'പൃഥ്വിരാജിനെ പുറത്താക്കാൻ ശ്രമം നടന്നു, അന്ന് രക്ഷകനായത് ഈ മഹാനടൻ'; വെളിപ്പെടുത്തി മല്ലിക സുകുമാരൻ
കരിയറിന്റെ തുടക്കകാലത്ത് തന്നെ സിനിമ മേഖലയില്‍ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വന്ന താരമാണ് പൃഥ്വിരാജ്. മലയാളത്തിലെ മറ്റൊരു പ്രമുഖ നടനായിരുന്നു ഇതിന് പിന്നിലെന്നതും പരസ്യമായ രഹസ്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലും പൃഥ്വിരാജിന് നേരിടേണ്ടി വന്ന ഈ വിലക്ക് പലവിധത്തില്‍ ചർച്ചയായിരുന്നു. ഒരു തവണ താരം തന്നെ ഇത് സൂചിപ്പിക്കുകയും ചെയ്തു.
ഇപ്പോഴിതാ വിലക്ക് നേരിട്ടുകൊണ്ടിരുന്ന കാലത്ത് മമ്മൂട്ടി എടുത്ത ഒരു നിലപാടിനെ കുറിച്ച് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍ വെളിപ്പെടുത്തുകയാണ്. കാര്യങ്ങള്‍ തുറന്ന് പറയുന്ന മനസ്സാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. "എന്റെ കൂട്ടാണ്, നാക്ക് ചിലപ്പോഴൊന്ന് വളഞ്ഞ് പോകും, പക്ഷെ സ്വയം തിരുത്തും" എന്ന് സുകുമാരന്‍ ചേട്ടന്‍ തന്നെ പറഞ്ഞിരുന്നുവെന്നും മല്ലിക സുകുമാരന്‍ ഓർക്കുന്നു.

മമ്മൂട്ടിയോട് എനിക്ക് ശരിക്കും ബഹുമാനാണ്. ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്ത ഒരു സംഭവമുണ്ട്. പൃഥ്വിരാജിന് തുടക്കകാലത്ത് സംഘടനകളില്‍ നിന്നും മറ്റുമായൊക്കെ ചില എതിർപ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. മുദ്രാവാക്യം വിളിയും ഇവനെ പുറത്താക്കണം എന്നൊക്കെ പറഞ്ഞ് വലിയ ബഹളമായിരുന്നു.
ആ സമയത്ത് രണ്ടോ മൂന്നോ പടങ്ങളെ അവന്‍ ചെയ്തിട്ടുള്ളു. സിനിമ രംഗത്ത് തന്നെ ആരുമല്ല. എന്നിട്ടും ചില സിനിമകളിലൊക്കെ അഭിനയിക്കാന്‍ പാടില്ലെന്ന് പറയുന്നു. അന്ന് അവിടെ നടന്ന ഒരു കാര്യം എനിക്ക് കൃത്യമായി ഓർമ്മയുണ്ട്. എല്ലാവരും ഇരിക്കുന്ന സമയത്ത് മമ്മൂട്ടി എന്റെ അടുത്ത് വന്ന് " സോറി പറഞ്ഞാല്‍ തീരുമെങ്കില്‍ ഈ പ്രശ്നം നിങ്ങളും കൂടെ ഇടപെട്ട് തീർക്കണെ" എന്ന് പറഞ്ഞു.
ഈ പ്രശ്നം നീട്ടിക്കൊണ്ടു പോകണം, ആ പേരില്‍ പൃഥ്വിരാജ് കുറച്ച് ബുദ്ധിമുട്ടട്ടേയെന്ന നിലപാടുകാരും അവിടെയുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് സത്യമായിരുന്നു. സുകുമാരന്റെ മകനാണെന്നും പറഞ്ഞ് ഒരു പുതുമുഖ താരം അങ്ങനെ അങ്ങ് ചെത്തണ്ടയെന്ന നിലപാടുള്ളവരും സ്വാഭാവികമായും ഉണ്ടാകുമല്ലോ.
സോറി എന്നല്ല മാപ്പ് എന്ന് തന്നെ പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. അത്രയും നടീനടന്മാർ അവിടെ ഉണ്ടായിരുന്നിട്ടും മമ്മൂട്ടി മാത്രമാണ് എന്റെ അടുത്ത് വന്ന് സംസാരിച്ചത്. അദ്ദേഹത്തിന് അങ്ങനെ അത് പറയാന്‍ തോന്നിയത് പൃഥ്വിരാജ് സുകുമാരന്‍ ചേട്ടന്റെ മകന്‍ ആയതുകൊണ്ടാണെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കുന്നു.
മമ്മൂട്ടിയും സുകുമാരനും തമ്മില്‍ വലിയ ആത്മബന്ധമായിരുന്നു. ഞങ്ങള്‍ ഒരു പടം എടുത്തിരുന്നു. അതില്‍ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ട് ഡേറ്റ് ഉറപ്പിക്കാമെന്ന് വെച്ചപ്പോള്‍ അതിന് സമ്മതിക്കാതെ സുകുമാരന്‍ ചേട്ടന്‍ ഉള്ളിടത്തേക്ക് മമ്മൂട്ടി പോകുകയായിരുന്നു. എന്തൊക്കെ പറഞ്ഞാലും എല്ലാ മര്യാദകളും പാലിക്കുന്ന ഒരു വ്യക്തിയാണ് മമ്മൂട്ടി.
പിന്നെ ദേഷ്യപ്പെടുമ്പോള്‍ എന്തെങ്കിലുമൊക്കെ പറയും. അതും അഞ്ച് മിനുറ്റ് മാത്രമേയുള്ളു. മമ്മൂട്ടി എന്ന് പറയുന്ന മഹാനടന്റെ മഹത്വം അഭിനയത്തില്‍ മാത്രമല്ല മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിലുമുണ്ട്. മമ്മൂട്ടിയെ പറ്റി പറയാനാണെങ്കില്‍ വേണമെങ്കില്‍ നമുക്ക് ഒരു പുസ്തകം തന്നെ എഴുതാമെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications