'കിരീടത്തിൽ ആ നടന്റെ അഭിനയം മോശമായപ്പോൾ പകരം എന്നെയാണ് വിളിച്ചത്'; വെളിപ്പെടുത്തി പൂജപ്പുര രാധാകൃഷ്‌ണൻ
മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളുടെ പട്ടികയെടുത്താൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കിരീടം. മോഹൻലാൽ-തിലകൻ കോമ്പിനേഷൻ ഒന്നിച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ ഏറ്റവും തലയെടുപ്പോടെ നിൽക്കുന്നതും കിരീടമാണ്. ഒരുകൂട്ടം മഹാരഥന്മാർ ഒന്നിച്ച ചിത്രം കൂടിയാണിത്. സംവിധാനം നിർവഹിച്ചത് സിബി മലയിൽ ആണെങ്കിൽ തിരക്കഥയൊരുക്കിയത് ലോഹിതദാസ് എന്ന അപൂർവ പ്രതിഭയായിരുന്നു.
മോഹൻലാൽ, തിലകൻ എന്നിവർക്ക് പുറമേ മോഹൻരാജ്, മുരളി, കുണ്ടറ ജോണി, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, കവിയൂർ പൊന്നമ്മ, പാർവതി, ശങ്കരാടി എന്നിങ്ങനെ നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചുരുക്കം ചില സിനിമകളിൽ ഒന്ന് കൂടിയായിരുന്നു കിരീടം.

തിയേറ്ററുകളിൽ ആളെനിറച്ച കിരീടത്തിന് വിവിധ ഭാഷകളിൽ റീമേക്കുകൾ പിറന്നിരുന്നു. മോഹൻലാലിന് ദേശീയ അവാർഡ് കൂടി നേടിത്തന്ന ചിത്രത്തിനെ കുറിച്ചുള്ള അധികമാരും അറിയാത്ത ചില വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ നടൻ പൂജപ്പുര രാധാകൃഷ്‌ണൻ. താൻ എങ്ങനെയാണ് ഈ സിനിമയിൽ എത്തിയതെന്നും അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
പൂജപ്പുര രാധാകൃഷ്‌ണന്റെ വാക്കുകൾ
വേറെയൊരാൾ ചെയ്‌ത വേഷം ആ ആള് കൊള്ളാത്തത് കൊണ്ട് എന്നെക്കൊണ്ട് ചെയ്യിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ഞാൻ പോലും പ്രതീക്ഷിക്കാതെയായിരുന്നു. അതാണ് എനിക്ക് കിട്ടേണ്ട വേഷങ്ങൾ എനിക്ക് തന്നെ വരുമെന്ന് ഞാൻ പറയുന്നതിന്റെ കാരണം. ആ ചിത്രമാണ് കിരീടം. കിരീടം നടക്കുന്ന സമയത്താണ് ചാണക്യൻ എന്ന രാജീവ് കുമാറിന്റെ സിനിമയും നടക്കുന്നത്. പദ്‌മരാജൻ സർ മുഖേനയാണ് എന്നെ വിളിക്കുന്നത്.
ടികെ രാജീവ് കുമാറിന്റെ അസിസ്‌റ്റന്റ് ആയി ചെയ്യണം എന്നായിരുന്നു ആവശ്യം. എന്നാൽ എനിക്ക് പദ്‌മരാജൻ സാറിനെ വിട്ടിട്ട് പോരാൻ താൽപര്യം ഉണ്ടായിരുന്നില്ല. ടികെ രാജീവ് കുമാറും കുഞ്ചാക്കോ മുതലാളിയുടെ മകനായ ജോസ് മോനും ചെന്ന് ഇക്കാര്യം പദ്‌മരാജൻ സാറിനോട് പറയുകയായിരുന്നു. രാധാകൃഷ്‌ണനെ ഒന്ന് വിട്ടുതരണം ഈ പടത്തിൽ ചെയ്യാൻ വേണ്ടിയാണ് എന്ന് പറഞ്ഞു. അതിനൊരു കാരണം ഉണ്ടായിരുന്നു.
അപരൻ സിനിമയുടെ സമയത്ത് ഇവരുടെ സ്‌റ്റുഡിയോയിൽ വച്ചായിരുന്നു ഷൂട്ടിംഗ് മുഴുവൻ നടന്നത്. ഞാൻ അതിൽ അസിസ്‌റ്റന്റ് ആയി ഓടി നടക്കുന്നതും ഭയങ്കര താൽപര്യം കാണിക്കുന്നതും ഒക്കെ ഇവരുടെ കണ്ണിൽ പതിഞ്ഞിരുന്നു. അങ്ങനെയാണ് ഈ പടം എനിക്ക് വരുന്നത്, അതിലേക്കാണ് അവർ വിളിച്ചത്. ജോസ് മോനാണ് പടം ചെയ്യുന്നത് എന്ന് പറഞ്ഞു നിർബന്ധിച്ചു ഞാൻ അവിടെ പോയി.
