ അമ്മ ലൊക്കേഷനിൽ എത്തിയപ്പോൾ എന്തെന്നില്ലാത്ത ഒരു ആകാംഷയും സന്തോഷവും ഒക്കെയായിരുന്നു. ആരൊക്കെയോ എഴുതി വച്ചത് പോലെ. അതിലെ പാട്ടുകൾ ഒക്കെ എടുക്കുമ്പോൾ നമ്മൾ റിപ്പീറ്റ് ചെയ്‌ത് പാടിക്കൊണ്ടിരിക്കുകയാണ്.
അതിലെ സീനുകൾ ഒക്കെ ഷൂട്ട് ചെയ്യുമ്പോൾ നമുക്ക് തോന്നിയിരുന്നു, ഇതൊക്കെ പ്രേക്ഷകർ സ്വീകരിക്കുമെന്ന്. പിന്നെ സത്യൻ അന്തിക്കാട് എന്നുള്ള പ്രേക്ഷകരുടെ സ്വന്തം സംവിധായകൻ. അദ്ദേഹം ചെയ്യുന്ന സിനിമ ഒരിക്കലും മോശമെന്ന് ആരും പറയില്ല. ഫീമെയിൽ ഓറിയന്റഡ് ആയത് കൊണ്ട് ആരും കാണില്ലെന്ന് കരുതിയൊന്നുമില്ല. കാരണം ഉർവശിയിലും മീര ജാസ്‍മിനിലും നല്ല പ്രതീക്ഷ ഉണ്ടായിരുന്നു.
രണ്ട് പേരും ഒപ്പത്തിനൊപ്പം പെർഫോം ചെയ്‌ത സിനിമയായിരുന്നു അത്. കൊച്ചുകുട്ടിയെ പോലെ നോക്കുകയായിരുന്നു അന്ന്. മോണിറ്റർ ഒന്നും ഉണ്ടായിരുന്നില്ല അന്ന്. ഫിലിം ആയിരുന്നതിനാൽ ഒന്നും കാണാൻ പറ്റില്ല. എല്ലാം ഒരു അതിശയമായിരുന്നു. സിനിമയുടെ സുവർണകാലം ചെന്നൈയായിരുന്നു. ഞാൻ ആ സിനിമയിലൂടെ ആണ് ചെന്നൈയിൽ എത്തിയത്. ഉർവശി ചേച്ചിയുടെ വണ്ടി എടുത്ത് ആണ് അവിടേക്ക് പോവേണ്ടി വന്നത്.
പാട്ടിന്റെ പാലാഴി എന്ന സിനിമയിലൂടെയാണ് ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നത്. മൈസൂരിൽ വച്ചായിരുന്നു അതിന്റെ ഷൂട്ട്. അതിൽ എനിക്ക് ഏറ്റവും സന്തോഷം തോന്നിയ കാര്യം എന്താണെന്ന് വച്ചാൽ ഞാൻ ആദ്യമായി ചെയ്‌ത സിനിമയിലെ നായികയായ മീര ജാസ്‌മിൻ തന്നെയായിരുന്നു ഈ സിനിമയിലെയും നായിക. മീര ജാസ്‌മിന് ഒപ്പം ഒരുപാട് സിനിമകളിൽ ഞാൻ വർക്ക് ചെയ്‌തിട്ടുണ്ട്.
അതെനിക്ക് ഒരുപാട് സന്തോഷം നൽകിയിരുന്നു. കാരണം മീര ജാസ്‌മിൻ ഒരുപാട് സപ്പോർട്ട് ചെയ്‌ത വ്യക്തിയായിരുന്നു. അവരുമായി ഉള്ള സൗഹൃദം വളരെ വലുതായിരുന്നു. എനിക്ക് ഇടാൻ കൊതിച്ച ഒരു മോതിരം അവർ വാങ്ങിത്തന്നതാണ്. ആറേഴ് പടത്തിന് മുകളിൽ ഞാൻ അവരുമായി ചെയ്‌തിട്ടുണ്ട്. ആങ്ങള-പെങ്ങൾ ബന്ധമായിരുന്നു. ഇപ്പോഴും ആ ബന്ധം അതുപോലെ തന്നെ തുടരുന്നുണ്ട്.












Click it and Unblock the Notifications