കേരളത്തില്‍ 7 ചാനലുകൾ സിപിഎം നിയന്ത്രണത്തിലെന്ന് ജന്മഭൂമി; കണ്ടെത്തലിന് പിന്നിൽ മാതൃഭൂമിയിലെ മാറ്റങ്ങൾ
തിരുവനന്തപുരം/കോഴിക്കോട്: മാതൃഭൂമി ന്യൂസിലെ എഡിറ്റോറിയല്‍ മേധാവിയുടെ മാറ്റം ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. സിപിഎം ഇടപെടലിനെ തുടര്‍ന്നാണ് വാര്‍ത്താ വിഭാഗം മേധാവിയായ ഉണ്ണി ബാലകൃഷ്ണനെ രാജിവപ്പിച്ചത് എന്നും രാജീവ് ദേവരാജിനെ എക്‌സിക്യൂട്ടീവ് എഡിറ്ററായി നിമയിച്ചതും എന്നൊക്കെ ചര്‍ച്ചകളുണ്ട്.
മാതൃഭൂമി ന്യൂസ് ചാനല്‍ ചുമതലയില്‍ നിന്നും ഉണ്ണി ബാലകൃഷ്ണന്‍ രാജിവെച്ചു
അതിനിടയിലാണ് ജന്മഭൂമിയില്‍ ഒരു വാര്‍ത്ത വരുന്നത്. നേരത്തെ സൂചിപ്പിച്ച ചര്‍ച്ചയെ ചുറ്റിപ്പറ്റി തന്നെയാണ് ഈ വാര്‍ത്ത. കേരളത്തിലെ ഏഴ് ടെലിവിഷന്‍ ചാനലുകള്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലായി എന്നാണ് ജന്മഭൂമിയുടെ കണ്ടെത്തല്‍. പരിശോധിക്കാം...
സിന്‍ഡിക്കേറ്റ് തലവന്‍ മുഖ്യമന്ത്രി!
'മാതൃഭൂമിയില്‍ നിന്ന് ഉണ്ണിയെ നീക്കിയത് പിണറായി- ശ്രേയാംസ് ഉടമ്പടി പ്രകാരം; ഏഴ് ചാനലുകള്‍ സിപിഎം നിയന്ത്രണത്തില്‍; സിന്‍ഡിക്കേറ്റ് തലവനായി മുഖ്യമന്ത്രി'- ജന്മഭൂമി വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയാണ്. തുടര്‍ന്ന് അവര്‍, അവരുടെ കണ്ടെത്തലുകള്‍ വിശദീകരിക്കുന്നും ഉണ്ട്.
ഏതൊക്കെ ചാനലുകള്‍
കൈരളി, പീപ്പിള്‍, വി ചാനലുകളേയും കൂടി കൂട്ടിയാണ് ജന്മഭൂമിയുടെ കണക്ക്. അതിന് ശേഷം വരുന്നത് ഏഷ്യാനെറ്റ് ന്യൂസും ട്വന്റിഫോറും ആണ്. ഏറ്റവും ഒടുവില്‍ മാതൃഭൂമിയും ആ പട്ടികയില്‍ വന്നു എന്ന് പറയുന്നു. എന്നാല്‍ ഈ കണക്ക് കൂട്ടിയാല്‍ ആറ് ചാനലുകളേ വരുന്നുള്ളു. ഇനി ഇന്‍സൈറ്റ് മീഡിയ സിറ്റിയ്ക്ക് കീഴിലുള്ള ഫ്‌ലവേഴ്‌സ് ചാനലും ജന്മഭൂമി കൂട്ടിയിട്ടുണ്ടോ എന്നാണ്....
ഏഷ്യാനെറ്റ് ന്യൂസ് എങ്ങനെ?
ബിജെപിയുടെ രാജ്യസഭാ എംപിയും എന്‍ഡിഎയുടെ കേരളത്തിലെ വൈസ് ചെയര്‍മാനും ആയ രാജീവ് ചന്ദ്രശേഖര്‍ ആണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ. പക്ഷേ, അദ്ദേഹത്തിന് ബിസിനസില്‍ മാത്രമേ നോട്ടമുള്ളമുള്ളു എന്നാണ് ജന്മഭൂമി പറയുന്നത്. ചാനലിന്റെ എഡിറ്റര്‍ സിപിഎം സൈദ്ധാന്തികമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ മകന്‍ എംജി രാധാകൃഷ്ണന്‍ ആണെന്നതാണ് സിപിഎം സിന്‍ഡിക്കേറ്റ് എന്ന് ആക്ഷേപിക്കാനുള്ള കാരണം.
ഏറ്റവും എതിര്‍ത്തവര്‍
കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍, സിപിഎമ്മിനെ ഏറ്റവും അധികം ആക്രമിച്ച വാര്‍ത്ത ചാനല്‍ ഏതെന്ന് ചോദിച്ചാല്‍, അതിനുത്തരം ഏഷ്യാനെറ്റ് ന്യൂസ് എന്നായിരിക്കും. സ്വര്‍ണക്കടത്ത് കേസുമുതല്‍ സര്‍ക്കാരിനേയും സിപിഎമ്മിനേയും ഏറ്റവും പ്രതിരോധത്തിലാക്കിയത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു എന്നത് വസ്തുതയാണ്. ഒരു ഘട്ടത്തില്‍ സിപിഎം ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.