അതിൽ അസോസിയേറ്റ് ചെയ്യാൻ വേണ്ടിയാണ് എന്നെ വിളിച്ചിരുന്നത്. ഞാൻ അന്ന് തന്നെ പറഞ്ഞിരുന്നു, ഞാൻ വരുന്നില്ല രാജീവേ പദ്‌മരാജൻ സാറിനെ വിട്ടിട്ട് വരാൻ എനിക്ക് പറ്റില്ലെന്ന്. അങ്ങനെ വീണ്ടും അവർ നിർബന്ധിച്ചു, ഒടുവിൽ പദ്‌മരാജൻ സാർ പറഞ്ഞു രാധാകൃഷ്‌ണൻ ചെല്ലൂ, നമ്മളിനി അടുത്തൊന്നും പടം ചെയ്യുനില്ലല്ലോ, ഒരുവർഷം കഴിഞ്ഞല്ലേ ഉള്ളൂ എന്ന്. അങ്ങനെയാണ് സാറിന്റെ നിർബന്ധപ്രകാരം അവിടെ അസോസിയേറ്റ് ആയിട്ട് വന്നത്.
വന്നപ്പോഴാണ് കമൽ ഹാസൻ സാറിന്റെ ആദ്യ വരവ്. പാളയം പാളിയിൽ വച്ചായിരുന്നു ഷൂട്ട്. കാൽവരി പൂക്കൾ എന്ന പാട്ട് കോറസ് ആയി പാടിക്കൊണ്ടിരിക്കുമ്പോൾ ആണ് കമൽ സാറിന്റെ വരവ്. അന്ന് ഉച്ചവരെ മാത്രമേ നമുക്ക് ഷൂട്ടുള്ളൂ. ഉച്ചയ്ക്ക് ശേഷം ഫ്രീയാണ്. പിന്നെ രാത്രി മാത്രമേ അടുത്ത ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. രാത്രി മസ്‌ക്കറ്റ് ഹോട്ടലിലെ വെളിയിലുള്ള വലിയ സ്വിമ്മിംഗ് പൂളിന് അടുത്തായിരുന്നു. ഓർഗൻ ഒക്കെ വച്ചുള്ള ഷൂട്ടായിരുന്നു.
അപ്പോഴാണ് അവിടേക്ക് ഷണ്മുഖണ്ണൻ വരുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു പുള്ളി. ഇതേ സമയത്താണ് കിരീടം സിനിമയും നടക്കുന്നത്. ശസ്‌തമംഗലം വച്ചിട്ടാണ് കിരീടം ഷൂട്ട് ചെയ്യുന്നത്. അങ്ങനെയാണ് അവർ ഇവിടേക്ക് വരുന്നത്. രാവിലെ തൊട്ട് അവർ അവിടെ ഒരാളെ ഇട്ട് വൃത്തിയായി പണിയെടുപ്പിച്ചൊണ്ട് ഇരിക്കുകയാണ്. എന്നിട്ടൊന്നും അത് വിചാരിച്ചത് പോലെ അത്ര ശരിയാവുന്നുണ്ടായിരുന്നില്ല.
അവിടെ ലോഹി സാർ ഇരിപ്പുണ്ട്, സിബി മലയിൽ സാർ ഇരിപ്പുണ്ട്. അപ്പൊ അവരുടെയെല്ലാം മുൻപിൽ എത്ര ചെയ്‌തിട്ടും സംഗതി ഒക്കുന്നില്ല. പീതാംബരൻ എന്ന ആർട്ടിസ്‌റ്റ് ആയിരുന്നു അത് ചെയ്തോണ്ട് ഇരുന്നത്. പുള്ളി പഴയൊരു നടനായിരുന്നു. അവർക്ക് ആർക്കും ചെയ്‌തത് ഇഷ്‌ടപെടുന്നില്ല. അങ്ങനെ അവർ അവിടെ നിന്ന് ബ്രേക്ക് പറഞ്ഞു. പൂജപ്പുര രാധാകൃഷ്‌ണൻ അവിടെയുണ്ടെങ്കിൽ വിളിച്ചു കൊണ്ട് വരാൻ ഷണ്മുഖണ്ണനോട് പറയുന്നത്.
സിബി സാറിനൊക്കെ അറിയാമായിരുന്നു, അങ്ങനെയാണ് അവർ പാളയത്തേക്ക് വരുന്നത്. ചാണക്യൻ നടക്കുന്നിടത്തേക്കാണ് അവർ വരുന്നത്. ഷണ്മുഖണ്ണൻ പെട്ടെന്ന് വന്നു പറഞ്ഞു രാധാകൃഷ്‌ണാ പെട്ടെന്ന് വരണം അവിടെ കിരീടം ഷൂട്ട് നടന്നോണ്ടിരിക്കുകയാണ്, സിബിയൊക്കെ കാത്തിരിക്കുന്നുവെന്ന്. അപ്പോൾ ഞാൻ പറഞ്ഞു അണ്ണാ ഞാനത് അറിഞ്ഞില്ലാലോ എന്ന്. ഇപ്പോൾ വളരെ അത്യാവശ്യമായിട്ട് ചെയ്യേണ്ട ഒരു സീൻ ആണത് എന്നായിരുന്നു മറുപടി.
