കർണാടക തിരഞ്ഞെടുപ്പ്: ഇരട്ടച്ചങ്കൻ സിദ്ധരാമയ്യ പിടിച്ചുനിൽക്കുമോ അതോ കാവിപ്പട തിരിച്ചുവരുമോ?
ഷംസീർ അലി വി.പി
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ അധികാരക്കസേര ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയപ്പാർട്ടികൾ. ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമായ ഈ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന പ്രമുഖരുടെ കൂറുമാറ്റം ഇരു മുന്നണികൾക്കും തിരിച്ചടിയാവുന്നുണ്ട്. വൊക്കലിംഗയുടെ നേതൃനിരയിൽ ഉള്ള മുൻമുഖ്യമന്ത്രിയും ഗവർണറും കേന്ദ്ര മന്ത്രിയുമൊക്കെയായി സേവനമനുഷ്ഠിച്ച എസ്.എം. കൃഷ്ണ കോൺഗ്രസ് വിട്ട് ബിജപിയിലേക്ക് ചേക്കേറിയത് ബിജെപിക്ക് ഗുണമായിരിക്കുകയാണ്.
കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി - എഐഎംഐഎം രഹസ്യധാരണയെന്ന് കോൺഗ്രസ്
ഓൾഡ് മൈസൂർ ഏരിയയുടെ മുൻ എംഎൽഎയും കുറുബ (കാട്ടുനായ്ക്കർ) ക്കാരുടെ നേതാവും കൂടിയായ അഡഗൂർ വിശ്വനാഥും കോൺഗ്രസ് വിട്ട് ജെ.ഡി.എസിലെത്തിയത് കോൺഗ്രസിന് ക്ഷീണം സൃഷ്ടിക്കുക തന്നെ ചെയ്യും. മാത്രമല്ല മുതിർന്ന ദളിത് നേതാവായ ശ്രീനിവാസ് പ്രസാദ് ബിജെപിയിൽ ചേർന്നതും കോൺഗ്രസിന് ദോഷം ചെയ്യും. ഇങ്ങനെ സമുദായത്തിന്റെ നാനാ തുറകളിലുള്ള പ്രമുഖരെ വലയിട്ടു പിടിച്ചിരിക്കുകയാണ് ബിജെപി.
നടിയുടെ കേസിൽ ദിലീപ് പുല്ലുപോലെ രക്ഷപ്പെടും? ഒറ്റ വർഷം കൊണ്ട് പോലീസ് ചെയ്തത്... ഇപ്പോള്‍ ഒന്നുമില്ല
ബിജെപിക്കും ഉണ്ട് തലവേദനകൾ
ഇതെല്ലാം തിരഞ്ഞെടുപ്പ് ഫലത്തെ സാരമായി ബാധിക്കാമെങ്കിലും ബിജെപി വിട്ട് കോൺഗ്രസിലേക്ക് വന്ന സി എച്ച് വിജയശങ്കർ ഉള്ളത് സിദ്ധരാമയ്യക്കും കൂട്ടർക്കും തെല്ലൊരു ആശ്വാസമാണ്. ബെള്ളാരി മേഖലയിൽ വലിയ സ്വാധീനമുളള ആനന്ദ് സിംഗ്, നാഗേന്ദ്ര എന്നിവർ തങ്ങളോടൊപ്പം ചേർന്നതും കോൺഗ്രസിന് സമാശ്വസിക്കാൻ വക നൽകുന്നതാണ്. ഭരണഘടനക്കെതിരെ പ്രസ്താവന നടത്തിയ കേന്ദ്ര മന്ത്രി അനന്തകുമാർ ഹെഗ്‌ഡെയുടെ സാന്നിധ്യം ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. മുസ്ലിങ്ങളുടെയും ഹിന്ദുക്കളുടെയും പ്രാർത്ഥന കേന്ദ്രമായ ചിക്കമംഗളുരുവിലെ ബാബ ബുദൻകരി ദക്ഷിണേന്ത്യൻ അയോദ്ധ്യയാക്കി മാറ്റാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് രാമനും അല്ലാഹുവും തമ്മിലുള്ള മത്സരമാണെന്നു പറഞ്ഞ ഉഡുപ്പിയിലെ കാർക്കള മണ്ഡലം ബിജെപി എം എല്‍ എ സുനിൽ കുമാറിന്റെ പ്രസ്താവന ബിജെപിയുടെ വോട്ടു ധ്രുവീകരണ തന്ത്രങ്ങളിൽ പെട്ടതാണ് എന്ന് വേണം കരുതാൻ.