കൈരളി കഴിഞ്ഞാല്‍
കൈരളി ടിവി കഴിഞ്ഞാല്‍ പിന്നെ സിപിഎമ്മിന്റെ ഔദ്യോഗിക മാധ്യമം ആയിട്ടാണ് ട്വന്റിഫോറിനെ സിപിഎമ്മുകാര്‍ കാണുന്നത് എന്നാണ് ജന്മഭൂമിയുടെ അടുത്ത കണ്ടെത്തല്‍. സിപിഎമ്മിന്റേയും പിണറായി വിജയന്റേയും കടുത്ത പിന്തുണക്കാരാണ് ട്വന്റിഫോര്‍ ചാനല്‍ എന്നും ജന്മഭൂമി പറയുന്നുണ്ട്.
ഇനി മാതൃഭൂമിയിലേക്ക്
ഉണ്ണി ബാലകൃഷ്ണന്‍ സിപിഐ രാഷ്ട്രീയത്തിന്റെ ആളായിരുന്നു എന്നും വാര്‍ത്തകളില്‍ പക്ഷപാതിത്തം കാണിക്കാറില്ലായിരുന്നു എന്നും ജനം ടിവി നിരീക്ഷിക്കുന്നുണ്ട്. ഇതാണത്രെ സിപിഎം നേതാക്കള്‍ക്ക് അസ്വാരസ്യം ഉണ്ടാക്കിയത്. അതിന്റെ ഫലമായാണ് ഉണ്ണി ബാലകൃഷ്ണന്‍ പുറത്ത് പോകേണ്ടി വന്നത് എന്നും ജന്മഭൂമി കണ്ടെത്തുന്നുണ്ട്.
സിപിഎം പക്ഷക്കാരന്‍
മാതൃഭൂമി ന്യൂസിന്റെ പുതിയ അമരക്കാരന്‍ ആയി എത്തുന്ന രാജീവ് ദേവരാജ് കടുത്ത സിപിഎം പക്ഷക്കാരന്‍ ആണെന്ന് ജന്മഭൂമിയുടെ അടുത്ത കണ്ടെത്തല്‍. രാജീവ് ദേവരാജിനെ മാതൃഭൂമിയില്‍ നിയമിച്ചത് പിണറായി വിജയന്റേയും സിപിഎമ്മിന്റേയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നും ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നുണ്ട്.
സിപിഎമ്മിന്റെ സിന്‍ഡിക്കേറ്റ് ശക്തി
ഇപ്പോള്‍ തന്നെ കേരളത്തിലെ അമ്പതോളം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സിപിഎമ്മിന്റേയും പിണറായി വിജയന്റേയും നിയന്ത്രണത്തിലാണ് എന്നും ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നു. പത്രങ്ങളില്‍ പലതും ഇപ്പോഴേ സിപിഎം നിയന്ത്രണത്തില്‍ ആയിക്കഴിഞ്ഞതായും പറയുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നടങ്കം സിപിഎമ്മിനും സര്‍ക്കാരിനും എതിരെ രംഗത്ത് വന്നിരുന്നു എന്ന യാഥാര്‍ത്ഥ്യം ജന്മഭൂമിയുടെ കണ്ണില്‍ പെട്ടിട്ടില്ല.
സിന്‍ഡിക്കേറ്റ്
കേരളത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന ആക്ഷേപം ആദ്യമായി ഉന്നയിച്ച ആള്‍ പിണറായി വിജയന്‍ ആയിരുന്നു. അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത്, ലാവലിന്‍ വിവാദ സമയത്തായിരുന്നു അത്തരം ഒരു പരാമര്‍ശം. ഇപ്പോള്‍ അതേ പിണറായി വിജയന്‍ മാധ്യമങ്ങളുടെ സിന്‍ഡിക്കേറ്റിന്റെ തലവന്‍ ആയി എന്ന ജന്മഭൂമി വാര്‍ത്തയെ പരിഹസിച്ചുകൊണ്ട് പലരും രംഗത്ത് വരുന്നുണ്ട്.
സിപിഎമ്മുകാര്‍ പറയുന്നത്
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്നല്ല, ഒട്ടുമിക്ക എല്ലാ മാധ്യമങ്ങളും സിപിഎം വിരുദ്ധത കൊണ്ടുനടക്കുന്നവരാണെന്നാണ് സിപിഎമ്മിന്റെ ആക്ഷേപം. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു മാധ്യമ സ്ഥാപനത്തെ സിപിഎം പ്രവര്‍ത്തകര്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കാറും ഇല്ല.
സുരേന്ദ്രനെ മാത്രം മാറ്റിയാൽ കേരളത്തിലെ ബിജെപി നന്നാവില്ല; അടിമുടി മാറണം- മുൻ ഡിജിയുടെ റിപ്പോർട്ട്