'മാർക്കോ പോലെയൊരു സിനിമ ഇനി വരില്ല, ഉണ്ണി മുകുന്ദനും അതിന്റെ പ്രൊഡ്യൂസർക്കും ഒക്കെ കാശ് കിട്ടി'; രാജീവ് രംഗൻ
അടുത്തിടെ മലയാളത്തിൽ നിന്ന് റിലീസായി ഇന്ത്യയൊട്ടാകെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്‌ത ഈ ചിത്രത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വയലൻസ് അടങ്ങിയ ചിത്രമെന്നായിരുന്നു അതിന്റെ ടാഗ്‌ലൈൻ. അതിനെ ശരിവയ്ക്കുന്ന തരത്തിലുള്ള ഒട്ടേറെ രംഗങ്ങൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു.
മോശം വാക്കുകളും അതിലേറെ രക്തത്തിൽ കുളിച്ച സീനുകളും ഒക്കെയായി ചിത്രം പല വിമർശനങ്ങളും നേരിടുകയും ചെയ്‌തിരുന്നു. എന്നാൽ തിയേറ്ററിൽ മാർക്കോ വമ്പൻ വിജയമായി മാറി. പിന്നീട് ഒടിടിയിൽ വന്നപ്പോഴും അതേ അവസ്ഥ തന്നെയായിരുന്നു. നൂറ് കോടി രൂപയിൽ അധികമാണ് ചിത്രം തിയേറ്ററിൽ നിന്ന് കലക്‌ട് ചെയ്‌തത്. മലയാളത്തിലെ ആറാമത്തെ നൂറ് കോടി ചിത്രമെന്ന നേട്ടമായിരുന്നു മാർക്കോയെ തേടി എത്തിയത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് നടൻ രാജീവ് രംഗൻ. മാർക്കോ പോലെയുള്ള ചിത്രങ്ങൾ ഇനി വരില്ലെന്നാണ് രാജീവ് രംഗൻ പറയുന്നത്. അതൊരിക്കലും ഒരു ട്രെൻഡായി മാറിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാർക്കോയിൽ നിന്ന് ഉണ്ണി മുകുന്ദനും നിർമ്മാതാവിനും ഒക്കെ നല്ല പണം കിട്ടിയെന്നും രാജീവ് രംഗൻ പറഞ്ഞു. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജീവ് രംഗന്റെ വാക്കുകൾ
മാർക്കോ വരുന്നതിന് തൊട്ട് മുൻപ് ഫെസ്‌റ്റിവൽ കാലഘട്ടത്തിൽ കിം കിം ഡുക് എന്ന കൊറിയൻ സംവിധായകനുണ്ട്, ഞാൻ സാറിനെ എല്ലാ ഫെസ്‌റ്റിവലിലും കാണുന്നതാണ്. ഇപ്രാവശ്യത്തെ ഫെസ്‌റ്റിവലിൽ ഇദ്ദേഹത്തിന്റെ പടം ഉണ്ടായിരുന്നു. പടം എന്ന് വച്ചാൽ വയലൻസ് പച്ചയ്ക്ക് കാണിക്കുന്ന ഒരു സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് വളരെയധികം ആരാധകരുണ്ട്.
അതിന്റെ ഒരു ബാക്കി പത്രമാണ് ഇവിടെയും ആളുകൾ ചിന്തിക്കുന്നത്. പക്ഷേ ഇവിടുത്തെ സെൻസർ ബോർഡ് ഒക്കെ വേറെ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ അങ്ങനത്തെ ഒരു സിനിമ ഉണ്ടാക്കുമ്പോൾ ആ കൊച്ചു പോലും ചിരിച്ചുകൊണ്ട് ചെയ്‌തത് ആണെന്ന് നമുക്ക് അറിയാം, പക്ഷേ പ്രേക്ഷകർക്ക് ആണ് അറിയാത്തത്.
സിനിമ എന്തെന്ന് അറിയുന്നവർക്ക് അതൊരു പ്രശ്‌നം ആയിരിക്കില്ല. മാർക്കോ പോലെയുള്ള സിനിമകൾ ഇനിയും വരണമെന്ന് ഞാൻ പറയില്ല. അത്തരം പടങ്ങൾ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നെ മാർക്കോയുടെ പ്രൊഡ്യൂസർക്ക് കാശ് കിട്ടി, അഭിനയിച്ച ഉണ്ണി മുകുന്ദന് കാശ് കിട്ടി. അതൊരു ട്രെൻഡ് ആയി വരാൻ ഒരു ചാൻസുമില്ല.
അതൊരു ട്രെൻഡ് ആയി വരണമെങ്കിൽ അത്‌പോലെ അതിന്റെ ചുവടുപിടിച്ച് ഒരുപാട് സിനിമകൾ വരണം. അതിന് യാതൊരു സാധ്യതയുമില്ല. ഇപ്പൊ പഴയ കാലമല്ല. വിചാരിക്കുന്ന കാര്യം ശരിക്കും ഉള്ളത് പോലെ കാണിക്കാനുള്ള സാങ്കേതിക വിദ്യ ഒക്കെ വളർന്നില്ലേ. പക്ഷേ അത് റിയൽ അല്ലെന്ന് മനസിലാക്കാൻ ഉള്ള ബോധമാണ് കാഴ്‌ചക്കാരന് വേണ്ടത്. എടുക്കുന്നവനും വേണ്ടത്.
സിനിമ വെറും ഒരു എന്റർടെയ്ന്മെന്റ് ഉപാധിയായിട്ട് മാത്രം കാണുക. അല്ലാതെ ജനങ്ങളുടെ മനസ് മാറ്റാനോ വർഗീയത വളർത്താനോ മതം വളർത്താനോ ഒന്നുമുള്ള ഉപാധിയായി മാറ്റരുത്. ആൾക്കാർ വരുന്നത് ചിരിക്കാനാണ്, സന്തോഷിക്കാനാണ്. അങ്ങനെ മാത്രം പോവട്ടെ സിനിമ. എത്ര പേർ ജോലി ചെയ്യുന്നൊരു ഇൻഡസ്ട്രി ആണിത്.
എത്ര പേർ അതുകൊണ്ട് ആഹാരം കഴിക്കുന്നുണ്ട്. യൂണിറ്റുകാർ മുതൽ എത്ര ആളുകൾ ഇതുകൊണ്ട് ജീവിക്കുന്നുണ്ട്. പ്രൊഡ്യൂസർമാർ ഉൾപ്പെടെ എത്രയോ പേർ. പിന്നെ പ്രൊഡ്യൂസർമാരുടെ അസോസിയേഷൻ പറഞ്ഞല്ലോ ചിലവിന്റെ കാര്യം. നമുക്ക് അതിനെ കുറിച്ച് അറിയാം. സിനിമയും സീരിയലും ഒക്കെ അഭിനയിക്കുന്നതല്ലേ. എന്തിനൊക്കെയാണ് ചിലവ് പോവുന്നതെന്ന് നമുക്ക് അറിയാം.
അങ്ങനെ ആരും കുത്തുപാള എടുക്കാത്ത രീതിയിൽ സിനിമ എടുത്താൽ അത്രയും സന്തോഷം. പിന്നെ നടൻമാർ പ്രൊഡ്യൂസ് ചെയ്‌താൽ എന്താണ് കുഴപ്പം. അങ്ങനെ പ്രൊഡ്യൂസ് ചെയ്യാൻ വേറെ വിഭാഗം വേണമെന്ന് ആവശ്യമുണ്ടോ. എനിക്ക് എഡിറ്റിങ് അറിയാമെങ്കിൽ അത് ചെയ്യുന്നത് കൊണ്ട് എന്താണ് തെറ്റുള്ളത്. നടന്മാരും പ്രൊഡ്യൂസർമാരും തമ്മിൽ ഒരു സമവായം ഉണ്ടാവട്ടെ.












Click it and Unblock the Notifications