ബിജെപിയുടെ അടവ് നയം
ജാതി-രാഷ്ട്രീയം വാഴുന്ന കർണാടകയിൽ അതേ അടവുനയം തന്നെയാണ് ബിജെപി ഈ പ്രാവശ്യവും സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധ ജാതി നേതാക്കളെ ചാക്കിട്ടു പിടിക്കാൻ അവർക്കു കഴിഞ്ഞു. ഇത്രയും കാലം കോൺഗ്രസിന് വോട്ടു ചെയ്ത വൊക്കലിംഗക്കാരുടെ വോട്ടുകൾ ഈ തിരഞ്ഞെടുപ്പിൽ സ്പ്ലീറ്റാകുമെന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. എസ്.എം കൃഷ്ണ ബിജെപിയിൽ കാല് കുത്തിയതാണ് കാരണം. എന്നാൽ വൊക്കലിംഗയുടെ ഏറ്റവും മുതിർന്ന നേതാവ് ദേവഗൗഡ ആയതിനാൽ നല്ലൊരു ശതമാനം വോട്ടും ജെ.ഡി.എസിനു തന്നെ പോകും. അതുകൊണ്ടുതന്നെ ജെ.ഡി.എസ് ആരെ സപ്പോർട്ടു ചെയ്യും എന്നത് നിർണായകമാണ്. ബിജെപിക്കെതിരിൽ തുല്യ കക്ഷികളുമായി സഖ്യമുണ്ടാക്കാനുള്ള സോണിയ ഗാന്ധിയുടെ നിർദ്ദേശം അത് തങ്ങൾക്കു ബാധകമല്ലെന്നും അത് ദേശീയ രാഷ്ട്രീയത്തിലാണെന്നും പറഞ്ഞു ഐക്യശ്രമം നടത്താതിരുന്നത് കോൺഗ്രസിന് ക്ഷീണം ചെയ്യാൻ സാധ്യത കൂടുതലാണ്.
വോട്ട് ബാങ്കുകൾ ഇങ്ങനെ
ജെ.ഡി.എസ്- ബി.എസ്. പി സഖ്യം കോൺഗ്രസിനെ ബാധിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. കോൺഗ്രസ് ഏക കക്ഷിയായിത്തന്നെ അധികാരത്തിലേറുമെന്ന വിശ്വാസമാണ് മുഖ്യമന്ത്രിയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. എങ്കിലും ഈ അമിത വിശ്വാസം അബദ്ധമായിപ്പോയോ ഇല്ലയോ എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ പറയാനൊക്കൂ. എന്നാൽ,ജെ.ഡി.എസ്- ബി.എസ് .പി സഖ്യം ബിജെപിക്ക് നേട്ടമാകുമെന്നാണ് യെദിയൂരപ്പയുടെ ഭാഷ്യം. കർണാടകയിൽ 150 സീറ്റുകൾ നേടുകയെന്ന തങ്ങളുടെ ലക്‌ഷ്യം പൂവണിയുമെന്നും അദ്ദേഹം വാദിക്കുന്നുണ്ട്. കർണാടകയിലെ പ്രധാനപ്പെട്ട സമുദായമാണ് ലിംഗായുത.ബിജെപി നേതാവായ യെദിയൂരപ്പ തന്നെയാണ് ഇതിന്റെയും നേതാവ് എന്നതിനാൽ ലിംഗായത്ത് വോട്ടുകൾ ബിജെപിക്ക് തന്നെ വീഴുമെന്ന് കരുതാം.
