സാമ്പാര്‍ മുന്നണി കൊണ്ടോട്ടിയില്‍ ലീഗിനെ തളയ്ക്കുമോ... അതോ 'പച്ച'തന്നെ പിടിയ്ക്കുമോ?
കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വളരെയധികം തലവേദന സൃഷ്ടിച്ച മണ്ഡലമാണ് കൊണ്ടോട്ടി. മുസ്ലീം ലീഗിന്റെ അപ്രമാദിത്തം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ ജനകീയ വികസന മുന്നണിയുടെ ഉയിര്‍പ്പും കോണ്‍ഗ്രസ്-ലീഗ് അസ്വാരസ്യങ്ങളും ഇടതുപക്ഷത്തിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിന് കാരണമായി. ജനകീയ വികസന മുന്നണിയെ മുസ്ലീം ലീഗ് 'സാന്പാര്‍ മുന്നണി' എന്നാണ് പരിഹസിച്ചിരുന്നത്.
എന്നാല്‍ ഇതൊന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ യാതൊരു വിധ ചലനങ്ങളും സൃഷ്ടിക്കില്ലെന്ന വിശ്വാസത്തിലാണ് ലീഗ് നേതൃത്വം. മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ അകന്ന മുസ്ലീം ലീഗും കോണ്‍ഗ്രസും നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍വാധികം ശക്തിയോടെ ഒരുമിക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. 24ന് പഞ്ചായത്തുകളില്‍ നേതൃതല ചര്‍ച്ചകള്‍ക്കു ശേഷം 27ന് മുസ്ലീം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അണിനിരത്തി കൊണ്ടോട്ടിയില്‍ യുഡിഎഫ് മണ്ഡലം സമ്മേളനം നടത്താനും തീരുമാനമായിട്ടുണ്ട്.
എന്നാല്‍ ഇത്തവണ കടുത്ത പോരാട്ടത്തിലൂടെ മണ്ഡലം സ്വന്തമാക്കാനുളള ശ്രമത്തിലാണ് എല്‍ഡിഎഫ്. ജനകീയ വികസനമുന്നണിയുടെ പിന്തുണയും അസ്വസ്ഥരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ടും തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
ടിവി ഇബ്രഹിമാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇടതുപക്ഷം ഇതുവരെയും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ പൊതു സമ്മതനായ സ്വതന്ത്രനെ നിര്‍ത്താനാണ് സാധ്യത കൂടുതല്‍.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ അപ്രമാദിത്തം തെളിയിക്കുന്ന രീതിയില്‍ 28,149 വോട്ടിന്റെ ഭൂരിപക്ഷമാണ് സ്ഥാനാര്‍ത്ഥിയായ കെ മുഹമ്മദുണ്ണി ഹാജിക്ക് സമ്മാനിച്ചത്. സിപിഎമ്മിന്റെ പിസി നൗഷാദിന് 39,849 വോട്ടും ബിജെപിയുടെ കുമാരി സുകുമാരന് 6,840 വോട്ടുകളും ലഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് ലഭിച്ചതിനേക്കാള്‍ കുറവ് വോട്ടാണ് ലീഗിന് ലഭിച്ചത്. സിപിഎമ്മിന്റെ വോട്ടു വിഹിതവും 33.3ല്‍ നിന്ന് 27.6 ശതമാനമായി കുറഞ്ഞപ്പോള്‍ 8.9 ശതമാനം വര്‍ദ്ധനവുണ്ടാക്കാന്‍ ബി.ജെ.പിക്കായി.
സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും യുഡിഎഫ് മുഖ്യ പ്രചാരണായുധമാക്കുമ്പോള്‍ അഴിമതി ഭരണത്തെ ഉയര്‍ത്തിക്കാട്ടി ഭരണം പിടിക്കാനാണ് എല്‍ഡിഎഫ് ശ്രമം. മണ്ഡലത്തിലെ ബിജെപിയുടെ വളര്‍ച്ചയും അവഗണിക്കാവുന്നതല്ല.