ആ നടന്റെ മകളെ മാധവ് സുരേഷിന് കെട്ടിച്ച് കൊടുക്കാന്‍ പോകുന്നുവെന്ന് കേട്ടു: അതിലും നല്ലത്...; ശാന്തിവിള ദിനേശ്
വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടിയത് വലിയ ചർച്ചാ വിഷയമായിരുന്നു. തർക്കം രൂക്ഷമായതിന് ഒടുവില്‍ വിനോദ് കൃഷ്ണയുടെ വാഹനം തടഞ്ഞ് നിർത്ത് മാധവ് സുരേഷ് ബോണറ്റില്‍ ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ മാധവിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശും രംഗത്ത് വന്നിരിക്കുകയാണ്..
കേരളം ഭരിച്ച ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ള മുഖ്യമന്ത്രിമാരുടെ മക്കൾ ആരും അച്ഛന് നാണക്കേട് ഉണ്ടാക്കാവുന്ന ഒരു പണിയും പൊതു ഇടങ്ങളിൽ കാണിച്ചിട്ടില്ല. കെ കരുണാകരൻ, സി എച്ച് മുഹമ്മദ് കോയ, എ കെ ആന്റണി, ഉമ്മൻചാണ്ടി എന്നിവരും ഈ കാലത്തിനിടയില്‍ ഉണ്ടായിരുന്നല്ലോ. അതായത് മന്ത്രിമാരുടെ മക്കളോ രാഷ്ട്രീയക്കാരുടെ മക്കളോ പൊതു ഇടങ്ങളിൽ കുഴപ്പങ്ങൾ തന്തമാർക്ക് തലവേദനയോ മാനഹാനിയോ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഒരുപക്ഷേ കേരളത്തിൽ അതൊന്നും വില പോകില്ല എന്നോ അച്ഛന്റെ രാഷ്ട്രീയം വേറെ എന്റെ വഴി വേറെ എന്നോ ആകണം മക്കളൊക്കെ ചിന്തിച്ചത്.

കരുണാകരന്റെയും മുഹമ്മദ് കോയയുടെയും എകെ ആന്റണിയുടേയും ഉമ്മൻചാണ്ടിയുടെയും മക്കള്‍ രാഷ്ട്രീയത്തിൽ ഇറങ്ങിയെങ്കിലും മക്കള്‍ രാഷ്ട്രീയം അത്ര വലിയ തോതില്‍ കേരളത്തില്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്നില്ല. എന്നാൽ വടക്കേ ഇന്ത്യയിലോ പലരുടെയും മക്കൾ തലവേദന ഉണ്ടാക്കുന്നതിൽ അഗ്രകണ്യന്മാരായിരുന്നു. ഏറ്റവും നല്ല ഉദാഹരണം സജയ് ഗാന്ധി തന്നെ. വടക്കേ ഇന്ത്യൻ രാഷ്ട്രീയം തന്നെ പവർ ഗ്രൂപ്പിൽ നിലനിൽക്കുന്നത്ആകുമ്പോൾ രാഷ്ട്രീയക്കാരുടെ മക്കളും ബന്ധുക്കളും പവർ കാണിക്കുമെന്നും അദ്ദേഹം തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പറയുന്നു.
ചെയ്ത കഥാപാത്രങ്ങളിൽ നിന്നും പച്ചയായ ജീവിതത്തിലേക്ക് ഇറങ്ങി വരാൻ കഴിയാതെ പോയ ഒരു ഹതഭാഗ്യനാണ് സുരേഷ് ഗോപി എന്ന് ഞാൻ പറയും. അദ്ദേഹം ഇപ്പോഴും ഭരത്ചന്ദ്രനും മാധവനും ഒക്കെ ആയിട്ടാണല്ലോ നടപ്പ്. മക്കൾക്ക് പോലും മാധവന്റെ പേരൊക്കെ ഇട്ട ആളാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും ഈ വഴി തെറ്റിച്ചോ എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ തലസ്ഥാനത്ത് പാതിരാത്രി കാണിച്ച കോപ്രായം കണ്ടപ്പോഴാണ് ഇതൊക്കെ മനസ്സില്‍ വന്നത്.
