സംഘിത്തലയെന്ന് വിളിച്ചാലും ചെന്നിത്തല പുലിയാണ്... രാഷ്ട്രീയത്തിലെ റെക്കോർഡുകളുടെ ഉടമ
Recommended Video
സംഘപരിവാര്‍ ബന്ധം ആരോപിക്കപ്പെടുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷമാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ...
എക്കാലവും കോണ്‍ഗ്രസ്സിനൊപ്പം നിന്നിട്ടുള്ള നേതാവാണ് രമേശ് ചെന്നിത്തല. അങ്ങനെ കോണ്‍ഗ്രസ്സിനൊപ്പം നിന്നിട്ടുള്ള പലരും പിന്നീട് ബിജെപി പാളയത്തില്‍ പോയിട്ടുണ്ട് എന്നത് വാസ്തവം ആണ്. പക്ഷേ, അത്തരം ഒരു സാധ്യത രമേശ് ചെന്നിത്തല തന്നെ നിരാകരിച്ചിട്ടുണ്ട്.
വയനാട് സീറ്റ് നഷ്ടമായതില്‍ ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറി: ഡിസിസി അധ്യക്ഷ സ്ഥാനത്തിനായി നീക്കം
സിനിമ സ്റ്റൈലില്‍ പറഞ്ഞാല്‍, കേരളം എന്ന ഇട്ടാവട്ടത്തില്‍ മാത്രം കിടന്ന് തായം കളിക്കുന്ന ഒരു നേതാവായിരുന്നില്ല രമേശ് ചെന്നിത്തല ഒരു കാലത്തും. എന്‍എസ് യുവിന്റേയും യൂത്ത് കോണ്‍ഗ്രസ്സിന്റേയും ദേശീയ അധ്യക്ഷനായിരുന്ന ഒരേഒരു മലയാളി രമേശ് ചെന്നിത്തല മാത്രമായിരിക്കും. ചെന്നിത്തല ഹൈസ്‌കൂളിലെ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആയിട്ടായിരുന്നു രാഷ്ട്രീയ പ്രവേശനം.
എണ്‍പതുകളുടെ തുടക്കത്തില്‍ ആണ് രമേശ് ചെന്നിത്തല കെഎസ് യു സംസ്ഥാന പ്രസിഡന്റ് ആയി നിയമിക്കപ്പെടുന്നത്. 1982 ല്‍ അദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. ഹരിപ്പാട് മണ്ഡലത്തില്‍ നിന്നുള്ള കന്നിയങ്കത്തില്‍ തന്നെ വിജയിക്കുകയും ചെയ്തു. ഈ വര്‍ഷം തന്നെയാണ് രമേശ് ചന്നിത്തലയെ എന്‍എസ് യു ദേശീയ പ്രസിഡന്റ് ആയി നിയമിക്കുന്നത്.
മറ്റൊരു റെക്കോര്‍ഡ് കൂടി രമേശ് ചെന്നിത്തലയുടെ പേരില്‍ ഉണ്ട്. 1986 ല്‍, കരുണാകരന്‍ മന്ത്രിസഭയില്‍ ഗ്രാമ വികസന മന്ത്രി ആയിരുന്നു ചെന്നിത്തല. 29-ാം വയസ്സില്‍ ക്യാബിനറ്റ് മന്ത്രി സ്ഥാനം ലഭിക്കുന്ന ആദ്യ മലയാളി എന്ന റെക്കോര്‍ഡ് ചെന്നിത്തലയ്ക്ക് മാത്രം സ്വന്തമാണ്. കെ കരുണാകരന്റെ ഇഷ്ട ശിഷ്യനായിരുന്നു അക്കാലം മുതലേ രമേശ് ചെന്നിത്തല.
ഈ വര്‍ഷം തന്നെയാണ് ചെന്നിത്തല യൂത്ത് കോണ്‍ഗക്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. അടുത്ത വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് നിന്ന് വീണ്ടും വിജയിക്കുകയും ചെയ്തു.
ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചകളുടെ കാലം ആയിരുന്നു അത്. 1989 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് മത്സരിച്ച ചെന്നിത്തല വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. തൊട്ടടുത്ത് വര്‍ഷം അദ്ദേഹം യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായി നിയമിതനായി.
