വിശ്വോത്തര സോഫ്റ്റ്വേറുകളുടെ കാലം
ബാംഗ്ലൂര്‍: ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ കമ്പനികള്‍ ഇനി വിശ്വോത്തര സോഫ്റ്റ്വെയറുകള്‍ നിര്‍മ്മിയ്ക്കുന്ന കാലം വിദൂരമല്ലെന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി. സോഫ്റ്റ്വേര്‍ സേവനമേഖലയില്‍ ആഗോളതലത്തില്‍ തന്നെ പ്രധാനശക്തിയായി വളര്‍ന്നുകഴിഞ്ഞ ഇന്ത്യയ്ക്ക് ഇനി ലോകോത്തരമായ സോഫ്റ്റ്വെയര്‍ നിര്‍മ്മിയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സോഫ്റ്റ്വെയര്‍ ഉല്പാദനമേഖലയില്‍ ആവേശകരമായ സമയമാണ് ഇന്ത്യയ്ക്ക് മുന്നിലെത്തിയിരിക്കുന്നത്. സോഫ്റ്റ്വെയര്‍ ഉല്പാദനരംഗത്ത് ഇന്ത്യയെ ഒരു ആഗോളശക്തിയായി ലോകം അംഗീകരിച്ചുകഴിഞ്ഞു. പക്ഷെ ഇനി ഇന്ത്യ പുതുമയാര്‍ന്ന, ഉന്നതരംഗത്ത് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകള്‍ നിര്‍മ്മിയ്ക്കും.- നാരായണമൂര്‍ത്തി വാര്‍ത്താഏജന്‍സിയായ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
സോഫ്റ്റ്വെയര്‍ നിര്‍മ്മിയ്ക്കുന്ന മേഖലയില്‍ ഇന്ത്യന്‍ കമ്പനികള്‍ വൈകിയാണ് എത്തിയത്. എങ്കിലും ആഗോളബാങ്കിംഗ് വിപണിയില്‍ ഇപ്പോള്‍ ഐ-ഫ്ലെക്സ് നിര്‍മ്മിച്ച ഫ്ലെക്സിക്യൂബ് ഇന്‍ഫോസിസിന്റെ ഫിനാക്കിള്‍ എന്നീ സോഫ്റ്റ്വെയറുകള്‍ ചൂടപ്പമാണ്. ലോകത്തില്‍ ഏറ്റവും മികച്ച 10 സോഫ്റ്റ്വെയറുകള്‍ എടുത്താന്‍ അതില്‍ ഈ രണ്ടെണ്ണവും ഉള്‍പ്പെടും. രാംകോ സിസ്റംസ് നിര്‍മ്മിച്ച അക്കൗണ്ടിംഗ് രംഗത്ത് ഉപയോഗിക്കുന്ന ടാലി എന്ന സോഫ്റ്റ്വെയര്‍ 88 രാജ്യങ്ങളിലാണ് ഉപയോഗിക്കുന്നത്. - മൂര്‍ത്തി പറഞു.
എംബഡഡ് സോഫ്റ്റ്വെയര്‍ വിപണിയിലും ഇന്ത്യന്‍ കമ്പനികള്‍ മുന്നേറുകയാണ്. എംബഡഡ് സൊലൂഷന്‍ രംഗത്ത് 60 ശതമാനം കയ്യടക്കിയിരിക്കുന്നത് ഇന്ത്യന്‍ കമ്പനികളാണ്. - നാരായണമൂര്‍ത്തി വിശദീകരിക്കുന്നു.
സോഫ്റ്റ്വെയര്‍ രംഗത്ത് തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളെയും ചൈനയെയും ഇന്ത്യയ്ക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയും. പക്ഷെ അതിന് ഇന്ത്യയുടെ വിതരണശൃംഖല കുറെക്കൂടി മെച്ചപ്പെടേണ്ടതുണ്ട്. തുറമുഖങ്ങള്‍, ബാങ്കുകള്‍, കസ്റംസ്, എക്സൈസ് മേഖലകളില്‍ സര്‍ക്കാര്‍ കാര്യക്ഷമത വര്‍ധിയ്ക്കണം. ദേശീയനികുതി സംവിധാനം വരണം. അങ്ങിനെയെങ്കില്‍ അവസാന ഉല്പന്നത്തിന് സ്പെയര്‍പാര്‍ട്സുകളേക്കാള്‍ നികുതി നല്കേണ്ടി വരുന്ന ഇന്നത്തെ സ്ഥിതിവിശേഷം ഉണ്ടാവി ല്ല. വിമാനത്താവളങ്ങള്‍, വൈദ്യുതി, റോഡുകള്‍, തുറമുഖങ്ങള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാര്‍ വികസിപ്പിയ്ക്കണം. - നാരായണമൂര്‍ത്തി വിശദീകരിച്ച ു.
ഐടി ഉല്പന്നങ്ങല്‍ക്ക് വില്പനനികുതി നാല് ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കി ഉയര്‍ത്തിയ കര്‍ണ്ണാടകസര്‍ക്കാരിന്റെ തീരുമാനത്തെയും നാരായണമൂര്‍ത്തി വിമര്‍ശിച്ചു. വളര്‍ച്ചയെ പിന്നോട്ടടിയ്ക്കുന്ന തീരുമാനമായിരുന്നു അതെന്നും അദ്ദേഹം ചൂണ്ടിക്കാടി.
സോഫ്റ്റ്വെയര്‍ ഉല്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ തീരുമാനം വിദ്യാഭ്യാസമേഖലയെയാണ് കൂടുതലായി ബാധിയ്ക്കുക. ഇപ്പോള്‍ കമ്പ്യൂട്ടറും സോഫ്റ്റ്വെയറും എല്ലാം പുസ്തകം പോലെത്തന്നെയാണ്. വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച ് ഗ്രാമീണമേഖലയിലെ കുട്ടികള്‍, കൂടുതലായി കമ്പ്യൂട്ടര്‍ പഠനത്തിന് പ്രാധാന്യം നല്കേണ്ട കാലമാണിത്. വെബിലൂടെയും മള്‍ട്ടിമീഡിയയിലൂടെയും അവര്‍ കൂടുതലായി അറിവുകള്‍ നേടണം. ഇങ്ങിനെയൊരു ഘട്ടത്തില്‍ കമ്പ്യൂട്ടറുകള്‍ക്കും സോഫ്റ്റ്വെയറുകള്‍ക്കും നികുതിവര്‍ധിപ്പിച്ച നടപടിയെ പിന്താങ്ങാനാവി ല്ല. അത് പാവപ്പെട്ട കുട്ടികളെയാണ് കൂടുതലായി ബാധിയ്ക്കുക. അടുത്ത പത്ത് വര്‍ഷത്തേയ്ക്ക് നികുതിഘടന പൂജ്യമാക്കണമെന്ന അഭിപ്രായമാണ് എനിയ്ക്കുള്ളത്. - നാരായണമൂര്‍ത്തി ചൂണ്ടിക്കാട്ടുന്നു.
ഐടി പാവങ്ങളെയും അവഗണിക്കപ്പെട്ടവരെയും സഹായിക്കുന്ന ശക്തമായ മാധ്യമമായി മാറണമെങ്കില്‍, സര്‍ക്കാര്‍ സേവനങ്ങളും വിവരങ്ങളും അതിവേഗത്തില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ അതിന് കഴിയണം. - നാരായണമൂര്‍ത്തി പറയുന്നു.