വാർത്തകളിൽ ഒന്നും നിറയാത്ത മകനായിരുന്നു ഈ സന്താനം. സഹോദരിയുടെ വിവാഹത്തിന് ക്ഷണിക്കാതെ വന്നവന്മാർ സദ്യ ഉണ്ടാൽ വിവരം അറിയുമെന്നും അച്ഛനെ തെറി പറയുന്നവൻ ആരായാലും അവന്റെ വീട്ടിൽ കയറി അടിക്കു എന്നൊക്കെ മൂത്ത മകന്‍ പറഞ്ഞിരുന്നു. അപ്പോഴൊന്നും ഇളയവന്‍ ചിത്രത്തിലില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇവന്‍ ഒരു പാവത്താനാണ് എന്ന് തോന്നിയിരുന്നു.
എന്നാല്‍ അച്ഛന്‍ കേന്ദ്രത്തിലെ പണിയില്ലാത്ത സഹമന്ത്രിയും ആരെയും എന്തും പറയുന്ന തരത്തിൽ എത്തുകയും അച്ഛനോടൊപ്പം ഒരു പടത്തിൽ മുഖം കാണിക്കുകയും ഒക്കെ ആയപ്പോൾ ഈ പാവത്താന് തോന്നിക്കാണും ഗോസായിമാരുടെ നാട്ടിലാണ് ഞങ്ങൾ ഇപ്പോഴെന്ന്. ശാസ്ത്രമംഗലം റോഡില്‍ യൂടേൺ തിരിയേണ്ട ഒരു സ്ഥലത്ത് വെച്ചാണ് കോണ്‍ഗ്രസ് നേതാവുമായി തർക്കം ഉണ്ടാകുന്നത്. അച്ഛൻ രഞ്ജി പണിക്കറിന്റെ തിരക്കഥയിൽ കാണിക്കുന്ന ചില പരിപാടികൾ പോലെ കാറിന്റെ ബോണറ്റിലൊക്കെ ഇട്ട് അടിച്ച് എന്തൊക്കെയോ ഞഞ്ഞാ പിഞ്ഞാ ഡയലോഗുകൾ ഒക്കെ വെച്ച് കാച്ചുന്നത് കണ്ടു.
തലസ്ഥാനമായതിനാൽ പോലീസ് വേഗം വരുമല്ലോ പലരും വീഡിയോ എടുക്കുകയും ചെയ്യും. അതൊക്കെ ചാനലിൽ വരികയും ചെയ്യും വരികയും ചെയ്തു. സ്റ്റേഷനിൽ കൊണ്ടുപോയി പോലീസ് ഏമാന്മാർ ഊതിച്ച് ക്ലീൻ സർട്ടിഫിക്കറ്റ് കൊടുത്ത് വിട്ടത്രേ ഈ കേന്ദ്ര മന്ത്രിയുടെ മോനെ.മുൻപ് ഒരു വാർത്ത കേട്ടിരുന്നു. അതിവിടെ സാന്ദർഭികമായി ഞാൻ പറയുയാണ്.
മലയാളത്തിൽ ഒരു പ്രശസ്തനായ നടന്റെ പൊന്നുപോലെ വളർത്തുന്ന മോളെ ഈ പയ്യന് കെട്ടിച്ചു കൊടുക്കാൻ പോകുന്നു എന്നുള്ള വാർത്തയാണ് ഇടയക്ക് എവിടെയൊക്കെയോ കേട്ടത്. എനിക്ക് ആ നടനോട് പറയാനുള്ളത്. നിങ്ങൾ ഈ ലാളിച്ചു വളർത്തിയ കുട്ടിയെ ഇങ്ങനെയൊക്കെ ഉള്ളവന്മാർക്ക് കെട്ടിച്ചു കൊടുക്കാതെ ആ ഗാന്ധിഭവനില്‍ കൊണ്ടാക്കാനേ ഞാൻ പറയൂ.. അതിൽ കൂടുതൽ തൽക്കാലം പറയുന്നില്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications