'ആ മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങാത്തതിന് കാരണം പൃഥ്വിയെ നായകനാക്കി അവർ നടത്തിയ രഹസ്യ നീക്കം'
വല്യേട്ടന്‍ എന്ന സൂപ്പർ ഹിറ്റ് സിനിമ മലയാളികള്‍ക്ക് സമ്മാനിച്ച നിർമ്മാതാവാണ് ബൈജു അമ്പലക്കര. കിലുക്കാംപ്പെട്ടി എന്ന മറ്റൊരു ഹിറ്റ് ചിത്രവും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. സിനിമ പ്രധാന മേഖല അല്ലാത്തതിനാല്‍ തന്നെ മറ്റ് വ്യവസായങ്ങളുടെ തിരക്കിലാണെങ്കിലും ഇഷ്ടപ്പെട്ട ഒരു കഥ വന്നാല്‍ വീണ്ടും ഒരു സിനിമ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വല്യേട്ടന്‍ 4k യില്‍ ഇറക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം ഇപ്പോള്‍. മോഹന്‍ലാല്‍ ചിത്രം സ്ഫടികം 4k യില്‍ ഇറങ്ങിയതാണ് അദ്ദേഹത്തിന് പ്രചോദനമായത്. മമ്മൂട്ടിയെ വെച്ച് വല്യേട്ടന്‍ പോലൊരു ഹിറ്റ് സൃഷ്ടിച്ച താന്‍ മോഹന്‍ലാലിനെവെച്ച് മറ്റൊരു വമ്പന്‍ സിനിമ പ്ലാന്‍ ചെയ്തിരുന്നെങ്കിലും സിനിമ മേഖലയിലെ തന്നെ ചില കളികളാല്‍ അത് മുടങ്ങിപ്പോയെന്നും മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു അമ്പലക്കര പറയുന്നു.

മോഹന്‍ലാലുമായി നല്ല അടുപ്പമാണ്. അദ്ദേഹത്തെ വെച്ച് വേലുത്തമ്പി എന്ന ഒരു വമ്പന്‍ പ്രൊജക്ട് ആലോചിച്ചിരുന്നു. ഞാനും സഹോദരനും കൂടെ ചേർന്ന് നിർമ്മിക്കാനായിരുന്നു പദ്ധതി. പണ്ട് കൊട്ടാരക്കര ശ്രീധരന്‍ നായർ എടുത്ത നല്ലൊരു പടം ഉണ്ടായിരുന്നു. വമ്പന്‍ ഹിറ്റായിരുന്നു ആ ചിത്രം. അതില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് ചെയ്യാനായിരുന്നു തീരുമാനം. അങ്ങനെ വേലുത്തമ്പി എന്ന് പേരിട്ടുകൊണ്ട് കഥ എഴുതി.
മാവേലിക്കര ഫ്രാന്‍സിസ് എന്ന കെപിസിസിയുടെ നാടകമൊക്കെ എഴുതുന്ന വലിയ എഴുത്തുകാരനുണ്ട്. അദ്ദേഹത്തിന് അഡ്വാന്‍സ് കൊടുത്താണ് കഥ എഴുതിക്കുന്നത്. അതിന് വേണ്ടി വലിയ റഫറന്‍സ് നടത്തി. നിരവധി പുസ്തകള്‍ സംസ്ഥാനത്തിന് അകത്തും പുറത്തു പോയി സംഘടിപ്പിച്ചെന്നും ബൈജു പറയുന്നു.
കഥയൊക്കെ എഴുതി കൊണ്ടുവരുമ്പോഴാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന രഞ്ജിത്ത് വേലുത്തമ്പി എന്ന പേര് രഹസ്യമായി ഫിലിം ചേമ്പറില്‍ പോയി രജിസ്റ്റർ് ചെയ്യുന്നത്. രഞ്ജിത്തിന്റെ നിർമ്മാണത്തില്‍ വിജി തമ്പി സംവിധാനം ചെയ്ത് പൃഥിരാജ് നായകനാകുന്ന ചിത്രമായിരുന്നു അവരുടേത്. രഞ്ജി പണിക്കർ തിരക്കഥയും. ഞങ്ങള്‍ ഇങ്ങനെ ഒരു കഥ എഴുതുന്ന കാര്യം അവർക്ക് അറിയാമായിരുന്നു.
ഫിലിം ചേമ്പറില്‍ രജിസ്റ്റർ ചെയ്ത് കഴിഞ്ഞാല്‍ ആ പേരില്‍ വേറെ സിനിമ ചെയ്യാന്‍ സാധിക്കില്ല. ആദ്യം ഈ സിനിമ മമ്മൂട്ടിയെ വെച്ച് ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും ശരീര പ്രകൃതികൊണ്ട് യോജിക്കുന്നത് മോഹന്‍ലാലിനായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ വെച്ച് ആലോചിക്കുന്നത്. കഥയൊക്കെ ആയി മോഹന്‍ലാലിനെ സമീപിക്കാനിരിക്കുകയായിരുന്നു. എന്തായാലും അത് അങ്ങനെ പോയി. എട്ട് വർഷം കഴിഞ്ഞെങ്കിലും അവരുടെ സിനിമയും നടന്നിട്ടില്ല.
ഇക്കാര്യം ഞാന്‍ രഞ്ജിത്തിനെ വിളിച്ച് ചോദിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ അവരുടെ സിനിമ എന്നോട് ചെയ്യാന്‍ പറഞ്ഞു. പക്ഷെ നമ്മള്‍ ഇവിടെ കഥയൊക്കെ തെയ്യാറാക്കി ഇരിക്കുകയല്ലേ. നമ്മുടെ താല്‍പര്യം മോഹന്‍ലാല്‍, അല്ലെങ്കില്‍ മമ്മൂക്കെ ചെയ്യണമെന്നായിരുന്നു. എന്തായാലും പിന്നീട് അത് വേണ്ടെന്ന് വെച്ചു. അവർ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ നൂറ് ശതമാനം ആ ചിത്രം പുറത്തിറങ്ങുമായിരുന്നുവെന്നും ബൈജു അമ്പലക്കര കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications