'ഉണ്ണി മുകുന്ദൻ അപമാനിച്ചു, സീനിയർ നടനെന്ന മാന്യത പോലും കാട്ടാതെയാണ് എന്നോട് പെരുമാറിയത്'; പി ശ്രീകുമാർ
മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വൻ വിജയത്തോടെ ഫാമിലി ഓഡിയൻസിനെ കൈയിലെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. വലിയ രീതിയിൽ താരത്തിന് ആരാധക പിന്തുണയേറുന്ന കാഴ്‌ചയും കാണാൻ കഴിഞ്ഞു. അടുത്തിടെ തിയേറ്ററുകളിൽ എത്തിയ മാർക്കോ എന്ന ചിത്രമാവട്ടെ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു.
എന്നാൽ മാർക്കോയുടെ വിജയത്തിന് പിന്നാലെ പല വിവാദങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ചിത്രത്തിലെ അമിത വയലൻസ് രംഗങ്ങൾ സമൂഹത്തിന് മോശം മാതൃക തീർക്കുന്നുവെന്നും കുട്ടികൾ ഉൾപ്പെടെ വഴിതെറ്റുന്നുവെന്നും ആരോപണം ഉയർന്നു. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ സിനിമയ്ക്കും പങ്കുണ്ടെന്ന ആക്ഷേപവും ഇതിനിടെ ശക്തമായി.

ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ തേടി മറ്റൊരു ആരോപണവും വന്നിരിക്കുകയാണ്. മുതിർന്ന നടനും സംവിധായകനും ഒക്കെയായി പി ശ്രീകുമാറാണ് താരത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു സ്ക്രിപ്റ്റുമായി ബന്ധപ്പെട്ട കാര്യത്തിന് ബന്ധപ്പെട്ടപ്പോൾ ഉണ്ണി മുകുന്ദൻ തന്നെ അപമാനിച്ചുവെന്നും മാന്യതയില്ലാതെ പെരുമാറിയെന്നുമാണ് ശ്രീകുമാർ ആരോപിക്കുന്നത്. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പി ശ്രീകുമാറിന്റെ വാക്കുകൾ
ന്യൂജനറേഷന്റെ അടുത്തൊന്നും ഞാൻ കഥ പറഞ്ഞിട്ടില്ല. എങ്കിലും ഈ അടുത്ത കാലത്ത് ഒരു സംഭവമുണ്ടായി. കർണൻ എന്ന സ്ക്രിപ്റ്റിന്റെ അവസാന ശ്രമം ആയിരുന്നു അത്. വിജയരാഘവൻ വിളിച്ചു ഉണ്ണി മുകുന്ദന്റെ കാര്യം എന്നോട് പറഞ്ഞു. ആ സമയം മാളികപ്പുറം ഇറങ്ങി വലിയ ഹിറ്റായി ഉണ്ണി മുകുന്ദൻ തിളങ്ങി നിൽക്കുന്ന സമയമാണ്. കർണന്റെ കഥ ഉണ്ണിയോട് പറയാനായിരുന്നു വിജയരാഘവൻ നിർദ്ദേശിച്ചത്.
അങ്ങനെ വിജയരാഘവൻ പറഞ്ഞിട്ടാണ് ഉണ്ണി മുകുന്ദൻ എന്നെ വിളിക്കുന്നത്. തിരുവനന്തപുരത്ത് വരുമ്പോൾ വീട്ടിൽ എത്തിയാൽ തിരക്കഥ വായിച്ചു കേൾപ്പിക്കാമെന്ന് ഞാൻ പറഞ്ഞു. ഉണ്ണി അതിന് ഓക്കേ പറയുകയും ചെയ്‌തു. അങ്ങനെ തിരുവനന്തപുരത്ത് എത്തിയപ്പോൾ പുള്ളി എന്നെ വിളിക്കുകയും ചെയ്‌തു. ഞാനിപ്പോൾ ഒരു സിനിമയുടെ പ്രമോഷന്റെ തിരക്കിലാണ്, ഇപ്പൊ അങ്ങോട്ട് വരാൻ പറ്റില്ല. ഒരാളെ അങ്ങോട്ട് വിടാം തിരക്കഥ കൊടുത്തയച്ചാൽ മതിയെന്ന് പറഞ്ഞു.
അപ്പോൾ ഞാൻ പറഞ്ഞു ഇന്നുവരെ അങ്ങനെ എന്നോട് ഒരു നടനും ആവശ്യപ്പെട്ടിട്ടില്ലെന്ന്. എത്ര വലിയ നടൻ ആയിരുന്നാലും അങ്ങനെ പറഞ്ഞിട്ടില്ല. നമ്മൾ കൊണ്ട് വന്നിട്ട് വായിക്കാനേ പറയൂ. പക്ഷേ ഇത് പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ ഒരു അടിയായി പോയി. ഒന്നുമില്ലെങ്കിലും 1966 മുതൽ സിനിമയെന്നും പറഞ്ഞു നടക്കുന്ന ആളെന്നുള്ള മാന്യത എങ്കിലും അയാൾ കാണിക്കണ്ടേ.
മാത്രമല്ല ഞാനും അയാളും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, ഫയർമാൻ എന്ന ചിത്രത്തിൽ. ഒന്നിച്ച് കഴിഞ്ഞിട്ടുള്ള ആളുകളാണ്. ആ ഒരു മാന്യത എങ്കിലും കാണിക്കണ്ടേ. ഞാൻ പറഞ്ഞു ഇത് അങ്ങനെ കൊടുത്തയക്കാൻ പറ്റുന്നൊരു സ്ക്രിപ്റ്റ് അല്ലെന്ന്. നിങ്ങൾക്ക് സമയം ഉണ്ടെങ്കിൽ വാ, അപ്പോൾ ഞാൻ വേറെ ആർക്കും കൊടുത്തില്ലേൽ വായിച്ചുതരാം. അതോടെ അയാൾ ഫോൺ കട്ട് ചെയ്‌തു.
ടൊവിനോ തോമസ് ഒക്കെ ഈ സ്ക്രിപ്റ്റിനെ പറ്റി ഉറപ്പായും കേട്ടുകാണും. എന്നിട്ടും വന്നില്ലല്ലോ. ഇനി ഈഗോ ഒക്കെ മാറ്റിവച്ച് നമ്മൾ ഇതും കൊണ്ട് ചെന്നാൽ അയാൾ എടുക്കുമോ? ഇല്ല. പുതിയ നടൻമാരിൽ പറയാൻ ആണെങ്കിൽ എന്റെ സുഹൃത്ത് കൂടിയായ സുകുമാരന്റെ മകൻ ഉണ്ടല്ലോ പൃഥ്വിരാജ് പുള്ളിയോടൊക്കെ പറയാം. ഒരിക്കൽ ഞാൻ സൂചിപ്പിച്ചിരുന്നു, പക്ഷേ വലിയ താൽപര്യം കാണിച്ചു കണ്ടിട്ടില്ല.












Click it and Unblock the Notifications