പര്‍ദ്ദയിലും താടിയിലും തുടങ്ങിയതോ കേരളത്തിലെ തീവ്രവാദം? കേരളം മാറാന്‍ കാരണം ഗള്‍ഫ്
ഒരു ഇരുപത് വര്‍ഷം മുമ്പ് വരെ കേരളം മതതീവ്രവാദത്തെ കുറിച്ച് അത്ര ഗൗരവമായി ചിന്തിച്ചിരുന്നില്ല. അങ്ങിങ്ങ് ചെറിയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും തീവ്രവാദത്തിന്റെ വഴി സ്വീകരിച്ചിരുന്നില്ല.
ആര്‍എസ്എസിനെ ചെറുക്കാന്‍ ഇസ്ലാമിക് സ്വയം സേവക സംഘം രൂപീകരിച്ച മദനിയുടെ പ്രസംഗങ്ങള്‍ ഒരുകാലത്ത് കേരളത്തില്‍ വലിയ തോതിലുള്ള തീവ്രമതവാദത്തിലേയ്ക്ക് യുവാക്കളെ നയിച്ചിരുന്നു. എന്നാല്‍ കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര കേസില്‍ ജയില്‍മോചിതനായി തിരിച്ചെത്തിയ മദനി ആ കാലത്തേയും ആ പ്രസംഗങ്ങളേയും തള്ളി പറഞ്ഞു.
എണ്‍പതുകളില്‍ തന്നെ ഗള്‍ഫിലേയ്ക്കുള്ള മലയാളികളുടെ കുടിയേറ്റം തുടങ്ങിയിരുന്നെങ്കിലും ആഗോളവത്കരണത്തിന് ശേഷം അതില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടിപ്പോയ പല ഇസ്ലാംമത വിശ്വാസികളും ആ നാടിന്റെ രീതികള്‍ സ്വന്തം ജീവിതത്തിലേയ്ക്ക് പകര്‍ത്താന്‍ ശ്രമിച്ചു.
അതുവരെ മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലായിരുന്ന പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തീവ്രമായ മതാമ്തക ജീവിതത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു എന്ന് പറയാം.
രണ്ട് ദശാബ്ദം മുമ്പ് വരെ
20 വര്‍ഷം മുമ്പ് വരെ കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ പര്‍ദ്ദ കടന്നുവന്നിരുന്നില്ല. കച്ചത്തുണിയും, കാച്ചിയും, പെണ്ണ് കുപ്പായവും, തട്ടവും ഒക്കെ ആയിരുന്നു ഉണ്ടായിരുന്നത്.
തല മറയ്ക്കല്‍
തല മറച്ചുകൊണ്ട് പുറത്തിറങ്ങുക എന്നത് തന്നെ ആയിരുന്നു അന്നും രീതി. എന്നാല്‍ പര്‍ദ്ദയും ജിഹാബും മുഖം മറയ്ക്കുന്ന ബുര്‍ഖകളും എല്ലാം പടിപടിയായി കടന്നുവരികയായിരിന്നു.
മാറ്റം തുടങ്ങിയത്
2000-ാം ആണ്ടോടുകൂടിയാണ് ഇക്കാര്യത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നുതുടങ്ങിയത്. അത് വരെ വടക്കന്‍ കേരളത്തിലെ മുസ്ലീം സ്ത്രീകളില്‍ പര്‍ദ്ദ ധരിയ്ക്കുന്നവര്‍ വെറും 10 ശതമാനം ആയിരുന്നെങ്കില്‍ ഒറ്റയടിക്ക് അത് 30 ശതമാനമായി ഉയര്‍ന്നു.
താടി വളര്‍ത്തല്‍
മുസ്ലീം പുരുഷന്‍മാരില്‍ ഭൂരിഭാഗം പേരും മതവിശ്വാസത്തിന്റെ ഭാഗമായി താടി വളര്‍ത്തിയിരുന്നവര്‍ ആയിരുന്നില്ല. എന്നാല്‍ തീവ്ര മതാശയങ്ങള്‍ വ്യാപിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മതവിശ്വാസത്തിന്റെ ഭാഗമായി താടി വളര്‍ത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു.
ഗള്‍ഫിന്റെ സ്വാധീനം
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടിപ്പോയ മുസ്ലീം മതവിഭാഗക്കാരാണ് ഇത്തരത്തിലുള്ള പല സംഭവങ്ങളും കേരളത്തിലേയ്ക്ക് കൊണ്ടുവന്നത്. സൗദി പോലുള്ള രാജ്യങ്ങളില്‍ കര്‍ശനമായ മതനിയമങ്ങളാണ് നടപ്പാക്കുന്നത്.
യഥാര്‍ത്ഥ ഇസ്ലാം
ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളവരാണ് യഥാര്‍ത്ഥ ഇസ്ലാം എന്ന ബോധത്തില്‍ നിന്നായിരുന്നു പലരും ഇത്തരം രീതികള്‍ പിന്‍പറ്റാന്‍ തുടങ്ങിയത്.
മതസംഘടനകള്‍
കേരളത്തില്‍ ഇസ്ലാം മത സംഘടനകള്‍ വ്യാപകമായി പൊട്ടിമുളയ്ക്കുന്നതും ഈ കാലഘട്ടത്തിലാണ്. ഇവര്‍ തമ്മിലുള്ള ആശയ സംഘര്‍ഷങ്ങള്‍ സംഘടനകളുടെ പിളര്‍പ്പിലേയ്ക്കും നയിച്ചു.
ആരാണ് യഥാര്‍ത്ഥന്‍
ആരാണ് യഥാര്‍ത്ഥ വിശ്വാസി എന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ അതി തീവ്രമായ മതാത്മക ഇടപെടലുകളിലേയ്ക്കാണ് കേരളത്തെ നയിച്ചത് എന്ന് പറയാം. ഇത് തന്നെയാണ് ചിലരെ തീവ്രവാദ നിലപാടുകളിലേയ്ക്ക് നയിച്ചതും.
തടിയന്റവിടെ നസീര്‍
ജമ്മു കശ്മീരില്‍ നാല് മലയാളി യുവാക്കള്‍ വെടിയേറ്റ് മരിച്ചു എന്ന വാര്‍ത്തയും തടിയന്റവിടെ നസീര്‍ എന്ന ലക്ഷര്‍ കമാന്‍ഡറെ കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നതോടെ കേരളം ഒരു കാര്യം തിരിച്ചറിഞ്ഞു. തീവ്രവാദം നമ്മുടെ നാട്ടിലും എത്തിക്കഴിഞ്ഞിരിയ്ക്കുന്നു.
സിമി ക്യാമ്പുകള്‍
വാഗമണ്ണിലടക്കം കേരളത്തില്‍ പലയിടത്തും സിമിയുടെ ക്യാമ്പുകള്‍ നടന്നു എന്ന വാര്‍ത്തയും ഭീകരവാദം എത്ര അടുത്തെത്തി എന്നതിന്റെ തെളിവായിരുന്നു.
കൈവെട്ട് കേസ്
മുഹമ്മദ് നബിയെ അപമാനിച്ചു എന്നാരോപിച്ച് കോളേജ് അധ്യാപകനായ പ്രൊഫ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം കൂടി ആയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി. മുഖ്യധാരയിലുള്ള ഒരു ഇസ്ലാമിക സംഘടനയുടെ പ്രവര്‍ത്തകര്‍ തന്നെ ആയിരുന്നു ഇതിന് പിറകില്‍.
ഐസിസ് വന്നപ്പോള്‍
ഇറാഖിലും സിറിയയിലും ഐസിസ് ശക്തി പ്രാപിച്ചപ്പോള്‍ അവിടേയും എത്തി മലയാളികള്‍. രണ്ട് മലയാളികള്‍ ഐസിസില്‍ ചേര്‍ന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പുതിയ പര്‍ദ്ദ വിവാദങ്ങള്‍
പര്‍ദ്ദ സംബന്ധിച്ച വിവാദങ്ങള്‍ പിന്നേയും അവസാനിച്ചില്ല. ഏറ്റവും ഒടുവില്‍ സിനിമ താരം ആസിഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ പോലും ഇത് സംബന്ധിച്ച് തീവ്രമായി വിമര്‍ശനങ്ങളും ആക്രോശങ്ങളും ആണ് ഉയര്‍ന്നത്.