ഡി കെ ശിവകുമാറിന്റെ പ്രാധാന്യം
ഈയൊരു പ്രശ്നമുള്ളതു കൊണ്ട് തന്നെയാണ് ഹിന്ദുത്വത്തിന്റെ ട്രംപ് കാർഡുമായി ബിജെപി രംഗത്തിററങ്ങിയിട്ടുള്ളത്. എന്നാൽ ബിജെപിക്കെതിരെ തന്ത്രങ്ങൾ മെനയാൻ കെൽപ്പുള്ള ഡി.കെ ശിവകുമാറിന്റെ തലച്ചോറു കോൺഗ്രസിനോടൊപ്പമാണ് എന്നത് ബിജെപിയുടെയും അമിത്ഷായുടെയും സകല നീക്കങ്ങളെയും വ്യഥാവിലാക്കാൻ പര്യാപ്തമാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ എം എല്‍ എമാരെ മോദിയും കൂട്ടരും വശീകരിക്കാൻ സാധ്യത ഉണ്ടെന്നു മനസ്സിലാക്കി അവിടെയുള്ള കോൺഗ്രസിന്റെ 44 എം എൽ എ മാരെയും ഇലക്ഷൻ നടക്കുന്നതിന്റെ മാസങ്ങൾക്കു മുമ്പ് തന്നെ ബംഗളൂരുവിലെ തന്റെ റിസോട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ച ആളാണ് ശിവകുമാർ. അതിന്റെ ഗുണം ഗുജറാത്തിൽ കോൺഗ്രസിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് തോൽക്കുമെന്നുറപ്പിച്ച നഞ്ചൻകോഡ്, ഗുണ്ടൽപേട്ട എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയത്തേരിലേറ്റാൻ പ്രവർത്തിച്ചത് ഡി.കെ യുടെ ബുദ്ധിയായിരുന്നു.അത്തരം ഒരു ബുദ്ധിപരമായ നീക്കം തിരഞ്ഞെടുപ്പിലും കാഴ്ച വെക്കാൻ ശിവകുമാറിന് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
സിദ്ധരാമയ്യയുടെ പ്രതീക്ഷകൾ
പ്രചാരണ വിഷയത്തിൽ മുഖ്യമായും കടന്നു വരുന്നത് സിദ്ധരാമയ്യ കൊണ്ടുവന്ന വികസനങ്ങളും കാലികപ്രശ്നങ്ങളോട് സംവദിച്ച രീതിയും തന്നെയാണ്. അന്നഭാഗ്യ, ക്ഷീരഭാഗ്യ, ,കൃഷിഭാഗ്യ, ഇന്ദിരാ കാന്റീൻ, ലാപ്ടോപ്പ് ഭാഗ്യ, ശാദിഭാഗ്യ തുടങ്ങിയ പദ്ധതികൾ കൊണ്ടുവന്നതിനു പുറമെ കന്നഡിക എന്ന ഐഡന്റിറ്റി നിർമിച്ചുകൊണ്ടു കര്ണാടകക്കാരെ പ്രാദേശിക ബോധമുള്ളവരാക്കി, കന്നഡക്കൊടിക്ക് കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞത് തിരഞ്ഞെടുപ്പ് വിധി തങ്ങൾക്കനുകൂലമാകാൻ സഹായകമാണ്. ഗുജറാത്തിൽ സീറ്റുറപ്പിക്കാൻ മോഡി പ്രയോഗിച്ച പ്രദേശിക വാദം എന്ന അടവ് തന്നെയാണ് സിദ്ധാരാമയ്യയും പ്രയുയോഗിക്കുന്നത്. കർണാടകയുടെ നിഖില മേഖലകളിലും കന്നഡ ഭാഷ നിര്ബന്ധമാക്കിയും കന്നഡ ധ്വജം നിർമിഷും മൈസൂർ സംസ്ഥാനത്തെ കന്നഡ വത്കരിക്കാനുള്ള തന്റെ ശ്രമങ്ങൾ ഇതുവരേക്കും വിജയകരം തന്നെയാണ്. അമരീന്ദർ സിംഗ് പഞ്ചാബിലും സച്ചിൻ പൈലറ്റ് രാജസ്ഥാനിലും സാധ്യമാക്കിയത് പോലെ കർണാടകയിൽ ഒരു വിപ്ലവം സൃഷ്ടിക്കാമെന്ന കണക്കു കൂട്ടലിലാണ് സിദ്ധരാമയ്യ.
രണ്ടും കൽപ്പിച്ച് സിദ്ധരാമയ്യ
ബസവണ്ണ, ശിശുനാല ശരീഫ്, കനകദാസ് തുടങ്ങിയ ദാസന്മാരുടെയും സൂഫികളുടെയും നാട്ടിൽ ബിജെപിക്ക് ജയിക്കാൻ കഴില്ല, ഇത് യുപി അല്ല എന്ന പ്രഖ്യാപനവുമായിട്ടാണ് സിദ്ധരാമയ്യ രംഗത്തു വന്നിട്ടുള്ളത്. ബിജെപിയെ മാനസികമായി തളർത്തുന്നതിലുപരി, സാധാരണക്കാരെ കയ്യിലെടുക്കാനാണ് സിദ്ധരാമയ്യ ഇതുമൂലം ശ്രമിക്കുന്നത് . കര്ണാടകയിൽ വന്ന് വീമ്പിളക്കുന്നവർക്കു ചുട്ട മറുപടിയുമായി താൻ രംഗത്തുള്ളത് കൊണ്ട് ബിജെപിയുടെ വാചകക്കസർത്തു വിലപോവുമെന്നു തോന്നുന്നില്ല. പുറത്തു നിന്ന് വന്ന് കർണാടകയെ കുറ്റം പറഞ്ഞാൽ കന്നഡ മക്കൾ അടങ്ങിയിരിക്കില്ലെന്ന ഭീഷണിയിലൂടെ പ്രാദേശിക വികാരം ഇളക്കി വിട്ടുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ കന്നഡ മക്കളുടെ ശക്തി കാണിച്ചുതരാമെന്നു പറഞ്ഞു ആവേശം കൂട്ടുകയാണ് സിദ്ധരാമയ്യ.
