മോഹന്‍ലാല്‍ മിണ്ടില്ല, പക്ഷെ മഞ്ജുവാര്യർ പ്രതികരിക്കണം; അങ്ങനെ നടന്നോ ഇല്ലയോ എന്ന് പറയണം: ശാന്തിവിള ദിനേശ്
ആറാംതമ്പുരാന്‍ ഷൂട്ടിങ്ങിനിടെ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് തല്ലിയെന്ന ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ആലപ്പി അഷ്റഫിന്റെ വാദങ്ങള്‍ തള്ളി അന്ന് ലൊക്കേഷനിലുണ്ടായിരുന്ന എം പത്മകുമാർ രംഗത്ത് വന്നെങ്കിലും അദ്ദേഹം തന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ആലപ്പി അഷ്റഫിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശും രംഗത്ത് വന്നിരിക്കുകയാണ്.
വൃദ്ധനായ രോഗിയെ സെറ്റില്‍ വെച്ച് തല്ലി നിലത്തിട്ടെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് ആലപ്പി അഷ്റഫ് പറയുന്നത്. ഇന്നസെന്റ് നേരത്തെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അപ്പോള്‍ ആളുകള്‍ കരുതിയത് തിലകനാണെന്നും അഷ്റഫ് അവകാശപ്പെടുന്നു. ഇന്നസെന്റ് ഇപ്പോള്‍ ഇല്ലാത്തുകൊണ്ട് അദ്ദേഹത്തോട് ചോദിക്കാനാകില്ലാലോ. കവിളില്‍ തല്ലിയിട്ട് വശത്തോട് വീഴാതെ മുഖം അടിച്ചാണ് വീണതെന്നും, അന്ന് സെറ്റില്‍ ഇല്ലാതിരുന്ന, പലരും പറഞ്ഞ് മാത്രം വിവരം അറിയുന്ന അഷ്റഫ് പറയുന്നതെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

ചെകിടത്ത് അടി കിട്ടിയിട്ട് നേരെ മുന്നോട്ട് വീഴുന്ന ആദ്യത്തെ ആളായിരിക്കും ഒടുവില്‍ ഉണ്ണികൃഷ്ണന്‍. വിവരം സിനിമ രംഗത്തെ പലരും വിളിച്ച് അഷ്റഫിനോട് പറഞ്ഞെന്ന്. അങ്ങനെ പറയാന്‍ അഷ്റഫല് ആര് മലയാളം സിനിമയിലെ പിആർ ആണോ. ചുമ്മാ ഗുണ്ട് അടിക്കുന്നതിന്റെ ആശാനാണ്. നട്ടാല്‍ കുരുക്കാത്ത നുണ നല്ല വസ്ത്രമൊക്കെ ധരിച്ച് വന്ന് മിമിക്രി ശബ്ദത്തില്‍ അടിച്ച് വിടും. കേള്‍ക്കുന്നവർ വിചാരിക്കും എന്ത് തങ്കപ്പെട്ട മനുഷ്യനെന്ന്.
ഒടുവിലെ തല്ലിയതിന് ശേഷം രഞ്ജിത്തുമായി ഞാന്‍ ഇതുവരെ സംസാരിച്ചിട്ടില്ല, അല്ലെങ്കില്‍ അദ്ദേഹത്തെ എവിടെയെങ്കിലും വെച്ച് കണ്ടാല്‍ വഴി മാറി നടക്കുമെന്നും അഷ്റഫ് പറയുന്നു. തിരിച്ചായിരിക്കാനാണ് സാധ്യത. രഞ്ജിത്ത് കുറേകാലം വലിയ ഗമയില്‍ നടക്കുകയായിരുന്നല്ലോ. അതൊക്കെയാണ് അദ്ദേഹത്തിന് പറ്റിയ അബദ്ധം. പിന്നെ അയാളെ പൊക്കിക്കൊണ്ട് നടക്കാനും കുറേ ആളുകളുണ്ടായിരുന്നു. ഇതൊക്കെ ആയപ്പോഴാണ് ഒരുപാട് വങ്കത്തരങ്ങളും മണ്ടത്തരങ്ങളും ജയറാം വിളിച്ച് പറഞ്ഞതെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.
