'ബിഗ്ബോസിലെ പോലെ മണ്ടമ്മാരല്ല ജനം, എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല', സുരേഷ് ഗോപിയെ കണ്ട അഖിൽ മാരാർ എയറിൽ
ദേശദ്രോഹപരമായ പ്രസ്താവന നടത്തിയെന്ന കേസിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ കണ്ട് ബിഗ് ബോസ് താരം അഖിൽ മാരാർ. തൃശൂർ രാമനിലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സുരേഷ് ഗോപി തന്നെ ക്ഷണിക്കുകയായിരുന്നുവെന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.
മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് അഖിൽ രംഗത്ത് വന്നിരുന്നു. '' ഈ വിഷയത്തിൽ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു.. സ്വന്തം പാർട്ടി നൽകിയ പരാതി ആയിരുന്നിട്ടും എന്നെ തിരിച്ചറിഞ്ഞു ചേർത്ത് പിടിച്ചത് നന്ദിയോടെ ഞാൻ സ്മരിക്കുന്നു'' എന്നാണ് അഖിൽ മാരാർ കഴിഞ്ഞ ദിവസം കുറിച്ചത്.

വിവാദമായ പ്രസ്താവനയിൽ തന്റെ ഭാഗം ബിജെപി സംസ്ഥാന നേതൃത്വത്തിനും സുരേഷ് ഗോപിക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഒരു വരിയിലോ വാക്കിലോ രാജ്യ സ്നേഹം അളക്കുന്നവരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അഖിൽ മാരാർ പറയുന്നു. കുറിപ്പ് വായിക്കാം: '' ഹൃദയ പൂർവ്വം സുരേഷേട്ടൻ. തൃശൂർ രാമനിലയത്തിലേക്ക് ക്ഷണിച്ചു.. നന്ദി പറഞ്ഞു പിരിയാൻ നിന്ന എനിക്കായി രണ്ടര മണിക്കൂർ അദ്ദേഹം മാറ്റി വെച്ചു..കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബിജെപി സംസ്ഥാന നേതൃത്വത്തിനും ഹൈക്കോടതി ജസ്റ്റിസിനും ഞാൻ പറഞ്ഞത് ബോധ്യപ്പെട്ടു... നിങ്ങളുടെ ധാരണ തിരുത്താൻ ഞാൻ ശ്രമിക്കുന്നില്ല.. നിങ്ങളുടെ ഇഷ്ടത്തെയും ഞാൻ മാനിക്കുന്നു... ഒരു വരിയിലോ വാക്കിലോ രാജ്യ സ്നേഹം അളക്കുന്നവരുടെ സെര്ടിഫിക്കറ്റ് ഞാൻ ആഗ്രഹിക്കുന്നതുമില്ല...
ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗമല്ല... ഒരു സ്വതന്ത്ര ഭാരത പൗരൻ... അഭിപ്രായം ആർക്ക് വേണ്ടിയും പണയപെടുത്തി ജീവിക്കാൻ ഉദ്ദേശ്യമില്ല... അധികാരത്തിന്റെ സുഖത്തേക്കാൾ പ്രതിപക്ഷത്തിന്റെ ശബ്ദമാകാൻ ആഗ്രഹിക്കുമ്പോൾ നിങ്ങളുടെ ശെരികൾ എന്റെ ശെരികൾക്കൊപ്പം ആവണമെന്നില്ല.. സ്നേഹിക്കുന്നവർക്കും എതിർക്കുന്നവർക്കും ഒരായിരം സ്നേഹം''.
അതേസമയം അഖിൽ മാരാരുടെ പോസ്റ്റിന്റെ കമന്റ് ബോക്സിൽ രൂക്ഷമായ വിമർശനം തുടരുകയാണ്. ചില കമന്റുകൾ നോക്കാം: '' സുരേഷ് ഗോപിയുടെ ഫോട്ടോയും തൂക്കി സോഷ്യൽമീഡിയയിൽ കുറേ ഡയലോഗും ഇട്ട് ബിജെപിയിൽ ഒരു ആശയകുഴപ്പം ഉണ്ടാക്കാമെന്ന നിന്റെ പൂതി നടക്കില്ല അഖിലേ, സുരേഷ്ജിയെ ഞങ്ങൾക്കറിയാം, അദ്ദേഹം നിന്നെ സപ്പോർട്ട് ചെയ്തുപോലും, പോടാ പോയി കുട്ടീം കോലും കളിക്കടാ'' എന്നാണ് ഒരു കമന്റ്.
ചന്ദനം ചാരിയില്ലെങ്കിലും അഖിലിന് സ്വതസിദ്ധമായ ഒരു സുഗന്ധം ഉണ്ടായിരുന്നൂ ,പക്ഷേ ആ ഒരൊറ്റ രാജ്യദ്രോഹ പ്രസ്താവന കൊണ്ട് താങ്കളുടെ സുഗന്ധം കളങ്കപ്പെട്ടൂ എന്ന് താങ്കള്‍ക്ക് ഇപ്പോള്‍ സ്വയം മനസിലാകുന്നൂ.., അതുകൊണ്ടാണ് ചന്ദനത്തേ ചാരിനിന്ന് ആ പഴയ സുഗന്ധം തിരച്ചെടുക്കാന്‍ താങ്കള്‍ ശ്രമിക്കുന്നത് എന്ന് വിശ്വസിക്കുന്നൂ. ഓപറേഷന്‍ സിന്ദൂറിന് മുമ്പ് താങ്കള്‍ എങ്ങനെയായിരുന്നോ അതുപോലെ തുറന്ന മനസോടെ കാര്യങ്ങളെ കണ്ടാല്‍ എല്ലാം തനിയേവരും.സ്ഥാനമാനങ്ങള്‍ മോഹിച്ച് ദുഷ്ടലാക്കോടെ ഒന്നും പറയാത്ത പഴയ മാരാരെയാണ് ഞങ്ങള്‍ക്കും ഇഷ്ടം.! എന്ന് മറ്റൊരു പ്രതികരണം.
പഴയ ഫോട്ടോ ഇട്ട് ഒരു തിരിച്ചു വരവ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ.. നടക്കില്ല മോനെ.. എന്നും അഖിൽ ഇമാതിരി ഗിമ്മിക്ക് നിർത്ത് ,ഉള്ള വില കളയണ്ട. തനിക്ക് ഒരു മണ്ടത്തരം പറ്റി ,അത് സമ്മതിച്ചാമതി എന്നും കമന്റുകളുണ്ട്. താങ്കൾ കൈയാല പുറത്തു ഇരിക്കുന്ന തേങ്ങ ആണ്. അങ്ങോട്ട് പോയാൽ ബിജെപി. ഇങ്ങോട്ട് പോയാൽ യുഡിഎഫ്, കൈയാല സിപിഎം എന്നാണ് മറ്റൊരാളുടെ കമന്റ്. ''സുരേഷ് ഗോപിയോടൊപ്പം ആർക്കും പോയി നിന്ന് ഫോട്ടോ എടുക്കാം. പക്ഷെ ബലൂചിസ്ഥാൻ കാരുടെ കയ്യിൽ ആയുധം കൊടുത്ത് ഇന്ത്യ ആണ് അവരെക്കൊണ്ട് പാകിസ്ഥനെതിരെ യുദ്ധം ചെയ്യിപ്പിക്കുന്നത് എന്ന് താങ്കൾ പറഞ്ഞതിന് തെളിവ് കാണിക്കു. എന്നിട്ടാവാം ബാക്കി'' എന്നും ഇനി എത്ര വെളുപ്പിച്ചിട്ടും കാര്യമില്ലെന്നും നിന്റെ കൂടെ ഉണ്ടായിരുന്ന ബിഗ്ബോസ് മണ്ടൻമ്മാരല്ല കേരളത്തിലെ ജനങ്ങൾ; എല്ലാവരെയും നീ അങ്ങനെ കാണരുത് എന്നും പറയുന്നവരുണ്ട്.












Click it and Unblock the Notifications