രാഹുൽ ഗാന്ധിയും സജീവമാണ്
കോൺഗ്രസിന് കരുത്തേകാൻ പ്രധാനമന്ത്രിപദം സ്വപ്നം കാണുന്ന രാഹുൽ ഗാന്ധിയും പ്രചാരണത്തിൽ സജീവമാണ്. തന്റെ ഗുജറാത്ത് മോഡൽ പരീക്ഷണം കർണാടകയിലും നടത്തുകയാണ് രാഹുൽ.ഗുജറാത്തിലെ ഫലം കർണാടകയിൽ കോൺഗ്രസിന് മികച്ച പ്രതീക്ഷ നൽകുന്നുണ്ട്.വിവിധ മത വിഭാഗങ്ങളുടെ പ്രാർഥനയിടങ്ങൾ സന്ദർശിച്ചു കൊണ്ടാണ് രാഹുലിന്റെ പ്രചാരണപ്രയാണം. മുസ്ലീങ്ങളെ പിടിക്കാൻ കൽബുർഗിയിലെ ഖ്വാജാ ബന്ദേ നവാസ് ദർഗയും ലിംഗായുതയെ ചാക്കിലാക്കാൻ അവരുടെ കേന്ദ്രമായ തുംകുരുവിലെ മഠവും ബീദറിലെ വീരശൈവരുടെ കേന്ദ്രങ്ങളുമെല്ലാം സന്ദർശിത ലിസ്റ്റിൽ പെടുന്നു. രാഹുൽ പോയ ഇടങ്ങളിലെല്ലാം കോൺഗ്രസിന്റെ വോട്ടുപെട്ടി കാലിയാക്കാൻ യെദിയൂരപ്പ ശ്രമം തുടങ്ങിയിട്ടുമുണ്ട്. കർണാടകയിലെ സിനിമ നടന്മാരടക്കമുള്ള പ്രമുഖരെ വശത്താക്കാൻ അമിത്ഷായും രംഗത്തുണ്ട്.
കാത്തിരുന്ന് കാണാം കർണാടക ഫലം
ഈശ്വരപ്പയും യെദിയൂരപ്പയും തമ്മിൽ ഇടയാതെ നോക്കേണ്ടതും അമിത്ഷായുടെ തലവേദനയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യെദിയൂരപ്പയുടെ പിണക്കം കാരണം 15 % വോട്ടുകളാണ് ബിജെപിക്ക് നഷ്ടമായത്. അദ്ദേഹം കെജെപി എന്ന പുതിയ പാർട്ടി തുടങ്ങിയത് പാർട്ടിക്ക് കനത്ത ആഘാതം സൃഷ്ടിച്ചിരുന്നു. ബിജെപിയുടെ കോട്ടയായിരുന്ന ശിവമോഗയിൽ പോലും തങ്ങൾക്കു വിജയിക്കാനായില്ല എന്നത് ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കിയ കേസാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ല എന്നുള്ളതും കോൺഗ്രസ്സിന് ശക്തി പകരുന്നു. എന്നാൽ സിദ്ധാരാമയ്യയുടേത് കർണാടകം കണ്ടതിൽ വെച്ച ഏറ്റവും മോശമായ ഭരണമാണെന്ന് ആരോപണവുമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എച്.ഡി ദേവഗൗഡ ശ്രമിക്കുന്നുണ്ട്. പക്ഷേ മുഖ്യമന്ത്രി പഥത്തിൽ അഞ്ചു വർഷം പൂർത്തിയാക്കുന്ന കർണാടകയുടെ ഈ ഇരട്ടച്ഛങ്കനെ വെല്ലാൻ ഈയോരു ആരോപണം മതിയാവില്ല. ഏതായാലും ഇന്ത്യൻ ഭാവി രാഷ്ട്രീയത്തിൽ തന്നെ ഏറ്റവും നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ തങ്ങൾ അധികാരത്തിലേറുമെന്നുള്ള മികച്ച പ്രതീക്ഷയിലാണ് സിദ്ധരാമയ്യ. കർണാടകയുടെ മണ്ണിൽ താമര വിരിയുന്നത് തടയാൻ കൈപ്പത്തിക്ക് കഴിയുമോ എന്നുള്ളത് കാത്തിരുന്ന് കാണാം.