വേറൊരാൾ ചെയ്തോണ്ട് ഇരിക്കുകയാണ് എന്നൊന്നും പറഞ്ഞിരുന്നില്ല. ഞാൻ പറഞ്ഞു വളരെ ഉത്തരവാദിത്തപ്പെട്ട ജോലി ചെയ്‌തു കൊണ്ട് ഇരിക്കുകയാണ്, കമൽ സാറിന്റെ ഷൂട്ട് ഇപ്പൊ കഴിഞ്ഞതേ ഉള്ളുവെന്ന്. വരാനായിട്ട് ഇപ്പൊ ബുദ്ധിമുട്ട് ഉണ്ട് അണ്ണൻ ക്ഷമിക്കണം എന്ന് ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞു രാജീവിന്റെ ബുദ്ധിമുട്ട് മാത്രമല്ല, എനിക്കുമൊരു ബുദ്ധിമുട്ട് ഉണ്ടല്ലോ എന്ന്...
ഇവിടെയിപ്പോൾ ഷൂട്ട് കഴിഞ്ഞു, ഇനി രാത്രിയാണ് അടുത്ത ഷൂട്ട് എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു എന്നാൽ പിന്നെ എളുപ്പമല്ലേ, വേഗം പോവാമെന്ന് അവർ പറഞ്ഞു. അപ്പോഴും ഞാൻ പറഞ്ഞു ക്ഷമിക്കണം അണ്ണാ, അവിടെ നിന്ന് വിളിക്കുന്നത് ഒക്കെ എനിക്ക് സന്തോഷമാണ് എന്നൊക്കെ ഞാൻ പറഞ്ഞു. അങ്ങനെ എന്തൊക്കെയോ പറഞ്ഞു ഞാൻ ഒഴിഞ്ഞു. എന്നാൽ അവർ രാജീവിനെ കണ്ട് എന്നെ നിർബന്ധിച്ചു പറഞ്ഞയക്കുകയായിരുന്നു.
ഒരു സീനേ ഉള്ളൂ ചെന്നിട്ട് വന്നോളൂ എന്നാണ് പറഞ്ഞത്. അന്ന് ഒറ്റ സീൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെളുപ്പിന് സ്വപ്‌നം കണ്ട് ഉറങ്ങുന്ന സീനായിരുന്നു. തിലകൻ ചേട്ടൻ എന്റെ ഹെഡ് കോൺസ്‌റ്റബിൾ ആയിരുന്നു. ഞാനൊരു പോലീസുകാരൻ. ഒരുപാട് പേർ ഈ സീനിനെ കുറിച്ച് എന്നോട് വിളിച്ചു പറഞ്ഞിരുന്നു. പക്ഷേ ഞാൻ ആയിരുന്നില്ല അത് ഡബ് ചെയ്‌തത്.
അവിടെ സീൻ കഴിഞ്ഞപ്പോഴാണ് എന്നോട് പറയുന്നത്, ഇത്രയും നേരം ഈ സീൻ ഇവിടെ ചെയ്തോണ്ട് ഇരിക്കുകയായിരുന്നു എന്ന്. ആ ഡ്രസ് ഒക്കെ എനിക്ക് കറക്റ്റ് ആയിരുന്നു. അന്ന് ഡയലോഗ് ഒക്കെ പറയുമ്പോൾ ലോഹി സാർ എന്നെ അഭിനന്ദിച്ചത് ഒക്കെ ഇപ്പോഴും ഓർമ്മയുണ്ട്. നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ ആത്മാർഥമായി ചെയ്യുക എന്ന് മാത്രമേ ഉള്ളൂ.
അന്ന് എല്ലാവരെയും കടത്തിവെട്ടി ചെയ്‌തു, അത് ഗംഭീരമായി വന്നു. പിന്നെ വീണ്ടും ബുദ്ധിമുട്ട് ഉണ്ടാക്കിയ വേറൊരു ദിവസം ഉണ്ടായിരുന്നു. അമൃത ഹോട്ടലിൽ വച്ചായിരുന്നു ഷൂട്ട്, കമൽ സാർ ഒക്കെയുണ്ടായിരുന്നു. വെളുപ്പിന് വരെ ഉണ്ടായിരുന്ന സീൻ ആയിരുന്നു. കമൽ സാറിന്റെ മേക്കപ്പ് രീതികൾ ഒന്നും ഒരിക്കലും മറക്കാൻ കഴിയില്ല.












Click it and Unblock the Notifications