പിന്നീട് ഏറെ കാലം ദേശീയ രാഷ്ടീയം ആയിരുന്നു ചെന്നിത്തലയുടെ തട്ടകം. 1991 ലും 1996 ലും 1999 ലും അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001 ല്‍ ആദ്യമായി എഐസിസി സെക്രട്ടറിയായി നിയമിതനായി. ഏഴ് സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള സെക്രട്ടറിയായിരുന്നു ചെന്നിത്തല അന്ന്. 2002 ല്‍ വീണ്ടും എഐസിസി സെക്രട്ടറിയായിരുന്നു. ഇത്തവണ അഞ്ച് സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയായിരുന്നു വഹിച്ചിരുന്നത്. ഇതിനിടെ ഗോവ, മധ്യ പ്രദേശ് തിരഞ്ഞെടുപ്പുകളുടെ ചുമതലയും ദേശീയ നേതൃത്വം ചെന്നിത്തലയ്ക്ക് നല്‍കിയിരുന്നു.
ഹിന്ദിയിലും ഇംഗ്ലീഷിലും മികച്ച രീതിയില്‍ ആശയവിനിമയം ചെയ്യാനുള്ള കഴിവായിരുന്നു ചെന്നിത്തലയുടെ മികവ്. തൊണ്ണൂറുകളില്‍ ചെന്നിത്തലയെ പ്രകീര്‍ത്തിച്ച് ദേശീയ മാധ്യമങ്ങളില്‍ പോലും വാര്‍ത്തകള്‍ വന്നിരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന കാലത്താണ് ചെന്നിത്തല വലിയ രാഷ്ട്രീയ പരാജയം ഏറ്റുവാങ്ങുന്നത്. 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു അത്. അന്ന് മാവേലിക്കര മണ്ഡലം ആയിരുന്നു ചെന്നിത്തല തിരഞ്ഞെടുത്ത്. കേരളം മൊത്തം കോണ്‍ഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. പുതുമുഖമായ സിഎസ് സുജാതയ്ക്ക് മുന്നില്‍ അന്ന് ചെന്നിത്തലയ്ക്ക് അടിപതറി. ഒരുപക്ഷേ, രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവിയില്‍ വഴിത്തിരിവായതും ഈ പരാജയം തന്നെ ആയിരുന്നിരിക്കണം.
അന്ന് അദ്ദേഹം വിജയിച്ചിരുന്നെങ്കില്‍ യുപിഎ മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രി സ്ഥാനം തന്നെ ലഭിക്കുമായിരുന്നു. പിന്നീട് 2005 ല്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി വലിയ ഗ്രൂപ്പ് സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഹൈക്കമാന്‍ഡ് രംഗത്തിറക്കിയതും ചെന്നിത്തലയെ തന്നെ ആയിരുന്നു. 2005 ല്‍ അദ്ദേഹം കെപിസിസി അധ്യക്ഷനായി.
2011 ല്‍, കെപിസി അധ്യക്ഷനായിരിക്കെ തന്നെ അദ്ദേഹം ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് വീണ്ടും നിയമസഭയില്‍ എത്തി. ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ പാമോലിന്‍ കേസില്‍ എന്തെങ്കിലും നിര്‍ണായക കോടതി വിധി വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നതും ചെന്നിത്തല ആയിരുന്നു. എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ ഒന്നും അന്നുണ്ടായില്ല.
പക്ഷേ, രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി അന്ന് രംഗത്ത് വന്നത് എന്‍എസ്എസ് ആയിരുന്നു. സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനത്ത് എന്‍എസ്എസിന് വേണ്ടപ്പെട്ടവര്‍ ആരുമില്ലെന്നായിരുന്നു പരാതി. ഒടുവില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ചെന്നിത്തല ആഭ്യന്തര മന്ത്രിയായി.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല വീണ്ടും ഹരിപ്പാട് നിന്ന് നിയമസഭയില്‍ എത്തി. നിലവില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം.
ശബരിമല വിഷയത്തില്‍ രമേശ് ചെന്നിത്തല എടുത്ത നിലപാടുകള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. സ്ത്രീ പ്രവേശനത്തിന് എതിരായ നിലപാടാണ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് പാര്‍ട്ടിയും സ്വീകരിച്ചത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായിട്ടായിരുന്നു ഇത്.
കെ കരുണാകരന്റെ അടുത്ത അനുയായികളില്‍ ഒരാളായിരുന്നു ചെന്നിത്തല. ചെന്നിത്തലയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിയും കെ കരുണാകരന്‍ തന്നെ ആയിരുന്നു. കരുണാകരന്റെ കോണ്‍ഗ്രസ്സില്‍ നിന്ന് തെറ്റിപ്പിരിഞ്ഞതും പിന്നീട് തിരിച്ചുവന്നതും ചരിത്രം. അപ്പോഴും രമേശ് ചെന്നിത്തല കോണ്‍ഗ്രസില്‍ തന്നെ ഉറച്ചു നിന്നു. കെപിസിസി അധ്യക്ഷനായതിന് ശേഷം വിശാല ഐ ഗ്രൂപ്പ് പുന:സംഘടിപ്പിച്ചതും ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആയിരുന്നു.