'മോഹൻലാൽ എന്തിന് സരിത നായർക്ക് പണം കൊടുത്തു? ആ നടൻ സ്ത്രീകളെ തെറി പറഞ്ഞത് കേട്ടപ്പോൾ ഞെട്ടി'; ശാന്തിവിള ദിനേശ്
അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ തിരഞ്ഞെടുപ്പ് കാലമാണ് വരുന്നത്. സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്മ എന്ന സംഘടന കടന്നുപോവുന്നത്. പ്രത്യേകിച്ച് സംഘടനയ്ക്ക് എതിരെ മൊത്തത്തിൽ ഉയരുന്ന ആരോപണങ്ങളും അതിന് പുറമേ ഭാരവാഹിത്വം വഹിക്കുന്നവർക്ക് എതിരെ ഉയരുന്ന ആരോപണങ്ങളും ഒക്കെ ഇതിൽ പ്രധാന വിഷയങ്ങളാണ്.
ഓഗസ്‌റ്റ് പതിനഞ്ചിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻനിര താരങ്ങൾ അധികം മത്സര രംഗത്തില്ലാത്ത ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. എന്നാൽ അതിലും അപ്പുറം വിവാദങ്ങൾ നിറഞ്ഞ ഒരു സമയത്തിലൂടെയാണ് അമ്മ കടന്നുപോവുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമ്മയിലെ അംഗങ്ങളിൽ പലരും ചേരി തിരിഞ്ഞ് പരസ്‌പരം ആരോപണങ്ങൾ ഉന്നയിക്കുകയും ചിലർ അപ്രതീക്ഷിതമായി മത്സര രംഗത്ത് നിന്ന് പിന്മാറുകയും ഒക്കെ ചെയ്യുന്നുണ്ട്.

അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. അമ്മയുമായി ബന്ധപ്പെട്ട വിവാദത്തിൽ സരിത നായർ രംഗപ്രവേശനം ചെയ്‌തതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. ബാബുരാജിനെതിരെ സരിത ആരോപണം ഉന്നയിക്കുമ്പോൾ മോഹൻലാലിന്റെ പേര് പരാമർശിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. ഒരു നടൻ സ്ത്രീകളെ തെറി പറഞ്ഞെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് ഒന്നുമില്ല മുന്നിൽ നിൽക്കാൻ. ഗണേശനൊന്നും ഇല്ല. അതിന് താഴെയുള്ള ആൾക്കാർ ഒന്ന് ആയപ്പോൾ ഞാനാണ് രാജാവ് എന്ന് കരുതി ഓരോന്ന് കാണിക്കുമ്പോൾ, ആണും പെണ്ണും എല്ലാം തെറി വിളിക്കുന്നത് കേൾക്കുമ്പോൾ, രാജിവയ്ക്കുന്നത് കാണുമ്പോൾ പതിനഞ്ചാം തീയതി എങ്ങനെയെങ്കിലും കഴിഞ്ഞു കിട്ടിയാൽ മതിയെന്നാണ് ഞാൻ അടക്കമുള്ളവർക്ക് തോന്നുന്നത്.
ഒരു പാനലുണ്ടാക്കി ജനറൽ ബോഡിയിൽ പാസാക്കി എടുക്കേണ്ടതാണ് അമ്മ പോലെയുള്ളവയ്ക്ക് ഭൂഷണം. ഇനിയെങ്കിലും പാനൽ അവതരിപ്പിക്കുക. തിരഞ്ഞെടുപ്പുകൾ ജനാധ്യപത്യപരമാണ് എന്ന് പറഞ്ഞു നടക്കരുത്. കാരണം ഇവമ്മാർക്ക് ഒന്നും അത്തരം ജനാധിപത്യ ബോധം ഒന്നുമില്ലെന്നേ. നിർമ്മാതാക്കളുടെ സംഘടനയിലും പ്രശ്‌നമുണ്ട്. അവരെ ഒരു തരത്തിലും സംഘടനയിൽ ഇനി അടുപ്പിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
നിലവിൽ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേതാ മേനോനും മാത്രമാണ് മത്സരിക്കുന്നത്. ദേവൻ തോൽക്കുമെന്ന് ഉറപ്പാണ്. അത് അറിയാത്തത് അദ്ദേഹത്തിന് മാത്രമാണ്. കാരണം അദ്ദേഹം ഒരു പാവമാണ്. അൻസിബയും അനൂപ് ചന്ദ്രനും തമ്മിൽ പ്രശ്‌നമുണ്ടായി. ബാബുരാജിന്റെ സിൽബന്തി എന്ന അനൂപ് ചന്ദ്രന്റെ പ്രയോഗമാണ് അൻസിബയ്ക്ക് പ്രശ്‌നം ഉണ്ടാക്കിയത്. അതിൽ അവർ പരാതി കൊടുത്തിട്ടുണ്ട്. ജയിച്ച സ്ഥിതിക്ക് ഇനി അവർ പരാതിയുമായി മുന്നോട്ട് പോവില്ലായിരിക്കും.
ഇതിനിടയിൽ അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന കണക്കിൽ സരിത നായർ ഒരു പരാതിയുമായി എത്തി. തന്റെ അനാരോഗ്യവും അസുഖവും പരിഗണിച്ച് മോഹൻലാൽ കുറച്ച് തുക ബാബുരാജ് വശം എനിക്ക് തരാൻ കൊടുത്തുവിട്ടുവെന്നും ആ തുക കെഎഫ്‌സിയിലെ സാമ്പത്തിക കുടിശ്ശിക ഒഴിവാക്കാനായി വകമാറ്റി ചിലവഴിച്ചുവെന്നുമാണ് സരിത ആരോപിക്കുന്നത്. സരിതയുടെ കാര്യം പറയുമ്പോൾ നമുക്ക് വേണമെങ്കിൽ ഒരുപാട് ചോദ്യങ്ങൾ ചോദിക്കാം.
കെഎഫ്‌സിയിൽ നിന്ന് 40 ലക്ഷം കുടിശ്ശിക അടച്ചുതീർത്ത പേപ്പറും ഗൾഫിലെ ചില ബിസിനസ് ബന്ധവുമായി ഉള്ള പേപ്പറുകളും സരിത പുറത്തുവിട്ടു. ചികിത്സാസഹായം ചെയ്യാൻ തക്കവണ്ണം ബന്ധം സരിതാ നായരുമായി മോഹൻലാലിനുണ്ടോ? അഥവാ ഉണ്ടെങ്കിൽ അവരെ സഹായിക്കാനുള്ള വലിയ തുകയൊക്കെ മറ്റൊരാൾ കൈവശം കൊടുക്കുമോ? ഇത്തരം ചോദ്യങ്ങൾ ബാക്കിയാവുന്നു. മോഹൻലാലും ബാബുരാജും ഒന്നും പ്രതികരിച്ചിട്ടില്ല.
അപ്പോഴതാ മറ്റൊരു സംഭവം വരുന്നു, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റ നാസർ ലത്തീഫ് എന്ന നടൻ ജയൻ ചേർത്തലയെ വിളിച്ച് ജയിച്ച സ്ത്രീകളെ കുറിച്ച് തെറി പറയുന്ന വോയിസ് മെസേജാണ് വന്നത്. മനസ് വിഷമം ഉണ്ടാവുന്ന കാര്യങ്ങൾ ഉണ്ടാവും. അതുകൊണ്ടാണ് ജയനെ വിളിച്ചു പറഞ്ഞത്. അദ്ദേഹത്തിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്. അത്രയും നിലവാരമില്ലാത്ത തെറിയാണ് പറയുന്നത്.












Click it and Unblock the Notifications