അടൂരിന് വേണ്ടി ഒടുവില്‍ വാദിച്ചത് ഇഷ്ടപ്പെടാത്തതുകൊണ്ടാണത്രേ രഞ്ജിത്ത് തല്ലിയത്. അതൊന്നും ആയിരിക്കില്ല. രണ്ടും വെള്ളമടിച്ച് എന്തോ പറഞ്ഞ് തെറ്റിക്കാണും. അടിച്ചോ എന്ന് എനിക്ക് അറിയില്ല. അടിച്ചെങ്കില്‍ തന്നെ ആലപ്പി അഷ്റഫ് പറയുന്നതായിരിക്കില്ല കാരണം. സെറ്റില്‍ വരെ മദ്യപിക്കുന്ന വ്യക്തിയാണ് ഒടുവില്‍. രഞ്ജിത് കഴിച്ച് തുടങ്ങിയ സമയവും.
അവാർഡ് പ്രതീക്ഷിച്ച് നടക്കുന്ന ആളാണത്രേ രഞ്ജിത്ത്. എവിടെയാണ് അദ്ദേഹം നടന്നത്. രഞ്ജിത്തിന് കിട്ടേണ്ട അർഹതപ്പെട്ട അവാർഡുകളെല്ലാം കിട്ടിയിട്ടുണ്ട്. രഞ്ജിത്തിന് ഒരു അവാർഡും കിട്ടിയില്ലെങ്കിലും, എത്ര പേർ ചീത്ത വിളിച്ചാലും, രഞ്ജിത്ത് എന്ന സിനിമാക്കാരനെ മലയാളിക്ക് ഇഷ്ടമാണ്. എത്രയെത്ര ചിത്രങ്ങളാണ് അദ്ദേഹം ആദ്യകാലം മുതല്‍ ചെയ്തത്. അദ്ദേഹം വഴി തെറ്റിപ്പോയെന്നത് സത്യം. ലഹരിയുടെ ലോകത്തായി പോയി.
സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്താണ് സുരേഷ് കുമാർ ആറാംതമ്പുരാന്‍ ചെയ്യുന്നത്. ആ സിനിമ അദ്ദേഹത്തിന്റെ കടങ്ങളെല്ലാം തീർത്തുകൊടുത്തു. ആറാംതമ്പുരാന് തിരക്കഥ എഴുതിയ രഞ്ജിത്തിനെ തന്റെ കൂടെ കുറേകാലം എർത്തായി നടന്ന ആലപ്പി അഷ്റഫ് ഇങ്ങനെ കൊത്തിപ്പറിക്കുമ്പോള്‍ അതിന് മറുപടി പറയാനുള്ള ബാധ്യത സുരേഷ് കുമാർ കാണിക്കണം.
ആറാംതമ്പുരാനിലെ നായകനായ മോഹന്‍ലാല്‍ പ്രതികരിക്കില്ല. ആറാതമ്പുരാനും രാവണപ്രഭുവും പോലുള്ള ഒരു സിനിമ തന്നെ വെച്ച് രഞ്ജിത്ത് ചെയ്യില്ലെന്ന് അദ്ദേഹത്തിന് തോന്നുണ്ടാകും. പക്ഷെ മഞ്ജുവിനോട് എനിക്ക് പറയാനുണ്ട്. ഉണ്ണിമായ എന്ന മനോഹരമായ ഒരു വേഷം നിങ്ങള്‍ക്ക് തന്ന, അല്ലെങ്കില്‍ സമ്മർ ഇന്‍ ബത്ലഹേമിലെ മികച്ച കഥാപാത്രം തന്നെ രഞ്ജിത്തിനെ ഇങ്ങനെ കൊത്തിപ്പറിക്കുമ്പോള്‍ അന്ന് ആ സെറ്റില്‍ അത്തരമൊരു കാര്യം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് പറയണം. നടന്നിട്ടുണ്ട് അല്ലെങ്കില്‍ ഇല്ല എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications